Tuesday 18 June 2013

എന്റെ വായന - ഭാഗം: ഒന്ന്

                  എന്ത് വായിക്കണം എങ്ങനെ വായിക്കണം എത്രമാത്രം വായിക്കണം എന്നതിനെ പറ്റി ഒരുപദേശമല്ല ഈ കുറിപ്പ്. അതിനു ഞാന്‍ ആളുമല്ല. എങ്ങനെ വായിക്കണം എന്ന് നിഷ്‌കര്‍ഷിക്കുക വഴി 'കേശവ മേനോന്‍ കോമ്പ്‌ലെക്‌സ്' എന്ന് വ്യാഖ്യാനിക്കപ്പെട്ടെക്കാം എന്ന് ഞാന്‍ ഭയക്കുന്നു. വായനയ്ക്ക് തിരഞ്ഞെടുക്കാവുന്ന ഗ്രന്ഥങ്ങള്‍, സമയം ഇവയൊക്കെ വ്യക്തികളുടെ സാഹചര്യം അനുസരിച്ച് വ്യത്യാസപ്പെട്ടേക്കാം. ഇവിടെ എന്റെ രീതിയും അനുഭവങ്ങളും പങ്കുവെക്കുക മാത്രമാണുദ്ദേശം ആയതിലേക്ക് വല്ല നിര്‍ദ്ദേശവും സഹൃദയ സുഹൃത്തുക്കള്‍ക്ക് സംഭാവന ചെയ്യാനുണ്ടെങ്കില്‍ അതും ആവാം.

                'വായന കൊണ്ടേ ഫലിപ്പൂ ഈ കാലമ
തായതിനും ചിലരുഷ്ണം പിടിക്കുന്നു'
എന്ന് പണ്ട് നമ്പ്യാര്‍ പാടിയത് വിദ്യ ആര്‍ജ്ജിച്ചവന്‍ അത് കൊണ്ട് മറ്റുള്ളവരേക്കാള്‍ മുന്നന്‍ ആയി ജീവിച്ച ഒരു കാലത്തെ അടയാളപ്പെടുത്തിയാണ്. ഇന്നും അത് പ്രസക്തം. തൊഴില്‍ കിട്ടാനും മത്സരിക്കാനും പ്രയോജനം ഉള്ള വായന എന്ന ഒന്നിനെ മാത്രം പ്രോത്സാഹിപ്പിക്കാന്‍ ഇപ്പൊ ശ്രമം നടക്കുന്നു . ചുമ്മാ കുറെ അറിവ് കൊണ്ടെന്താ കാര്യം? എന്ന ചോദ്യം ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു .
'ഹിരണ്യ മേവാര്‍ജ്ജയ നിഷ്ഫലാ കലാ:'
എന്ന കവിവാക്യം ഈ കാലം വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു.

ചെറുപ്പകാലം

            മാതാപിതാക്കള്‍ അധ്യാപകര്‍ എന്നത് ഒരു അനുഗ്രഹം ആയി തന്നെ കാണുന്നു. വായനയുടെ പ്രാധാന്യം മനസ്സിലാക്കുവാന്‍ ഏറ്റവും പറ്റിയ അന്തരീക്ഷം. പാഠപുസ്തകങ്ങളും ബാല ആനുകാലികങ്ങളും കൂടാതെ ആദ്യം വായിച്ച പുസ്തകം ആയി ഓര്‍മ്മ ഉള്ളത് 'കുട്ടി കഥകളും ചിത്രങ്ങളും' എന്ന സത്യ യെവ് എന്ന റഷ്യക്കാരന്റെ തര്‍ജ്ജമ പുസ്തകമാണ് . ഒരു കോഴി കുഞ്ഞും താറാ കുഞ്ഞും ആണ് കഥാ പാത്രങ്ങള്‍. മുട്ട വിരിഞ്ഞു ഒരേ സമയം പുറത്തു വന്ന ഇവര്‍ പരസ്പരം അനുകരിക്കാന്‍ തുടങ്ങുന്നു. താറാ കുഞ്ഞിനെ അനുകരിച്ചു കോഴിക്കുഞ്ഞ് നീന്താന്‍ ഇറങ്ങുന്നതോടെ കഥ കഴിഞ്ഞു. ആ പുസ്തകത്തിലെ മറ്റു കഥകളും വരകളും ഇന്നുമോര്‍ക്കുന്നു.
     
        തുടര്‍ന്ന് കൂടുതല്‍ വായിച്ചത് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുസ്തകങ്ങളാണ് 'സയൻസ്ക്രീം' പുസ്തകങ്ങള്‍ 100 എണ്ണം അന്നത്തെ പ്രധാന അദ്ധ്യാപകന്‍ ശ്രീ സദാശിവന്‍ നായർ  സാര്‍ സൈക്കിളില്‍ വച്ച് കൊണ്ട് വന്നു വായിക്കാന്‍ തന്നതും വായിച്ചതും കൃതജ്ഞതാ പൂര്‍വ്വം  ഓര്‍ക്കുന്നു. കല്ലും പുല്ലും കടുവയും, ദൂരെ ദൂരെ ദൂരെ, ടോം അമ്മാവന്റെ ചാള , ... ഇതൊക്കെയാണ് പുസ്തകങ്ങള്‍. ഒപ്പം കഥകളും ചെറു കവിതകളും വായിക്കാന്‍ തുടങ്ങി. യു പി, ഹൈസ്‌കൂള്‍ ക്ലാസ്സില്‍ മുതല്‍ വായനാ കുറിപ്പുകള്‍ എഴുതി സൂക്ഷിക്കാന്‍ തുടങ്ങി. ചിലവ ഇന്നും അല്ലറ ചില്ലറ കേടു പാടോട് കൂടി ഇവിടെ ഉണ്ട്. സ്‌കൂളിലെ പി ടി അധ്യാപകന്‍ ശ്രീ വി ഗോപാലകൃഷ്ണപിള്ള സാര്‍ ലൈബ്രറിയുടെ ചുമതലക്കാരന്‍ ആയിരുന്നു. അദ്ദേഹം നിരവധി പുസ്തകങ്ങള്‍ വായിക്കാനായി നല്കി. മലയാളം അദ്ധ്യാപകന്‍ ശ്രീ ശിവരാമന്‍ സാര്‍, ഇംഗ്ലീഷ് അദ്ധ്യാപകന്‍ ശ്രീ ജോണ്‍ സാര്‍ ഇവര്‍പുസ്തക വായന സംബന്ധിച്ച ചര്ച്ചകളും നടത്തിയിരുന്നു. ആശാനെയും ചങ്ങംപുഴയെയും  ഒക്കെ ശിവരാമന്‍ സാര്‍ പരിചയപ്പെടുത്തി തന്നത് എത്ര ശരിയായ രൂപത്തിലായിരുന്നു എന്ന് പിന്നീടു എനിക്ക് തോന്നി.  ഇതിനിടെ കലാകൌമുദിയുടെ സ്ഥിരവായനയും അതിലെ സാഹിത്യ വാരഫലവും വായനയെ നന്നായി ഉണര്ത്തി. മുകുന്ദന്റെ മയ്യഴിപ്പുഴയും ബഷീര് കൃതികളും തകഴിദേവ് നോവലുകളും ഒറ്റ രാത്രി കൊണ്ട് വായിച്ചു തീര്‍ത്ത  അനുഭവങ്ങള്‍ ഏറെ.

                  സ്‌കൂള്‍  കാലത്തെ വായനാ കുറിപ്പുകള്‍

 


സ്‌കൂള്‍ ഘട്ടത്തില്‍ തയ്യാറാക്കിയ സാഹിത്യകാരന്മാരെ പറ്റിയുള്ള ആല്‍ബം  രണ്ടു വാള്യങ്ങളുടെ പുറം പേജും അകം പേജും




തുടക്കം മുതല്‍ ഒരു കാര്യം ശ്രദ്ധിച്ചിരുന്നു സർഗ്ഗാത്മക  സാഹിത്യവും വൈജ്ഞാനിക സാഹിത്യവും മാറി മാറി വായിക്കും. മാനവികത ഉണര്താന്‍ കഥകളും കവിതകളും നാടകങ്ങളും ജീവചരിത്രങ്ങളും ആത്മകഥകളും അത്യാവശ്യം, അറിവ് വര്ധിപ്പിക്കാന്‍ ലേഖനങ്ങളും പഠനങ്ങളും മറ്റും എന്നായിരുന്നു അന്നത്തെ കാഴചപ്പാട്. മുതിരന്നപ്പോള്‍ ഇങ്ങനെ മാത്രമല്ല എന്ന് കണ്ടു. എങ്കിലും പഠനവും ലേഖനവും മാത്രം വായിച്ചു കൂട്ടുന്നവരില്‍ മാനവിക വികാരങ്ങള കുറയുന്നതായി ഞാന്‍ കണ്ടിട്ടുണ്ട്. ഉദാത്തമായ കഥകളും കവിതകളും എഴുതുന്നവരും മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത വിധം പെരുമാറുന്നതും കണ്ടിട്ടുണ്ട്.

വിമര്ശന സാഹിത്യത്തോട് ചെറുപ്പം മുതല്‍ കമ്പം ഉണ്ടായിരുന്നു ബ്ലോഗ് വിലയിരുത്താന്‍ തുടങ്ങാന്‍ എന്നെ പ്രേരിപ്പിച്ചത് ഈ കമ്പം ആയിരിക്കണം . കവിതകളും ലേഖനങ്ങളും കുറേശ്ശെ എഴുതി തുടങ്ങിയതും ഈ കാലത്താണ്. 'നവഭാരത്' എന്ന സാംസ്‌കാരിക വേദിയില്‍ ചര്ച്ചാ ക്ലാസുകളില്‍ പ്രബന്ധം അവതരിപ്പിക്കാനും പല തവണ അവസരം ഉണ്ടായി. ഇതിഹാസങ്ങളുടെയും വിദേശ കൃതികളുടെയും വായനയും സ്‌കൂള്‍ കാലത്ത് തുടങ്ങി. എന്റെ വായനയുടെ ഏറ്റവും നല്ല കാലഘട്ടം ഈ ചെറുപ്പ കാലം തന്നെ. അന്ന് ബ്ലോഗ് ഉണ്ടായിരുന്നേല്‍ ഒരു പക്ഷെ അതും എഴുതിയേനെ. കോളേജ് കാലഘട്ടത്തില്‍ ഒന്ന് തണുത്ത വായന പിന്നെ പച്ച പിടിച്ചത് ജോലിക്കാരന്‍ ആയ ശേഷമാണ് .

            വായന സംബന്ധിച്ച കൂടുതല്‍ വിഷയങ്ങള്‍ തുടര്‍ന്ന് പ്രതിപാദിക്കും