Friday, 8 November 2013

'അന്‍വരി'കള്‍ക്ക് ഒരു വയസ്സ്



അന്ന് ഞാൻ വിവര വിശാല ശൃംഖലയിൽ  
സ്വസ്ഥാപനത്തിൻ  വാർത്ത തെരയവേ
കണ്ണിലുടക്കി, നമ്മെ വിമർശിക്കും വരികൾ
ബ്ലോഗതിൽ, തെല്ലു അമ്പരപ്പോടെ പരതി ഞാൻ
'വിഷ്ണുലോക'ത്തിന്റെ മാറിൽ 'കുഞ്ഞുമോൻ'
വർദ്ധിത വീര്യനായ് മുനിഞ്ഞു കത്തീടവേ
മലയാള ബ്ലോഗിന്റെ കൂട്ടവും കണ്ടെന്റെ
കൈപിടിച്ച്ന്നു 'പടന്ന' മുന്നേറവേ                                              

അബസ്വര ലിങ്കുകൾ വരയിൽ കുരുങ്ങി
ഹൃദയ താളത്തോടമാവാസി നാളിലും
വെള്ളനാടിന്റെ പിന്നെ നെടുമങ്ങാടിന്റെ
സൗമ്യദർശനത്തിലുന്മത്തനായി ഞാൻ
ബെർളിയും വള്ളിക്കുന്നും നയിച്ചൊരാ
ബ്ലോഗത്ര ചെറുതല്ല എന്നു നിനച്ചു ഞാൻ
 പാവം പ്രവാസിയും കൊമ്പനും വമ്പനും
കൂടാരമാടിച്ചതി ലൊളിപോരാളി പാര്ക്കവേ
വെള്ളരിക്കാ പട്ടണത്തിൻ നടുവില്‍ ഞാൻ
നില്ക്കവേ, ആരോ വിളിച്ചു "പ്ലിങ്ങരുടെ നായകാ"
ഊർക്കടവും പുഞ്ചപ്പാടവും കടന്നു ഞാൻ
തോന്ന്യാക്ഷരങ്ങളിൽ സ്പന്ദനം ദർശിക്കവേ

പാദസ്വരത്തിൻ കിലു കിലുക്കത്തിൽ
എന്ന് സ്വന്തം ഹൃദ്യം തണൽ  മരം
മണ്ടൂസ നിസർഗ്ഗ  ആർഷ നാദം
സ്വപ്നക്കൂട് സാന്ത്വനം ആകവേ
കുട്ടിക്കളിയുടെ നായകന്‍ ഇടങ്ങേറായ് മാറവേ
"മധ്യേ  കാണുന്ന ...".ബൂ ലോക കാരണവര്‍  പറയവേ
പ്രവീണങ്ങളാകെ മുങ്ങി നിവർന്നോരു ചലച്ചിത്ര
വിചാരണയിലാമോദവാനായി ഞാൻ
തുഞ്ചൻ പറമ്പിലെ മണ്ണിലോടന്നെത്തി
കൊട്ടോട്ടി, ജയൻ, തിരൂരു ജ്ജ്വല സംഘാടകർ
ദർശനക്കാരെന്നെ ചായവും തേച്ചതിൽ
വരയൻ മുഖാമുഖം ആടി തിമിർത്തു ഞാൻ
പുണ്യാളനൊരു നാളിൽ കണ്ണോന്നടച്ചതിൻ
കണ്ണീർ മഴയും പിന്നെ കാണുവാനിടയായി
കൊണ്ടോട്ടി നഗരത്തിൽ നന്മ കണ്ടെത്തി ഞാൻ
പൊന്നാണിക്കാരനെൻ പുന്നാര അനുജനായ്
ചിത്ര ഡിസൈനർ ഹൃദയത്തിലായതും
കല്യാണ വാർഷികം നെറ്റിൽ തെളിഞ്ഞതും
അമ്പു വരക്കൊരു തട്ടകം പണിഞ്ഞതും
ക്ഷിപ്രം ഉട്ടോപ്യനെൻ മനസ്സിൽ നിറഞ്ഞതും
മറക്കാൻ കഴിയുമോ, അമ്പട പുളുസോ!

അസ്രൂസും ഭ്രാന്തനും പോൻവരി ആക്കിയോ-
രൻവരി എത്ര നാൾ പാരിതിൽ കാണുമോ?
   







Sunday, 3 November 2013

'കഥ'യുടെ കഥ (എന്റെ വായന - ഭാഗം മൂന്ന് )

           

             കഥ കേൾക്കാൻ ഇഷ്ടമില്ലാത്തോരില്ല . അഥവാ ഉണ്ടെങ്കിൽ അവനൊരു കഥയില്ലാത്തോനാണ് . കഥ ആയി  പറയുമ്പോഴാണല്ലോ ചരിത്രം പോലും മനോഹരമാവുക. "കല്ലിനുമുണ്ടൊരു കഥ പറയാൻ..."  എന്നു പറഞ്ഞാണ് ചാച്ചാജി മകളെ ചരിത്രം പഠിപ്പിച്ചത്. കെട്ടുകഥയും കഥയില്ലാകഥയും പ്രചരിക്കുന്ന കാലത്താണ് നാം ഉള്ളത്. ഐതിഹ്യ കഥകളും നാടോടി കഥകളും ഗുണപാഠ  കഥകളും കേൾക്കാൻ മുത്തശ്ശിമാരുടെ മടിത്തട്ടിൽ നിന്നും കുട്ടികൾ ഓടി മറയുന്ന   കാലം. അപസർപ്പക കഥകളും ജാര കഥകളും ഉന്മാദ കഥകളും ഒഴുകുന്ന കാലം. വലിച്ചു നീട്ടിയ കഥകളിൽ കുരുങ്ങി വീട്ടമ്മമാർ വിഡ്ഡിപ്പെട്ടിക്കു മുന്നിൽ കണ്ണീരൊഴുക്കുന്ന കാലം. നുണകഥകളുടെ പെരു മഴയിൽ  നന്മയൊക്കെ ഒലിച്ചു പോകുന്ന കാലം. ഈ  കാലത്തും കഥയുടെ കഥ പറയാൻ ഞാൻ ഒരുമ്പെടുന്നത് ഒരു 'കഥയില്ലായ്മ' ആകുമോ?


            എത്ര കഥകൾ വായിച്ചു? ആരാണ് ഏറ്റവും ഇഷ്ടപ്പെട്ട കഥാകാരൻ? വായിച്ചതിൽ ഏതൊക്കെ കഥകൾ മനസ്സില് തങ്ങി നില്ക്കുന്നു? ബ്ലോഗുകളിലെ കഥകൾ ശരിക്കും കഥകൾ ആണോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഒരു കഥ തന്നെ ആയി മാറും. ഇതിഹാസങ്ങളിലെ കഥകളും ഉപ കഥകളും ക്ലാസ് മുറിയിലും പുറത്തും കേട്ട് വളർന്ന ബാല്യം ഓർമ്മ  വരുന്നു. അന്ന് തൊട്ടിന്നോളം ഏറ്റവും കൂടുതൽ വായിച്ചത് ഇതര സാഹിത്യ വിഭാഗങ്ങളെക്കാൾ കഥകൾ തന്നെ ആയിരിക്കും. 

               കഥയെ എങ്ങനെയാണ് ചെറുകഥ, മിനികഥ, നീണ്ടകഥ, നൊവെലൈറ്റ്, നോവേല്ലാ, നോവൽ, സൈബർ കഥ, കാപ്സൂൾ കഥ എന്നൊക്കെ തിരിക്കുക? ആധികാരികമായ നിർവചനം എനിക്കറിയില്ല. പേജുകൾ കൂടുമ്പോ നീണ്ട കഥ എന്നോ നോവൽ  എന്നോ പറഞ്ഞേക്കാം. അത്, ഒരു പക്ഷെ, എഴുത്തുകാരന്റെ സ്വാതന്ത്ര്യം ആകാം. കഥാപാത്രങ്ങളുടെ എണ്ണം, കഥ വികസിക്കുന്ന കാൻവാസ്  ഇതൊക്കെ ഒരു പക്ഷെ ഘടകം ആവാം. ഇരുപതു പേജുള്ള ഒരു കഥയും , പതിനാറു പേജിൽ ഒരാൾ നോവൽ എഴുതിയതും വായിച്ചിട്ടുണ്ട്. പത്തു പതിനഞ്ചു കഥാപാത്രമുള്ള ചെറുകഥയും ഒറ്റ കഥാ പാത്രമുള്ള നോവലും കണ്ടിട്ടുണ്ട്. അപ്പൊ ഇതൊന്നും അല്ല മാനദണ്ഡം, പിന്നെ സ്വന്തം കുഞ്ഞു എന്താണ് എന്ന് എഴുതുകാരൻ പറയുന്നത് മാത്രമാണ് മാനദണ്ഡം എന്നേ  പറയാൻ കഴിയൂ.





                 മൂല്യങ്ങൾ സംരക്ഷിക്കാൻ എഴുതപ്പെട്ട കഥകൾ കാലാതിവർത്തി ആയി നില നിൽക്കും. ലിയോ റ്റൊൽസ്റ്റൊയിയുടെ "ഒരാൾക്ക്‌ എത്ര ഭൂമി വേണം" അതിൽ പെട്ടതാണ്. മനുഷ്യന്റെ ദുരയെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് അടയാളപ്പെടുത്തുന്ന ഈ കഥ  ഉദാത്ത കഥ ആയി വിവക്ഷിക്കപ്പെടുന്നു. ആന്റണി ചെക്കോവും മോപ്പസാങ്ങും ഓ ഹെന്റ്രിയും  ഡി എച്ച് ലോറൻസും മാർക്ക്‌ റ്റ്വയിനും ഒക്കെ  പാശ്ചാത്യകഥാ ലോകത്തെ തിളങ്ങുന്ന നക്ഷത്രങ്ങൾ ആണ്. ഖലീൽ ജിബ്രാനാവട്ടെ, കഥയെ കാവ്യമാക്കിയ ചിന്താശീലുകളുടെ സുൽത്താൻ ആണ്. ഈസോപ്പ് കഥകളും ബൈബിൾ കഥകളും വിശ്വ സാഹിത്യത്തിൽ തല ഉയർത്തി നില്ക്കുന്നു. ആയിരത്തിഒന്ന് രാവുകളിൽ ഭൂമിയിലേക്ക്‌ പെയ്തിറങ്ങിയ കഥകൾ എക്കാലവും കാതോടു കാതോരം ചുറ്റി നടക്കും. കഥാസരിത്‌ സാഗരം, വിക്രമാദിത്യ വേതാള കഥകളും ലോകത്തിനു ഭാരത മണ്ണിന്റെ സംഭാവനകളാണ്. 

                 വിശ്വമഹാകവി ടാഗോറിന്റെ പോസ്റ്റുമാൻ ഉൾപ്പെടെ ഉള്ള കഥകൾ ആവർത്തന വായനയിലും നമ്മെ ചെടിപ്പിക്കില്ല. ആർ കെ നാരായണനും മുൽക് രാജ് ആനന്ദും മാധവികുട്ടിയും ആംഗലേയത്തിൽ നല്ല കഥകൾ എഴുതി ഇന്ത്യയുടെ യശസ്സുയർത്തി. ഹിന്ദിയിലും മറ്റു ഇന്ത്യൻ ഭാഷകളിലും   ഒക്കെ വന്ന കഥകൾ വിവർത്തനമായി നമുക്ക് ലഭ്യം ആണ്. റഷ്യൻ ചൈനീസ് അറേബ്യൻ തുടങ്ങി ലോകഭാഷകളിലെ കഥകളും വിവർത്തനം ചെയ്തു മലയാളത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇവ വായിച്ചാൽ ലോകത്തിന്റെ വിസ്ത്രുത  ലോകത്തെ നമുക്കറിയാൻ കഴിയും. ഏതു ഭാഷയിലും മനുഷ്യന്റെ കണ്ണുനീരിനു ഒരേ രസമാണെന്നും സ്നേഹത്തിനു ഒരേ വിലയാണെന്നും നാം സമ്മതിക്കും. 


                മലയാള ചെറു കഥാ പ്രസ്ഥാനം എത്ര സമ്പന്നമാണെന്നു അഭിമാനിക്കാതെ വയ്യ.  തകഴിയും ബഷീറും കേശവ ദേവും ഉറൂബും എഴുതിയ കഥകൾ ഇന്നും നന്നായി വായിക്കപ്പെടുന്നു. കാരൂർ  തുടക്കമിട്ട പള്ളിക്കൂടം കഥകൾ ഇന്നും അക്ബർ  കക്കട്ടിലിലൂടെ എഴുതപ്പെടുന്നു. എൻ പി മുഹമ്മദും പൊൻകുന്നം വർക്കിയും അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ തങ്ങളുടെ കഥകളിൽ  പ്രതിഫലിപ്പിച്ചവർ ആണ്. എം പി നാരായണ പിള്ളയും വി കെ എന്നും ആക്ഷേപ ഹാസ്യത്തിന്റെ ഉജ്ജ്വല ഉദാഹരണങ്ങൾ ആയ കഥകൾ എഴുതി. പയ്യൻ കഥകൾ എങ്ങനെ  മറക്കുവാൻ കഴിയും? കോവിലനും നന്തനാരും പട്ടാള കഥകളിലൂടെ നമ്മെ ബാരക്കുകളിലേക്ക് കൂട്ടി കൊണ്ട് പോയപ്പോൾ, പൊറ്റക്കാട് സഞ്ചാരിയായി നമ്മെ നടത്തി. ലളിതാംബിക അന്തർജ്ജനവും വി ടി യും എഴുതിയപ്പോൾ, പഴമയുടെ കോട്ടകൾ വിറങ്ങലിച്ചു. ചുവപ്പ് നാടയുടെ കുരുക്കുകൾ കഥകളായി മലയാറ്റൂരിലൂടെയും ഉണ്ണികൃഷ്ണൻ പുതൂരിലൂടെയും പുറത്ത് വന്നു. ഭാഷയുടെ സൗകുമാര്യം പരത്തി മാധവികുട്ടിയും ഓ വി വിജയനും അരങ്ങത്തു നിന്നു. പാറപ്പുറത്തിന്റെയും പട്ടത്തുവിള കരുണാകരന്റെയും കഥകൾ  ജീവിതഗന്ധിയായി നിലകൊണ്ടു. ചെറുകാടിന്റെ കഥകളെ അവഗണിക്കാൻ കഴിയില്ല.

                             എം മുകുന്ദനും എം ടി വാസുദേവൻ നായരും നല്ല കഥകളെഴുതി ഇന്നും നമ്മെ ഉണർത്തുന്നു. പി വത്സലയും സാറാ ജോസെഫും ചന്ദ്രമതിയും  ഗ്രേസിയും ബി എം സുഹറയും വെറും പെണ്ണെഴുത്തുകാരല്ല. സേതുവും ആനന്ദും ചില കഥകളിൽ ദുർഗ്രഹത പ്രദാനം ചെയ്തെങ്കിലും അവരുടെ സംഭാവനകൾ നിസ്തുലം തന്നെ. യു എ ഖാദർ നാട്ടിൻ പുറത്തിന്റെ ഭാഷയിൽ കഥകളെഴുതിയപ്പോൾ, ചിലവയിൽ രതിയുടെ അതി പ്രസരം ഉണ്ടെങ്കിലും പുനത്തിൽ കഥകൾ വായിക്കാതെ വിടാൻ കഴിയില്ല. സക്കറിയ കഥകളുടെ ലോകത്ത് നിന്നും ഇടയ്ക്കിടെ മുങ്ങാറുണ്ടെങ്കിലും എഴുതിയ കഥകൾ വ്യത്യസ്തം തന്നെ.

                              എണ്ണത്തിൽ കുറവെങ്കിലും ശാസ്ത്ര ബോധമുള്ള കഥകൾ സി രാധാകൃഷ്ണൻ എഴുതുന്നു. കെ എൽ മോഹന വർമ്മ , അംബികാസുതൻ മാങ്ങാട് എന്നിവർ നന്നായി വായിക്കപ്പെട്ടു. സിനിമാക്കാരായ കഥാകൃത്തുക്കൾ ഏറെ ഉണ്ടെങ്കിലും പദ്മരാജന്റെ സംഭാവന നിസ്തുലം തന്നെ. സി വി ശ്രീരാമനും അരവിന്ദനും ഒക്കെ മികച്ച കഥകൾ നല്കി. കാക്കനാടനെയും എം സുകുമാരനേയും വിസ്മരിക്കാൻ കഴിയില്ലല്ലോ?

                                 ടി പദ്മനാഭൻ ചെറുകഥ മാത്രം ഉത്തമ സാഹിത്യം എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചു. അതിനോട് യോജിപ്പില്ലെങ്കിലും 'പ്രകാശം പരത്തുന്ന ഒരു  പെണ്‍കുട്ടി'യും 'മരങ്ങൾ  കടന്നു പുഴയുടെ ഇടയിലേ'ക്കും മലയാളി മറക്കില്ല. തിരുത്തും ഹിഗ്വിറ്റയും എഴുതിയ എൻ  എസ്  മാധവന്റെ കഥകൾക്കു  വായനക്കാർ  ഏറെ ഉണ്ട്.

                              ടി വി കൊച്ചുബാവ യും യു പി ജയരാജും എഴുതിയ കഥകൾ മനസ്സിൽ  തങ്ങി നിൽക്കുന്നവ ആണ്. സി വി ബാലകൃഷ്ണൻ, അശോകൻ ചരുവിൽ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, ശിവരാമൻ ചെറിയനാട്, മുണ്ടൂർ കൃഷ്ണൻ കുട്ടി, അഷ്ടമൂർത്തി, ശത്രുഗ്നൻ, വൈശാഖൻ, ഏകലവ്യൻ, ടാറ്റാപുരം സുകുമാരൻ, ഇ വാസു  ഇവരൊക്കെ നന്നായി വായിക്കപ്പെടേണ്ടവർ തന്നെ.

                           യു കെ കുമാരനും പി സുരേന്ദ്രനും വായനാമുറിയെ നല്ല കഥകൾ കൊണ്ട് അലങ്കരിച്ചവർ തന്നെ. കെ കെ സുധാകരനും സന്തോഷ്‌ എച്ചിക്കാനവും സീരിയൽ മേഖലയിൽ വല്ലാതെ നിറയാതിരുന്നാൽ മികച്ച കഥകൾ  എഴുതാൻ ത്രാണി ഉള്ളവരാണ്. ബി മുരളിയും ജോണ്‍ സാമുവലും ജോർജ്ജു ജോസഫ്‌ കെ യും എല്ലാം ആനുകാലികങ്ങളിലൂടെയും സമാഹാരങ്ങളിലൂടെയും നല്ല വായന നല്കുന്നു. മേതിൽ രാധാകൃഷ്ണനും എ എസ്  പ്രിയയും കെ പി നിർമൽ കുമാറും വ്യസ്തത കഥകളിൽ പരീക്ഷിക്കുന്നു. ബി ഹരികുമാർ ഹാസ്യ രസവും ഇ ഹരികുമാർ  രതിയുടെ രസവും ഏറെ കൈകാര്യം ചെയ്യുന്നു. കെ ആർ  മീര, സുസ്മേഷ് ചന്ദ്രോത്ത് , ജി എസ് ഇന്ദുഗോപൻ എന്നിവരും ആടുജീവിതം ഫയിം ബെന്യാമിനും നല്ല കഥകൾ  എഴുതുന്നു. വി എസ്  അനിൽ  കുമാർ , പി മോഹൻ  എന്നിവരും ശ്രധിക്കപ്പെടേണ്ടവർ തന്നെ.

                           മലയാള ചെറുകഥയിലേക്ക്‌ പോലും വെളിച്ചം വീശാൻ ഞാൻ അശക്തനാണ് പിന്നെയല്ലേ ലോക ചെറു കഥാ സാഹിത്യം! എല്ലാവരെയും ഉൾ പ്പെടുത്തി  എന്നവകാശപ്പെടുന്നേ ഇല്ല! പ്രിയ വായനക്കാരുടെ കമന്റുകൾ കൂടി ചേർത്തു ഒരു നല്ല റഫറൻസ് ആക്കാം എന്ന് കരുതുന്നു.

                                മറ്റു സാഹിത്യമേഖലകളെ അധികരിച്ചും ഇത്തരം കുറിപ്പുകൾ തുടർ ഭാഗങ്ങളിൽ ഉദ്ദേശിക്കുന്നു. എഴുത്തിന്റെ സാങ്കേതിക രീതികൾ, ആവശ്യം വായിച്ചിരിക്കേണ്ട കൃതികളെ പറ്റിയുള്ള കുറിപ്പുകൾ ഇവയും ഭാവി പദ്ധതികളിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

                                  ഈ രംഗത്തൊക്കെ ബ്ലോഗ്‌ മേഖലയിൽ  ഉള്ളവരുടെ സംഭാവനകൾ വിസ്മരിച്ചതല്ല. അതിനായി പ്രത്യേക വിലയിരുത്തൽ നടത്തുന്നുണ്ടല്ലോ?

                      ലോകമൊട്ടാകെ പ്രതിഭയുടെ മിന്നലുകൾ പ്രസരിക്കുന്നു. 'അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു' അല്പമാത്ര വായന ഉള്ള ഞാൻ സത്യത്തിൽ കഥ എന്തറിഞ്ഞു. അല്ലെ? ഇതെന്തു കഥ?

മുൻ ഭാഗങ്ങൾ വായിക്കണേ 

ഒന്ന് 

രണ്ട് 

വായനക്ക് ശുപാർശ 










Wednesday, 30 October 2013

പുസ്തക പരിചയം: ലോക സിനിമയുടെ ചരിത്രം - ചേലങ്ങാടു ഗോപാലകൃഷ്ണന്‍

  സമര്‍പ്പണം 

സിനിമയെ വല്ലാതെ സ്നേഹിക്കുന്ന  സിനിമാ വിചാരണക്കാരന്

( പ്രിയ സുഹൃത്ത് പ്രവീണ്‍ ശേഖര്‍ ) 

  ലോക സിനിമയുടെ ചരിത്രം - 

ചേലങ്ങാടു ഗോപാലകൃഷ്ണന്‍  - 
കറന്റ് ബുക്സ് / ഡി സി ബുക്സ് 
പേജുകള്‍ 176
വില:  110 രൂപ
                    സിനിമയെ പറ്റി ഗ്രന്ഥങ്ങളും ലേഖനങ്ങളും മലയാളത്തിൽ അപൂർവമല്ല. ആനുകാലികങ്ങളിൽ സ്ഥിരം അപഗ്രഥന പംക്തികളുണ്ട്. കൊഴിക്കോടന്റെ സിനിമാ  നിരൂപണം ഒരു കാലത്ത് നന്നായി വായിക്കപ്പെട്ടിരുന്നു.സിനിമയുടെ സാങ്കേതിക വളര്ച്ചയെപറ്റിയും ലോക സിനിമയിൽ നിറഞ്ഞു നിന്ന മഹാരഥന്മാരെ പറ്റിയും ഒക്കെ പുസ്തകങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ ലോക സിനിമയുടെ ചരിത്രം ഇത്ര സംക്ഷിപ്തമായി ലോക ചരിത്രത്തിന്റെ അകമ്പടിയോടെ എഴുതപ്പെട്ടതു മലയാളത്തിൽ ആദ്യം തന്നെ എന്ന് തോന്നുന്നു. 2010  ൽ മണ്‍  മറഞ്ഞ ശ്രീ ഗോപാലകൃഷ്ണൻ തന്റെ ആറ്‌  പതിറ്റാണ്ട് നീണ്ടു നിന്ന ചരിത്ര പഠനം കൊണ്ട് മാത്രമാണിത് സാധിച്ചത്. നല്ല ഒരു ചരിത്രകാരൻ കൂടിയാണ് അദ്ദേഹം. 

                 ഈ ഗ്രന്ഥത്തിലൂടെ കടന്നു പോകുമ്പോൾ മാറ്റങ്ങൾക്ക്  വേണ്ടി ജീവിതം ഹോമിച്ച പ്രതിഭകൾക്കൊക്കെ ദുരന്തങ്ങൾ  പല വിധത്തിൽ അനുഭവിക്കേണ്ടി വന്നു എന്ന് കാണാം. അന്ധ വിശ്വാസം ഉണർത്തുന്ന തെറ്റിധാരണകൾ കൊണ്ട് അവരെ ഒക്കെ അതാതു കാലത്തെ സമൂഹം ആട്ടി പായിച്ചു. സെല്ലുലൊയിഡിലെ നായകനെ പോലെ അവർ പലരും ദരിദ്രരായി മരിച്ചു. (ജെ സി ഡാനിയേലിനെയും വെളിച്ചത്തു കൊണ്ട് വന്നത് ശ്രീ ഗോപാലകൃഷ്ണൻ  ആയിരുന്നല്ലോ?)

                      സിനിമ ഇന്ന് വ്യാവസായികമായും സാങ്കേതികമായും ഏറെ മുന്നേറിയല്ലോ? ഈ പള  പളപ്പിൽ മിന്നുന്ന താരങ്ങൾ അവരുടെ പൂർവസൂരികളെ സ്മരിക്കുമോ എന്ന് ഗ്രന്ഥകാരനോപ്പം നാമും ആശങ്കപ്പെടുന്നു. (സാധ്യത ഇല്ലെന്നറിയാം. കെ രാഘവൻ മാസ്റ്റരെ നന്നായി സ്മരിച്ചത്‌ നാം കണ്ടതാണ്)

                  മുപ്പത്തി രണ്ടു അധ്യായങ്ങളിലായി ലോക സിനിമയുടെ ചരിത്രം പറയുന്ന ഈ മനോഹര ഗ്രന്ഥം ഒരു ശാസ്ത്ര പുസ്തകം കൂടിയാണ്. നിഴൽ ചിത്രം, നിശ്ചല ചിത്രം, ചലന ചിത്രം, ശബ്ദ ചിത്രം, വർണ്ണ  ചിത്രം, 3D ചിത്രം എന്നിങ്ങനെ സാങ്കേതിക മികവിന്റെ ചരിത്രം നന്നായി വരച്ചു കാട്ടുന്നു. എഴുതിയ കാലം കൊണ്ടാവണം, ഇന്റർനെറ്റ്‌ വരുത്തിയ സ്വാധീനം പരാമർശിക്കപ്പെടാതെ പോയത്. (2010 നു മുന്നേ) 

                 സിനിമയിൽ പരക്കെ ഉപയോഗിക്കപ്പെടുന്ന ഹോളിവൂഡ് , ബൊക്സാഫീസ്, ഈസ്റ്റ്‌ മാൻ തുടങ്ങി നിരവധി പടങ്ങളുടെ ആവിർഭാവം ഈ പുസ്തകം പറഞ്ഞു തരുന്നു. 

                സിനിമയുടെ ചരിത്രവും ലോക ചരിത്രവുമായി ഇഴ പിണഞ്ഞു കിടക്കുന്നു. അവിടെയും രാഷ്ട്രീയത്തിന്റെയും വർണ്ണ   വെറിയുടെയും പങ്കു കാണാം. ഇന്നും കലയെ ഇവ തെറ്റായി സ്വാധീനിക്കുന്നു എന്ന് നമുക്കറിയാം. 

                ഭൂലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സിനിമ എങ്ങനെ വളർന്നു എന്ന് ഈ പുസ്തകം നന്നായി പറയുന്നു. ഓരോ നാഴിക കല്ലിനും പിന്നിൽ പ്രവര്ത്തിച്ച ആളുകളെ പറ്റി  തർക്കങ്ങളും വീമ്പു പറച്ചിലുകളും കാണാം. ലോക സിനിമ ചരിത്രത്തോടൊപ്പം ഭാരത സിനിമാ  ചരിത്രവും മലയാള സിനിമ ചരിത്രവും ചെറുതായി പറഞ്ഞു പോകുന്നു. 

                ഇതിനായി അദ്ദേഹം നടത്തിയ പരിശ്രമങ്ങൾക്ക്  മുന്നിൽ നമിക്കാതെ വയ്യ. സിനിമാ ചരിത്രത്തിലെ മഹാരഥന്മാർക്ക്  സംഭവിച്ച പോലെ ജീവിച്ച കാലത്ത് ശ്രീ ഗോപാലകൃഷ്ണന് വേണ്ടത്ര അംഗീകാരം നാം നല്കിയില്ല. അദ്ദേഹത്തിന്റെ മകൻ സാജു ആണ് ഈ പുസ്തകങ്ങൾ  ഒക്കെ പ്രസിദ്ധീകരിക്കാൻ മുന്നോട്ടു വന്നത്. 

                     സിനിമയെ സ്നേഹിക്കുന്നവരും പഠിക്കുന്നവരും അവശ്യം വായിക്കേണ്ട പുസ്തകം. 

പിൻ കുറിപ്പ്:

                  പ്രവീണ്‍ ശേഖറിനെ പരിചയപ്പെടും മുമ്പ്‌ സിനിമ ഗൌരവമായി പഠിക്കേണ്ട ഒന്നാണ് എന്നെനിക്കു തോന്നിയിട്ടില്ല. സമൂഹത്തിൽ സിനിമ അത്ര സ്വാധീനം ചെലുത്തുന്ന ഒരു കലാ രൂപം ആണല്ലോ? അതിന്റെ അവലോകനം  ആത്മാർത്ഥമായി ചെയ്യുന്ന സുഹൃത്തിനു ഈ പോസ്റ്റ്‌ സമർപ്പിക്കാൻ അതാണ്‌ കാരണം.

                      ഈ പുസ്തകത്തെ പറ്റി ഡി സി ബുക്സിന്റെ ബ്ലോഗ്‌ വായിക്കാൻ
ഇവിടെ ക്ലിക്കുക 


അനുബന്ധം:

പ്രധാന പരാമർശ സിനിമകൾ 

The Great Train Robbery
Queen Elizabeth
Book Worm
The student of Preg
Adventures of Mr. white
The Horizon
The birth of a nation
The Light of asia
Alan Ara
Tarzen
African Queen
Al-Bashkadah
The Toll of the sea
Flowers of tree
The Tramp
A women of Paris
The kid
The Circus
The gold rush
The good earth
The Machinist
Gandhi
Basic Instincts
A good woman
kajemusha
In this world

Devadas
Lagan
Sholey
Raja Harichandra

സ്വയം വരം
ചെമ്മീൻ
(ലിസ്റ്റ് അപൂർണ്ണം )