ബൂലോകത്തും ഭൂലോകത്തും ഒരു പോലെ ആവേശ മുണർത്തി കൊണ്ട് ബ്ലോഗ്ഗര്മാരുടെ കൂട്ടായ്മക്ക് ആക്കം കൂട്ടി ഇ- മഷി വാര്ഷിക പതിപ്പ് ഈ ഓണത്തിനു മാറ്റ് കൂട്ടി പുറത്തിറങ്ങി. ലോകത്തു വിവിധ കോണുകളിൽ ഇരുന്നു സ്ക്രീനിലൂടെ കണ്ടെത്തിയ കൂട്ടുകാരുടെ ഐക്യതയുടെ പ്രതീകമായി ഇ-മഷി മാറി. ഇതിനകം ഫേസ് ബുക്ക് സ്റ്റാറ്റസിലും ബ്ലോഗിലുമായി കുറെ അവലോകനങ്ങളും വന്നു കഴിഞ്ഞു. അല്പം വിശദമായി വേണം എന്ന് കരുതിയാണ് ഈ അവലോകനം അല്പം വൈകിയത്.
പരസ്യങ്ങൾ നിറഞ്ഞു കവിയുന്ന വാർഷിക പതിപ്പുകൾക്കിടയിൽ വായനക്കാരന് തികഞ്ഞ സന്തോഷം പകർന്നു ഇ-മഷി. നൂറു പേജുകളിൽ വെറും മൂന്നര പേജു മാത്രം പരസ്യം. പക്ഷെ പരസ്യ വരുമാനം കുറഞ്ഞു എന്നത് ഗ്രൂപ്പിന്റെ ഭാവി റിലീഫ് പ്രവർത്തനങ്ങളെ ബാധിക്കും എന്നതും നാം കാണണം.
മുഖ ചിത്രവും 'ലേ ഔട്ടും' പൊതുവേ പ്രശംസ പിടിച്ചു പറ്റി. 'ലേ ഔട്ട് ' മെച്ചപ്പെടുത്തേണ്ടിയിരുന്നു എന്ന് ചില പ്രൊഫഷനലുകൾ പറയുന്നെങ്കിലും ശരാശരി വായനക്കാരുടെ വീക്ഷണത്തിൽ നല്ലതെന്നേ പറയാൻ കഴിയൂ. . കവർ പേജിൽ അഭിമുഖവും രണ്ടു കഥകളും 'ഹൈ ലൈറ്റ് ' ചെയ്തത് ഉചിതമായോ എന്ന് സംശയമുണ്ട്. അഭിമുഖം പുറമേ നിന്നുള്ള 'സെലിബ്രിറ്റി' കളുടെ ആയതിനാൽ അതിലൊരു ന്യായം കാണാം. ഒന്പത് കഥകളിൽ രണ്ടെണ്ണം തെരഞ്ഞെടുത്തു കൊടുക്കേണ്ടിയിരുന്നില്ല എന്നാണ് എന്റെ അഭിപ്രായം.എഴുത്തുകാർക്കിടയിൽ 'സെലിബ്രിറ്റി' സംസ്കാരത്തിന് എതിരാവണം ബ്ലോഗ്ഗർമാർ എന്നാണു എന്റെ വിനീത അഭിപ്രായം.
രണ്ടു പേരൊഴികെ എല്ലാ എഴുത്തുകാരുടെയും ബ്ലോഗ് അഡ്രസ് കൂടി നല്കിയത് നന്നായി. ബ്ലോഗ് പരിപോഷണം ആണല്ലോ നമ്മുടെ ഒരു പ്രധാന ലക്‌ഷ്യം.
നിലവാരം പുലർത്തിയ ഒരു പത്രാധിപ കുറിപ്പിന് തൊട്ടു മുന്നേ ഗ്രൂപ്പിനെ പറ്റി വികാര പരമായ പരാമർശങ്ങളോട് കൂടിയ എഴുത്ത് ഇതിനകം തന്നെ വിമർശ വിധേയമായി. 'സമ്രുദ്ധി യാൽ സജ്ജനം ഊറ്റ മാർന്നിടാ.. " എന്നാണല്ലോ? നമ്മുടെ ഈ നേട്ടം ആവേശം പകരുമ്പോഴും പഴയ ചില പ്രയാസങ്ങൾ ചിലരിൽ വല്ലാതെ തങ്ങി നില്ക്കുന്നത് പുറത്ത് വന്നതായി തോന്നി. 'സ്നേഹിക്ക ഉണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും.." എന്ന് നമുക്ക് എന്നാണു പ്രാവർത്തികമാക്കാൻ കഴിയുക? ബ്ലോഗ്ഗർമാരല്ലാത്ത വായനക്കാരിൽ ഇത് ചിന്താ കുഴപ്പം സൃഷ്ടിക്കുകയുമില്ലേ? ഇത് വേണ്ടിയിരുന്നില്ല എന്നാണ് അഭിപ്രായം.
അഭിമുഖങ്ങളിൽ സ്ഥിരം കാണാറുള്ള 'പുകഴ്ത്തലുകൾ' ഒഴിച്ചാൽ അവ സാർത്ഥകമായി എന്ന് പറയാം. കൈതപ്രത്തിന്റെ അഭിമുഖത്തിൽ മമ്മൂട്ടി ചിത്രം എന്തിനു കൊടുത്തു എന്ന് മനസ്സിലായില്ല. ചോദ്യങ്ങൾ കുറച്ചു കൂടി 'ഹോം വർക്ക്' ചെയ്തു ആകാമായിരുന്നു എന്നും തോന്നാതിരുന്നില്ല.
ഓണ സങ്കൽപ്പത്തെ പറ്റിയും പ്രായോഗികതയെ പറ്റിയും അജിത്തേട്ടന്റെ ലേഖനം ലളിതവും സമഗ്രവും ആയി തോന്നി. ദക്ഷിണാമൂർത്തിയെ കുറിച്ചുള്ള അനുസ്മരണവും ഉചിതമായി. അബ് സാറിന്റെ ലേഖനം കണ്ടു; സന്തോഷമായി. വസ്തുതകൾ നന്നായി വിവരിച്ചിരിക്കുന്നു. വലിയ വിവാദത്തിനു 'സ്കോപ്പ് ' ഇല്ലാത്തതിനാൽ ലേഖകൻ സന്തുഷ്ടനാണോ ആവോ? എന്നാൽ ഓണത്തെ പറ്റി തന്നെ പ്രവാസ അനുഭവം രഞ്ജിത്ത് തോമസ് എഴുതിയത് ഓണത്തിന്റെ തന്നെ ചിലരുടെ തീവ്ര അനുഭവങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ അത്ര മനസ്സില് തട്ടാനില്ല എന്നതിനാലാവാം അത്ര ഹൃദ്യമല്ലാതെ പോയി.
ഇ-മഷിയിലെ സ്ഥിരം വിഭവങ്ങൾ വാർഷിക പതിപ്പിന് വേണ്ടി പ്രത്യേകം തയ്യാർ ചെയ്യേണ്ടതുണ്ടായിരുന്നു. അതിലൊന്നാണ് ബ്ലോഗു പരിചയം. 'സൗമ്യ ദർശന'ത്തെ പറ്റി നന്നായി തന്നെ അവതരിപ്പിച്ചു; പക്ഷെ വാർഷിക പതിപ്പിൽ ഈ ആണ്ടിലെ ബ്ലോഗുകളുടെ സമഗ്ര വിലയിരുത്തൽ ആയിരുന്നു ഏറെ ഉചിതം. ഇതേ അഭിപ്രായം പ്രവീണ്‍ ശേഖറിന്റെ സിനിമ പംക്തിയെ പറ്റിയും എനിക്കുണ്ട്. 'ഷട്ടർ ' സിനിമയെ നന്നായി വിശകലം ചെയ്തു പ്രവി . പക്ഷെ ഈ സിനിമാ നിരൂപകൻ പോയ വർഷ സിനിമയെ അധികരിച്ച് നല്ല ഒരു ലേഖനം കാച്ചേണ്ടതായിരുന്നു.
മനോരാജിന്റെ കാക്കയെ വായിച്ചു കുമാരൻ എഴുതിയ കുറിപ്പ് ഒരു പുസ്തക പരിചയം ആയില്ല. അതൊരു പക്ഷെ അദ്ദേഹം ഉദ്ദേശിചിട്ടുണ്ടാകില്ല. ജൈവകൃഷിയെ പറ്റി നവാസിന്റെ ലേഖനം വസ്തു നിഷ്ടം തന്നെ. ബ്ലോഗ്ഗർ വാർഷിക ഫലം രസിപ്പിചെങ്കിലും ഒന്ന് ചുരുക്കാമായിരുന്നു എന്ന് തോന്നി എല്ലാ ബ്ലോഗ്ഗർമാരെയും തൃപ്തിപ്പെടുത്താൻ ശ്രമിച്ചതാവാം. ബ്ലോഗ്ഗർമാരുടെ ആശംസകളിൽ ചില ശ്രദ്ധക്കുറവ് വന്നത് 'തണൽ മരങ്ങളെ' ഇരട്ടിപ്പിച്ചു. 'തോന്നലുകൾ' വിട്ടു പോയി... എന്ന എന്റെ തോന്നൽ ശരി അല്ലെ?
കവിതകൾ പൊതുവേ ഇക്കാലത്ത് വിഷയ വൈവിധ്യം കൊണ്ട് ശ്രദ്ധേയം ആകുന്നില്ല എന്നൊരു പൊതു സ്ഥിതി ഉണ്ട്. ജീവിതത്തിന്റെ നേർ ചിത്രം ഹൃദയത്തിന്റെ ഭാഷയിൽ ആവിഷ്കരിക്കുമ്പോൾ കവിത ഉടലെടുക്കുന്നു.പ്രണയിനിയെ "വരുമോ കുങ്കുമം തൊട്ട സാന്ധ്യ ശോഭ കണക്കവൾ " എന്ന് വർണ്ണിക്കുമ്പോ അത് കവിത ആയി . ഈ കാലത്തിന്റെ പ്രത്യേകത ആവാം , സ്നേഹ രാഹിത്യം കവികളെ ഒരു പോലെ ആകുലപ്പെടുത്തുന്നതിനാലാവാം, പ്രമേയങ്ങളുടെ ഈ ആവർത്തനം. ഇ-മഷിയിലും മഷി പുരണ്ട പല കവിതകളും '..നറും പാലിൽ നീരെന്ന പോലെ..." മനസ്സിൽ തത്തി കളിക്കുന്നില്ല.
സമാന്തര രേഖകൾ പോൽ നീളുന്ന പാള ങ്ങളിലൂടെ ഭാരതത്തിന്റെ നേർ ചിത്രം വരച്ചു കാട്ടുന്ന ഉസ്മാൻ പാണ്ടിക്കാടിന്റെ വരികൾ മികവു കാട്ടുന്നു. സി വി ബഷീർ വേഗത്തിൽ തട്ടി കൂട്ടിയതാവം കവിത എന്ന് നിരീക്ഷിക്കുന്നു. 'കനൽ കൂട്ടിൽ' എരിയുന്ന കവിതകൾ ഒട്ടേറെ എഴുതിയ ശലീർ അലിയുടെ അഗ്നി അല്പം തമിഞ്ഞുവോ എന്ന് സംശയം തോന്നുന്നു. പ്രവീണ്‍ കാരോത്തിന്റെ വരികളും അല്പം കൂടി മനസ്സിലുടക്കും വണ്ണം എഴുതി ഫലിപ്പിക്കാമായിരുന്നു. ഷിക്കു ജോസിന്റെ പാവകളി അല്പം ചിന്തിപ്പിക്കാതെ ഇരുന്നില്ല. ഒരു പക്ഷേ ഇവരിൽ നിന്നൊക്കെ ഒരു പാട് പ്രതീക്ഷിച്ചതിനാലാവാം ഇങ്ങനെ വിലിയിരുത്തേണ്ടി വന്നത് എന്ന് തോന്നുന്നു.
'സാക്ഷിമൊഴി' യിൽ സിയാഫ് നല്ല ഒരു പരീക്ഷണം നടത്തി വിജയിച്ചിരിക്കുന്നു. ഈ പ്രമേയം അവതരിപ്പിക്കാൻ ഈമാർഗ്ഗം തന്നെ നല്ലത് എന്ന് തോന്നുന്നു. പക്ഷെ ആ കഥ യിലെ ചില വാചകങ്ങ ളുടെ 'ഹൈ ലൈറ്റ് ' കഥാകാരാൻ തന്നെ തെരെഞ്ഞെടുത്തതാണോ? അവ ആയിരുന്നില്ല കൊടുക്കേണ്ടിയിരുന്നത് . കാടിന്റെ മക്കളുടെ ജീവിതം ജീവാശ്മങ്ങൾ നന്നായി പകർത്തി. ഒടുവിലെ കാവ്യാംശ മുള്ള വരികൾ മനസ്സിൽ തങ്ങി. ജയേഷിന്റെ അവരുടെ ആകാശം, ഭൂമി ഇക്കാലത്ത് ഒത്തിരി എഴുതപ്പെട്ട പ്രമേയത്തെ വ്യത്യസ്തമായി അവതരിപ്പിച്ചു. ശാസ്ത്ര മേമ്പൊടി ചേർത്ത് മലയാളത്തിൽ എഴുതാൻ സി രാധാകൃഷ്ണനെ പോലെ ചുരുക്കം ചിലരെ ഉള്ളൂ ജയേഷ് പ്രതീക്ഷ ഉണര്ത്തുന്ന കഥാകാരൻ തന്നെ എന്ന് പറയാം. ജിലു വിന്റെ കഥ വലിച്ചു നീട്ടിയും നാസറിന്റെ കഥ ചുരുക്കിയും ഭംഗി കെടുത്തി എന്ന് പറയാതെ വയ്യ. ശിഹാബ് മദരിയുടെ 'കാറ്റു പറഞ്ഞ പൊള്ള് 'ചില പൊരുത്തക്കേടുകൾ ഒഴിച്ച് നിർത്തിയാൽ നന്നായി എന്ന് തന്നെ പറയാം. ബോബി പിന്റോ യുടെ തണൽ മരങ്ങൾ ചില ഭാഗങ്ങൾ ഒക്കെ ചുരുക്കി ഒന്ന് കൂടി 'കാച്ചി കുറുക്കി' നന്നാക്കാമായിരുന്നു. അതിലെ ചില വരകളും ഭംഗി കെടുത്തി. ബാബു വിന്റെ സായാഹ്നത്തിലെ വേദന വിവരണത്തിൽ നിന്നും കഥയിലേക്കുള്ള പ്രയാണ ത്തിലാണ്. കഥാകാരൻ ജീവിത്തിന്റെ എതോ അംശത്തെ തൊട്ടു കാണിച്ചു 'നോക്കൂ..' എന്ന് വായനക്കാരനോട് സംവദിക്കുമ്പോൾ, അവൻ വല്ലാതെ മനസ്സ് പിടക്കുന്ന കാഴ്ചകളെ ഉള്ളിലേക്കെടുക്കുമ്പോൾ, നല്ല കഥകൾ ഉണ്ടാകുന്നു. അത്തരം മനസ്സുകളുടെ സഞ്ചാരം വിവരണത്തേക്കാൾ കഥയിൽ കൂടുതൽ ഉണ്ടാകുന്നു. ആർഷയുടെ 'മിഴിയിതൾ പൂക്കൾ' നിരാശപ്പെടുത്തിയില്ല; ഏറെ ഉദ്ദീപിപ്പിചുമില്ല.
ഷാജിയുടെ കാർട്ടൂണ്‍ പതിവ് പോലെ ചിരിപ്പിച്ചു; ചിന്തിപ്പിച്ചു. മൌനിയാം മൻ മോഹനെ അസ്രൂസ് നന്നായി അവതരിപ്പിച്ചു. വരയിൽ പക്ഷെ അല്പം കൂടി ശ്രദ്ധ വേണം.
ദോഷങ്ങൾ വളരെ പ്രയാസപ്പെട്ടു കണ്ടു പിടിച്ചതാണേ! മൊത്തത്തിൽ ഇ-മഷിഎല്ലാർക്കും അഭിമാനിക്കാവുന്ന ഒന്ന് തന്നെ. ഈ വർഷം ഇറങ്ങിയ വാർഷിക പതിപ്പുകളിൽ തല ഉയർത്തി തന്നെ നില്ക്കും ഇ-മഷി.......സംശയമില്ല!

