Sunday, 20 October 2013

പ്രിന്റിയ ഇ-മഷി യെ വിലയിരുത്തുമ്പോൾ


                ബൂലോകത്തും ഭൂലോകത്തും ഒരു പോലെ ആവേശ മുണർത്തി  കൊണ്ട് ബ്ലോഗ്ഗര്മാരുടെ കൂട്ടായ്മക്ക് ആക്കം കൂട്ടി ഇ- മഷി വാര്ഷിക പതിപ്പ് ഈ ഓണത്തിനു മാറ്റ് കൂട്ടി പുറത്തിറങ്ങി. ലോകത്തു വിവിധ കോണുകളിൽ ഇരുന്നു സ്ക്രീനിലൂടെ കണ്ടെത്തിയ കൂട്ടുകാരുടെ ഐക്യതയുടെ പ്രതീകമായി ഇ-മഷി മാറി. ഇതിനകം ഫേസ് ബുക്ക്‌ സ്റ്റാറ്റസിലും ബ്ലോഗിലുമായി കുറെ അവലോകനങ്ങളും വന്നു കഴിഞ്ഞു. അല്പം വിശദമായി വേണം എന്ന് കരുതിയാണ് ഈ അവലോകനം അല്പം വൈകിയത്.
               പരസ്യങ്ങൾ നിറഞ്ഞു കവിയുന്ന വാർഷിക പതിപ്പുകൾക്കിടയിൽ വായനക്കാരന് തികഞ്ഞ സന്തോഷം പകർന്നു  ഇ-മഷി. നൂറു പേജുകളിൽ വെറും മൂന്നര പേജു മാത്രം പരസ്യം. പക്ഷെ പരസ്യ വരുമാനം കുറഞ്ഞു എന്നത് ഗ്രൂപ്പിന്റെ ഭാവി റിലീഫ് പ്രവർത്തനങ്ങളെ ബാധിക്കും എന്നതും നാം കാണണം.

     മുഖ ചിത്രവും 'ലേ ഔട്ടും' പൊതുവേ പ്രശംസ പിടിച്ചു പറ്റി. 'ലേ ഔട്ട്‌ ' മെച്ചപ്പെടുത്തേണ്ടിയിരുന്നു എന്ന് ചില പ്രൊഫഷനലുകൾ പറയുന്നെങ്കിലും ശരാശരി വായനക്കാരുടെ  വീക്ഷണത്തിൽ നല്ലതെന്നേ പറയാൻ കഴിയൂ. . കവർ പേജിൽ അഭിമുഖവും രണ്ടു കഥകളും 'ഹൈ ലൈറ്റ് ' ചെയ്തത് ഉചിതമായോ എന്ന് സംശയമുണ്ട്‌. അഭിമുഖം പുറമേ നിന്നുള്ള 'സെലിബ്രിറ്റി' കളുടെ ആയതിനാൽ അതിലൊരു ന്യായം കാണാം. ഒന്പത് കഥകളിൽ  രണ്ടെണ്ണം തെരഞ്ഞെടുത്തു കൊടുക്കേണ്ടിയിരുന്നില്ല എന്നാണ് എന്റെ അഭിപ്രായം.എഴുത്തുകാർക്കിടയിൽ  'സെലിബ്രിറ്റി'  സംസ്കാരത്തിന് എതിരാവണം ബ്ലോഗ്ഗർമാർ എന്നാണു എന്റെ വിനീത അഭിപ്രായം.

        രണ്ടു പേരൊഴികെ എല്ലാ എഴുത്തുകാരുടെയും ബ്ലോഗ്‌ അഡ്രസ്‌ കൂടി നല്കിയത് നന്നായി. ബ്ലോഗ്‌ പരിപോഷണം ആണല്ലോ നമ്മുടെ ഒരു പ്രധാന ലക്‌ഷ്യം. 

           നിലവാരം പുലർത്തിയ ഒരു പത്രാധിപ കുറിപ്പിന് തൊട്ടു മുന്നേ ഗ്രൂപ്പിനെ പറ്റി വികാര പരമായ പരാമർശങ്ങളോട് കൂടിയ എഴുത്ത് ഇതിനകം തന്നെ വിമർശ  വിധേയമായി. 'സമ്രുദ്ധി യാൽ സജ്ജനം ഊറ്റ മാർന്നിടാ.. " എന്നാണല്ലോ? നമ്മുടെ ഈ നേട്ടം ആവേശം പകരുമ്പോഴും പഴയ ചില പ്രയാസങ്ങൾ ചിലരിൽ വല്ലാതെ തങ്ങി നില്ക്കുന്നത് പുറത്ത് വന്നതായി തോന്നി. 'സ്നേഹിക്ക ഉണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും.." എന്ന് നമുക്ക് എന്നാണു പ്രാവർത്തികമാക്കാൻ കഴിയുക? ബ്ലോഗ്ഗർമാരല്ലാത്ത വായനക്കാരിൽ ഇത് ചിന്താ കുഴപ്പം സൃഷ്ടിക്കുകയുമില്ലേ? ഇത് വേണ്ടിയിരുന്നില്ല എന്നാണ് അഭിപ്രായം. 

              അഭിമുഖങ്ങളിൽ സ്ഥിരം കാണാറുള്ള 'പുകഴ്ത്തലുകൾ' ഒഴിച്ചാൽ അവ സാർത്ഥകമായി എന്ന് പറയാം. കൈതപ്രത്തിന്റെ അഭിമുഖത്തിൽ മമ്മൂട്ടി ചിത്രം എന്തിനു കൊടുത്തു എന്ന് മനസ്സിലായില്ല. ചോദ്യങ്ങൾ കുറച്ചു കൂടി 'ഹോം വർക്ക്‌' ചെയ്തു ആകാമായിരുന്നു എന്നും തോന്നാതിരുന്നില്ല. 

                ഓണ സങ്കൽപ്പത്തെ പറ്റിയും പ്രായോഗികതയെ പറ്റിയും അജിത്തേട്ടന്റെ ലേഖനം ലളിതവും സമഗ്രവും ആയി തോന്നി. ദക്ഷിണാമൂർത്തിയെ കുറിച്ചുള്ള അനുസ്മരണവും ഉചിതമായി. അബ് സാറിന്റെ ലേഖനം കണ്ടു;  സന്തോഷമായി. വസ്തുതകൾ നന്നായി വിവരിച്ചിരിക്കുന്നു. വലിയ വിവാദത്തിനു 'സ്കോപ്പ് ' ഇല്ലാത്തതിനാൽ ലേഖകൻ സന്തുഷ്ടനാണോ  ആവോ? എന്നാൽ ഓണത്തെ പറ്റി തന്നെ പ്രവാസ അനുഭവം രഞ്ജിത്ത് തോമസ് എഴുതിയത് ഓണത്തിന്റെ തന്നെ ചിലരുടെ തീവ്ര അനുഭവങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ അത്ര മനസ്സില് തട്ടാനില്ല എന്നതിനാലാവാം അത്ര ഹൃദ്യമല്ലാതെ പോയി.

                  ഇ-മഷിയിലെ സ്ഥിരം വിഭവങ്ങൾ വാർഷിക പതിപ്പിന് വേണ്ടി പ്രത്യേകം തയ്യാർ ചെയ്യേണ്ടതുണ്ടായിരുന്നു. അതിലൊന്നാണ് ബ്ലോഗു പരിചയം. 'സൗമ്യ ദർശന'ത്തെ പറ്റി നന്നായി തന്നെ അവതരിപ്പിച്ചു; പക്ഷെ വാർഷിക പതിപ്പിൽ ഈ ആണ്ടിലെ ബ്ലോഗുകളുടെ സമഗ്ര വിലയിരുത്തൽ ആയിരുന്നു ഏറെ ഉചിതം. ഇതേ അഭിപ്രായം പ്രവീണ്‍ ശേഖറിന്റെ സിനിമ പംക്തിയെ പറ്റിയും എനിക്കുണ്ട്. 'ഷട്ടർ ' സിനിമയെ നന്നായി വിശകലം ചെയ്തു പ്രവി . പക്ഷെ ഈ സിനിമാ നിരൂപകൻ  പോയ വർഷ സിനിമയെ അധികരിച്ച് നല്ല ഒരു ലേഖനം കാച്ചേണ്ടതായിരുന്നു. 

                     മനോരാജിന്റെ കാക്കയെ വായിച്ചു കുമാരൻ എഴുതിയ കുറിപ്പ് ഒരു പുസ്തക പരിചയം ആയില്ല. അതൊരു പക്ഷെ അദ്ദേഹം ഉദ്ദേശിചിട്ടുണ്ടാകില്ല. ജൈവകൃഷിയെ പറ്റി നവാസിന്റെ ലേഖനം വസ്തു നിഷ്ടം തന്നെ. ബ്ലോഗ്ഗർ വാർഷിക ഫലം രസിപ്പിചെങ്കിലും ഒന്ന് ചുരുക്കാമായിരുന്നു എന്ന് തോന്നി എല്ലാ ബ്ലോഗ്ഗർമാരെയും തൃപ്തിപ്പെടുത്താൻ ശ്രമിച്ചതാവാം. ബ്ലോഗ്ഗർമാരുടെ ആശംസകളിൽ ചില ശ്രദ്ധക്കുറവ് വന്നത്  'തണൽ മരങ്ങളെ' ഇരട്ടിപ്പിച്ചു. 'തോന്നലുകൾ' വിട്ടു പോയി... എന്ന എന്റെ തോന്നൽ  ശരി അല്ലെ?

                     കവിതകൾ പൊതുവേ ഇക്കാലത്ത് വിഷയ വൈവിധ്യം കൊണ്ട് ശ്രദ്ധേയം ആകുന്നില്ല എന്നൊരു പൊതു സ്ഥിതി ഉണ്ട്. ജീവിതത്തിന്റെ നേർ ചിത്രം ഹൃദയത്തിന്റെ ഭാഷയിൽ ആവിഷ്കരിക്കുമ്പോൾ കവിത ഉടലെടുക്കുന്നു.പ്രണയിനിയെ "വരുമോ കുങ്കുമം തൊട്ട സാന്ധ്യ ശോഭ കണക്കവൾ " എന്ന് വർണ്ണിക്കുമ്പോ അത് കവിത ആയി . ഈ കാലത്തിന്റെ പ്രത്യേകത ആവാം , സ്നേഹ രാഹിത്യം കവികളെ ഒരു പോലെ ആകുലപ്പെടുത്തുന്നതിനാലാവാം,  പ്രമേയങ്ങളുടെ ഈ ആവർത്തനം. ഇ-മഷിയിലും മഷി പുരണ്ട പല കവിതകളും '..നറും പാലിൽ നീരെന്ന പോലെ..." മനസ്സിൽ തത്തി കളിക്കുന്നില്ല. 

                 സമാന്തര രേഖകൾ പോൽ നീളുന്ന പാള ങ്ങളിലൂടെ ഭാരതത്തിന്റെ നേർ ചിത്രം വരച്ചു കാട്ടുന്ന ഉസ്മാൻ പാണ്ടിക്കാടിന്റെ വരികൾ മികവു കാട്ടുന്നു. സി വി ബഷീർ വേഗത്തിൽ തട്ടി കൂട്ടിയതാവം കവിത എന്ന് നിരീക്ഷിക്കുന്നു. 'കനൽ കൂട്ടിൽ'  എരിയുന്ന കവിതകൾ  ഒട്ടേറെ എഴുതിയ ശലീർ അലിയുടെ അഗ്നി അല്പം തമിഞ്ഞുവോ എന്ന് സംശയം തോന്നുന്നു. പ്രവീണ്‍ കാരോത്തിന്റെ വരികളും അല്പം കൂടി മനസ്സിലുടക്കും വണ്ണം എഴുതി ഫലിപ്പിക്കാമായിരുന്നു. ഷിക്കു ജോസിന്റെ പാവകളി അല്പം ചിന്തിപ്പിക്കാതെ ഇരുന്നില്ല. ഒരു പക്ഷേ ഇവരിൽ നിന്നൊക്കെ ഒരു പാട് പ്രതീക്ഷിച്ചതിനാലാവാം ഇങ്ങനെ വിലിയിരുത്തേണ്ടി   വന്നത് എന്ന് തോന്നുന്നു. 

              'സാക്ഷിമൊഴി' യിൽ സിയാഫ് നല്ല ഒരു പരീക്ഷണം നടത്തി വിജയിച്ചിരിക്കുന്നു. ഈ പ്രമേയം അവതരിപ്പിക്കാൻ ഈമാർഗ്ഗം  തന്നെ നല്ലത് എന്ന് തോന്നുന്നു. പക്ഷെ ആ കഥ യിലെ ചില വാചകങ്ങ ളുടെ 'ഹൈ ലൈറ്റ് '  കഥാകാരാൻ തന്നെ തെരെഞ്ഞെടുത്തതാണോ?  അവ ആയിരുന്നില്ല കൊടുക്കേണ്ടിയിരുന്നത് . കാടിന്റെ മക്കളുടെ ജീവിതം ജീവാശ്മങ്ങൾ നന്നായി പകർത്തി.  ഒടുവിലെ കാവ്യാംശ മുള്ള വരികൾ മനസ്സിൽ തങ്ങി. ജയേഷിന്റെ അവരുടെ ആകാശം, ഭൂമി ഇക്കാലത്ത് ഒത്തിരി എഴുതപ്പെട്ട പ്രമേയത്തെ വ്യത്യസ്തമായി അവതരിപ്പിച്ചു. ശാസ്ത്ര മേമ്പൊടി ചേർത്ത് മലയാളത്തിൽ എഴുതാൻ സി രാധാകൃഷ്ണനെ പോലെ ചുരുക്കം ചിലരെ ഉള്ളൂ ജയേഷ് പ്രതീക്ഷ ഉണര്ത്തുന്ന കഥാകാരൻ തന്നെ എന്ന് പറയാം. ജിലു വിന്റെ കഥ വലിച്ചു നീട്ടിയും നാസറിന്റെ കഥ ചുരുക്കിയും ഭംഗി കെടുത്തി എന്ന് പറയാതെ വയ്യ. ശിഹാബ് മദരിയുടെ 'കാറ്റു പറഞ്ഞ പൊള്ള് 'ചില പൊരുത്തക്കേടുകൾ ഒഴിച്ച് നിർത്തിയാൽ നന്നായി എന്ന് തന്നെ പറയാം. ബോബി പിന്റോ യുടെ തണൽ  മരങ്ങൾ ചില ഭാഗങ്ങൾ ഒക്കെ ചുരുക്കി ഒന്ന് കൂടി 'കാച്ചി കുറുക്കി'  നന്നാക്കാമായിരുന്നു. അതിലെ ചില വരകളും ഭംഗി കെടുത്തി. ബാബു വിന്റെ സായാഹ്നത്തിലെ വേദന വിവരണത്തിൽ നിന്നും കഥയിലേക്കുള്ള പ്രയാണ ത്തിലാണ്. കഥാകാരൻ ജീവിത്തിന്റെ എതോ അംശത്തെ  തൊട്ടു കാണിച്ചു 'നോക്കൂ..' എന്ന് വായനക്കാരനോട് സംവദിക്കുമ്പോൾ, അവൻ വല്ലാതെ മനസ്സ് പിടക്കുന്ന കാഴ്ചകളെ ഉള്ളിലേക്കെടുക്കുമ്പോൾ, നല്ല കഥകൾ  ഉണ്ടാകുന്നു. അത്തരം മനസ്സുകളുടെ സഞ്ചാരം വിവരണത്തേക്കാൾ കഥയിൽ  കൂടുതൽ ഉണ്ടാകുന്നു. ആർഷയുടെ 'മിഴിയിതൾ  പൂക്കൾ'  നിരാശപ്പെടുത്തിയില്ല; ഏറെ ഉദ്ദീപിപ്പിചുമില്ല. 

                ഷാജിയുടെ കാർട്ടൂണ്‍ പതിവ് പോലെ ചിരിപ്പിച്ചു; ചിന്തിപ്പിച്ചു. മൌനിയാം മൻ മോഹനെ അസ്രൂസ് നന്നായി അവതരിപ്പിച്ചു. വരയിൽ പക്ഷെ അല്പം കൂടി ശ്രദ്ധ വേണം.  
               
              ദോഷങ്ങൾ വളരെ പ്രയാസപ്പെട്ടു കണ്ടു പിടിച്ചതാണേ! മൊത്തത്തിൽ ഇ-മഷിഎല്ലാർക്കും അഭിമാനിക്കാവുന്ന ഒന്ന് തന്നെ. ഈ വർഷം ഇറങ്ങിയ വാർഷിക പതിപ്പുകളിൽ തല ഉയർത്തി തന്നെ നില്ക്കും ഇ-മഷി.......സംശയമില്ല! 

Wednesday, 28 August 2013

എന്റെ വായന - ഭാഗം: രണ്ട് - വായനയുടെ ലക്‌ഷ്യം

         
      എന്തിനു വായിക്കണം എന്നതാവട്ടെ ചർച്ച. അതിനു മുന്നേ എന്തിനാണ് എഴുത്ത് എന്നതും ചർച്ചിക്കണമല്ലോ? ആദികാവ്യം തുടങ്ങുന്നത് 'മാനിഷാദ' എന്നാകുന്നു. അതായത് 'അരുത് കാട്ടാളാ' എന്ന വിലക്ക്. പരിശുദ്ധ ഖുര്‍ആന്‍ 'വായിക്കുക' എന്നുണർത്തിയാണല്ലോ ആരംഭിക്കുക. തുടർന്ന് ഇറങ്ങിയ വചനം 'ഹേ പുതച്ചു മൂടി കിടക്കുന്നവനേ ഉണര്‍ന്നെണീററു പ്രവര്‍ത്തിക്കൂ' എന്നാഹ്വാനം ചെയ്യുന്നതത്രേ. നന്മയിലേക്കും പ്രവര്‍ത്തിയിലേക്കും നയിക്കലാവണം എഴുത്തിന്‍റെ ലക്‌ഷ്യം എന്ന് സാരം. വായന ലക്ഷ്യം വെക്കുന്നതും അതിലേക്കാവണം. 'നോവുമാത്മാവിനെ സ്നേഹിക്കാത്ത വായന' ഗുണപരം അല്ലെന്നർത്ഥം.
        
             വായനയുടെ പ്രായോഗികതയിൽ 'വൈജ്ഞാനികവും' 'സര്‍ഗാത്മകവും' ഇട കലർന്ന് വേണം എന്ന് കഴിഞ്ഞ ഭാഗത്ത്‌ പറഞ്ഞതിന്റെ വിവക്ഷയും ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നു. 'പ്രയോജനകരമായ' വായനയോട്‌ താല്പര്യം കൂടിയ കാലഘട്ടം ആണിത്. പ്രയോജനം എന്നതിനെ കേവലം ഭൌതികമായ നേട്ടം എന്നതിലേക്ക് ചുരുക്കിയാണു ഈ ചിന്ത. എന്‍ട്രന്‍സിനു ഗുണമാണോ എന്ന് മാത്രം നോക്കി കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങി കൊടുക്കുന്ന രക്ഷിതാക്കൾ ഈ ബോധത്തിന് ആക്കം കൂട്ടുന്നു. പി എസ് സി പരീക്ഷക്ക്‌ ഉപകാരപ്പെടുന്ന വായന മാത്രം ലക്ഷ്യം വയ്ക്കുന്ന വായനാ സംസ്കാരം ചെറുപ്പക്കാരുടെ ഇടയില്‍ അമിതമായി വളര്‍ന്നു വരുന്നു. മാനവിക വിഷയങ്ങള്‍ പഠിക്കാൻ താത്പര്യം കുറയുകയും, ഇംഗ്ലീഷ് പോലുള്ള ഭാഷകളുടെ ' പഠനം 'സ്പോക്കണ്‍ ഇംഗ്ലീഷ് ' നിലവാരത്തിലേക്ക് താണു പോവുകയും ചെയ്തിരിക്കുന്നു. കവിതയും കഥയും വായിച്ചു എന്ത് കിട്ടാൻ എന്ന ചിന്ത നമ്മെ വല്ലാതെ ഭരിക്കുന്നു. 'ഒരാൾക്ക്‌ എത്ര ഭൂമി വേണം' എന്ന വിഖ്യാത കഥയിലെ കഥാപാത്രത്തെ പോലെ ഭൂമിക്കായി നെട്ടോട്ടമോടുന്ന ആൾ 'ഭൂമിക്കൊരു ചരമഗീതം' വായിച്ചു എങ്ങനെ വികാരപ്പെടാൻ ? (ഇത്തരം ഗീതങ്ങൾ എഴുതുന്നവരും ഷേക് സ്സ്പിയർ പാടിയപോലെ കറുപ്പിനെ വെളുപ്പാകും സുവർണ്ണ തളിക തേടി ഓടുന്നു എന്നതാണല്ലോ ഏറെ രസകരം) അത് കൊണ്ടാണ് ഈ കാലത്ത് വിജ്ഞാന പുസ്തകങ്ങൾ മാത്രം വായിച്ചു മനസ്സ് വല്ലാതെ കലുഷപ്പെട്ടു ക്ഷോഭത്തിനു മാത്രം വഴിപ്പെട്ടു സ്നേഹത്തെ മറക്കുന്ന അവസ്ഥ സംജാതമാവുന്നത് .

          ഇവിടെയാണ്‌ പൈങ്കിളി എഴുത്ത് എന്ന പേരില്‍ വിമര്‍ശന വിധേയമായ ജനപ്രിയ സാഹിത്യം ചര്‍ച്ച ചെയ്യപ്പെടേണ്ടത്. മനുഷ്യന്‍റെ മൃദുല വികാരങ്ങളെ ചൂഷണം ചെയ്യുന്നു എന്നായിരുന്നു ആ വിമര്‍ശനം. പക്ഷെ ഒട്ടേറെ പേരെ വായനയിലേക്ക് നയിച്ചത് ആ മേഖലയുടെ സംഭാവന ആണ് താനും. ആ കൃതികൾ പലപ്പോഴും നല്ല സന്ദേശങ്ങൾ നല്‍കിയില്ല എന്നും വിമര്‍ശനം ഉയര്‍ന്നു. നന്മയിലേക്ക് നയിക്കൽ എപ്പോഴും സാഹിത്യത്തിന്റെ ലക്ഷ്യം എന്നത് എല്ലാവരും അംഗീകരിക്കുന്നില്ല. എഴുത്തിന്‍റെ പല ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് എന്ന് മാത്രമാണ് എന്നതാണ് ചിലരുടെ അഭിപ്രായം.  

       
       വായിച്ചു വായിച്ചു ഉള്ളിലേക്ക് ഒതുങ്ങുന്നവർ ധാരാളം. വായിച്ചതിന്‍റെ ആശയങ്ങള സഹ ജീവികള്‍ക്കു ഏതെങ്കിലും വിധത്തില്‍ പകര്‍ന്നു നല്‍കേണ്ടത് ഒരു ധര്‍മ്മം തന്നെയാണ് എന്നൊരു അഭിപ്രായം ഉണ്ട്. വായന ചുരുങ്ങാനല്ല വികസിക്കാനും വിശാലമാവാനും ആണ് പ്രയോജനപ്പെടെണ്ടത്.

       വായനയുടെ ലക്ഷ്യത്തെ ഒരു പോസ്റ്റിൽ ഒതുക്കാവുന്നതല്ല. എങ്കിലും, വിസ്താര ഭയത്താൽ ഇവിടെ ചുരുക്കുന്നു. ഒന്നാം ഭാഗം കൂടി വായിച്ചു അഭിപ്രായങ്ങൾ പറയണേ !

എന്റെ വായന - ഭാഗം: ഒന്ന്


Tuesday, 18 June 2013

എന്റെ വായന - ഭാഗം: ഒന്ന്

                  എന്ത് വായിക്കണം എങ്ങനെ വായിക്കണം എത്രമാത്രം വായിക്കണം എന്നതിനെ പറ്റി ഒരുപദേശമല്ല ഈ കുറിപ്പ്. അതിനു ഞാന്‍ ആളുമല്ല. എങ്ങനെ വായിക്കണം എന്ന് നിഷ്‌കര്‍ഷിക്കുക വഴി 'കേശവ മേനോന്‍ കോമ്പ്‌ലെക്‌സ്' എന്ന് വ്യാഖ്യാനിക്കപ്പെട്ടെക്കാം എന്ന് ഞാന്‍ ഭയക്കുന്നു. വായനയ്ക്ക് തിരഞ്ഞെടുക്കാവുന്ന ഗ്രന്ഥങ്ങള്‍, സമയം ഇവയൊക്കെ വ്യക്തികളുടെ സാഹചര്യം അനുസരിച്ച് വ്യത്യാസപ്പെട്ടേക്കാം. ഇവിടെ എന്റെ രീതിയും അനുഭവങ്ങളും പങ്കുവെക്കുക മാത്രമാണുദ്ദേശം ആയതിലേക്ക് വല്ല നിര്‍ദ്ദേശവും സഹൃദയ സുഹൃത്തുക്കള്‍ക്ക് സംഭാവന ചെയ്യാനുണ്ടെങ്കില്‍ അതും ആവാം.

                'വായന കൊണ്ടേ ഫലിപ്പൂ ഈ കാലമ
തായതിനും ചിലരുഷ്ണം പിടിക്കുന്നു'
എന്ന് പണ്ട് നമ്പ്യാര്‍ പാടിയത് വിദ്യ ആര്‍ജ്ജിച്ചവന്‍ അത് കൊണ്ട് മറ്റുള്ളവരേക്കാള്‍ മുന്നന്‍ ആയി ജീവിച്ച ഒരു കാലത്തെ അടയാളപ്പെടുത്തിയാണ്. ഇന്നും അത് പ്രസക്തം. തൊഴില്‍ കിട്ടാനും മത്സരിക്കാനും പ്രയോജനം ഉള്ള വായന എന്ന ഒന്നിനെ മാത്രം പ്രോത്സാഹിപ്പിക്കാന്‍ ഇപ്പൊ ശ്രമം നടക്കുന്നു . ചുമ്മാ കുറെ അറിവ് കൊണ്ടെന്താ കാര്യം? എന്ന ചോദ്യം ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു .
'ഹിരണ്യ മേവാര്‍ജ്ജയ നിഷ്ഫലാ കലാ:'
എന്ന കവിവാക്യം ഈ കാലം വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു.

ചെറുപ്പകാലം

            മാതാപിതാക്കള്‍ അധ്യാപകര്‍ എന്നത് ഒരു അനുഗ്രഹം ആയി തന്നെ കാണുന്നു. വായനയുടെ പ്രാധാന്യം മനസ്സിലാക്കുവാന്‍ ഏറ്റവും പറ്റിയ അന്തരീക്ഷം. പാഠപുസ്തകങ്ങളും ബാല ആനുകാലികങ്ങളും കൂടാതെ ആദ്യം വായിച്ച പുസ്തകം ആയി ഓര്‍മ്മ ഉള്ളത് 'കുട്ടി കഥകളും ചിത്രങ്ങളും' എന്ന സത്യ യെവ് എന്ന റഷ്യക്കാരന്റെ തര്‍ജ്ജമ പുസ്തകമാണ് . ഒരു കോഴി കുഞ്ഞും താറാ കുഞ്ഞും ആണ് കഥാ പാത്രങ്ങള്‍. മുട്ട വിരിഞ്ഞു ഒരേ സമയം പുറത്തു വന്ന ഇവര്‍ പരസ്പരം അനുകരിക്കാന്‍ തുടങ്ങുന്നു. താറാ കുഞ്ഞിനെ അനുകരിച്ചു കോഴിക്കുഞ്ഞ് നീന്താന്‍ ഇറങ്ങുന്നതോടെ കഥ കഴിഞ്ഞു. ആ പുസ്തകത്തിലെ മറ്റു കഥകളും വരകളും ഇന്നുമോര്‍ക്കുന്നു.
     
        തുടര്‍ന്ന് കൂടുതല്‍ വായിച്ചത് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുസ്തകങ്ങളാണ് 'സയൻസ്ക്രീം' പുസ്തകങ്ങള്‍ 100 എണ്ണം അന്നത്തെ പ്രധാന അദ്ധ്യാപകന്‍ ശ്രീ സദാശിവന്‍ നായർ  സാര്‍ സൈക്കിളില്‍ വച്ച് കൊണ്ട് വന്നു വായിക്കാന്‍ തന്നതും വായിച്ചതും കൃതജ്ഞതാ പൂര്‍വ്വം  ഓര്‍ക്കുന്നു. കല്ലും പുല്ലും കടുവയും, ദൂരെ ദൂരെ ദൂരെ, ടോം അമ്മാവന്റെ ചാള , ... ഇതൊക്കെയാണ് പുസ്തകങ്ങള്‍. ഒപ്പം കഥകളും ചെറു കവിതകളും വായിക്കാന്‍ തുടങ്ങി. യു പി, ഹൈസ്‌കൂള്‍ ക്ലാസ്സില്‍ മുതല്‍ വായനാ കുറിപ്പുകള്‍ എഴുതി സൂക്ഷിക്കാന്‍ തുടങ്ങി. ചിലവ ഇന്നും അല്ലറ ചില്ലറ കേടു പാടോട് കൂടി ഇവിടെ ഉണ്ട്. സ്‌കൂളിലെ പി ടി അധ്യാപകന്‍ ശ്രീ വി ഗോപാലകൃഷ്ണപിള്ള സാര്‍ ലൈബ്രറിയുടെ ചുമതലക്കാരന്‍ ആയിരുന്നു. അദ്ദേഹം നിരവധി പുസ്തകങ്ങള്‍ വായിക്കാനായി നല്കി. മലയാളം അദ്ധ്യാപകന്‍ ശ്രീ ശിവരാമന്‍ സാര്‍, ഇംഗ്ലീഷ് അദ്ധ്യാപകന്‍ ശ്രീ ജോണ്‍ സാര്‍ ഇവര്‍പുസ്തക വായന സംബന്ധിച്ച ചര്ച്ചകളും നടത്തിയിരുന്നു. ആശാനെയും ചങ്ങംപുഴയെയും  ഒക്കെ ശിവരാമന്‍ സാര്‍ പരിചയപ്പെടുത്തി തന്നത് എത്ര ശരിയായ രൂപത്തിലായിരുന്നു എന്ന് പിന്നീടു എനിക്ക് തോന്നി.  ഇതിനിടെ കലാകൌമുദിയുടെ സ്ഥിരവായനയും അതിലെ സാഹിത്യ വാരഫലവും വായനയെ നന്നായി ഉണര്ത്തി. മുകുന്ദന്റെ മയ്യഴിപ്പുഴയും ബഷീര് കൃതികളും തകഴിദേവ് നോവലുകളും ഒറ്റ രാത്രി കൊണ്ട് വായിച്ചു തീര്‍ത്ത  അനുഭവങ്ങള്‍ ഏറെ.

                  സ്‌കൂള്‍  കാലത്തെ വായനാ കുറിപ്പുകള്‍

 


സ്‌കൂള്‍ ഘട്ടത്തില്‍ തയ്യാറാക്കിയ സാഹിത്യകാരന്മാരെ പറ്റിയുള്ള ആല്‍ബം  രണ്ടു വാള്യങ്ങളുടെ പുറം പേജും അകം പേജും




തുടക്കം മുതല്‍ ഒരു കാര്യം ശ്രദ്ധിച്ചിരുന്നു സർഗ്ഗാത്മക  സാഹിത്യവും വൈജ്ഞാനിക സാഹിത്യവും മാറി മാറി വായിക്കും. മാനവികത ഉണര്താന്‍ കഥകളും കവിതകളും നാടകങ്ങളും ജീവചരിത്രങ്ങളും ആത്മകഥകളും അത്യാവശ്യം, അറിവ് വര്ധിപ്പിക്കാന്‍ ലേഖനങ്ങളും പഠനങ്ങളും മറ്റും എന്നായിരുന്നു അന്നത്തെ കാഴചപ്പാട്. മുതിരന്നപ്പോള്‍ ഇങ്ങനെ മാത്രമല്ല എന്ന് കണ്ടു. എങ്കിലും പഠനവും ലേഖനവും മാത്രം വായിച്ചു കൂട്ടുന്നവരില്‍ മാനവിക വികാരങ്ങള കുറയുന്നതായി ഞാന്‍ കണ്ടിട്ടുണ്ട്. ഉദാത്തമായ കഥകളും കവിതകളും എഴുതുന്നവരും മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത വിധം പെരുമാറുന്നതും കണ്ടിട്ടുണ്ട്.

വിമര്ശന സാഹിത്യത്തോട് ചെറുപ്പം മുതല്‍ കമ്പം ഉണ്ടായിരുന്നു ബ്ലോഗ് വിലയിരുത്താന്‍ തുടങ്ങാന്‍ എന്നെ പ്രേരിപ്പിച്ചത് ഈ കമ്പം ആയിരിക്കണം . കവിതകളും ലേഖനങ്ങളും കുറേശ്ശെ എഴുതി തുടങ്ങിയതും ഈ കാലത്താണ്. 'നവഭാരത്' എന്ന സാംസ്‌കാരിക വേദിയില്‍ ചര്ച്ചാ ക്ലാസുകളില്‍ പ്രബന്ധം അവതരിപ്പിക്കാനും പല തവണ അവസരം ഉണ്ടായി. ഇതിഹാസങ്ങളുടെയും വിദേശ കൃതികളുടെയും വായനയും സ്‌കൂള്‍ കാലത്ത് തുടങ്ങി. എന്റെ വായനയുടെ ഏറ്റവും നല്ല കാലഘട്ടം ഈ ചെറുപ്പ കാലം തന്നെ. അന്ന് ബ്ലോഗ് ഉണ്ടായിരുന്നേല്‍ ഒരു പക്ഷെ അതും എഴുതിയേനെ. കോളേജ് കാലഘട്ടത്തില്‍ ഒന്ന് തണുത്ത വായന പിന്നെ പച്ച പിടിച്ചത് ജോലിക്കാരന്‍ ആയ ശേഷമാണ് .

            വായന സംബന്ധിച്ച കൂടുതല്‍ വിഷയങ്ങള്‍ തുടര്‍ന്ന് പ്രതിപാദിക്കും