Saturday, 24 January 2015

പുസ്തക പരിചയം: കാടിനെ ചെന്നു തൊടുമ്പോള്‍

കാടിനെ ചെന്നു തൊടുമ്പോള്‍
എന്‍ എ നസീര്‍
മാതൃഭൂമി
പേജുകള്‍: 216
വില: 200 (മൂന്നാം എഡിഷന്‍) 


                        കാട് നമ്മളെ ഒരേ സമയം മോഹിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യാറുണ്ട് . എന്നാല്‍ നസീറിനു അത് സ്‌നേഹം മാത്രം നല്കുന്നു. അതെ എന്‍ എ നസീര്‍  ഒരു വന്യ ജീവി ഫോടോഗ്രാഫര്‍ അല്ല. ഏതു വിധേനയും നല്ല പടം പിടിച്ചു പെരുമ നേടണം എന്ന് ആഗ്രഹിക്കുന്നതേ  ഇല്ല. ഒരു ഉറുമ്പിനെ പോലും നോവിപ്പിക്കാതെ, ഒരു പുല്ലിനെ പോലും ചവിട്ടാതെ നസീര്‍  തന്റെ ദൗത്യം പൂര്‍ത്തിയാക്കുന്നു. പലപ്പോഴും ക്യാമറ ഇല്ലാതെ ആണ് കാട്ടിനുള്ളില്‍ നസീര്‍ കയറുന്നത്. നസീറിനു കാടിനെ അറിയാന്‍ ക്യാമറ വേണ്ടത്രേ! കാടകം നസീറിനു വീടാണ്. അവതാരികയില്‍ സക്കറിയ പറയും പോലെ കാട് നസീറിനു ധ്യാന കേന്ദ്രമാണ്. അദ്ദേഹത്തെ സംബന്ധിച്ച് ഹിംസ്ര ജന്തുക്കള്‍ ഇല്ല. ഉണ്ടെങ്കില്‍ തന്നെ അത് മനുഷ്യനാണ്. സ്വന്തം കാര്യം മാത്രം നോക്കുന്ന മനുഷ്യന്‍. 'ദത്താപഹാരം' വായിച്ചു കാട് ഭ്രമിപ്പിച്ചു മദിപ്പിച്ചു അങ്ങനെ ഇരിക്കുമ്പോള്‍ കാടിനെ പറ്റി  ഒരു പുസ്തകം എന്നോര്‍ത്ത് വാങ്ങിയതാണ്. ഇത്രയും കാവ്യാത്മകമായ ഒരു പുസ്തകം എന്ന് ഒട്ടും കരുതിയില്ല. കാടിനെ ഇത്രമേല്‍ സ്‌നേഹിക്കുന്ന, ഉള്‍ക്കൊള്ളുന്ന ഒരാള്‍ മനുഷ്യ കുലത്തില്‍ ഉണ്ടെന്നു നിനച്ചതും ഇല്ല. 'വരുമോ കുങ്കുമം  തൊട്ട  സാന്ധ്യ ശോഭ കണക്കവള്‍ ' എന്ന് പാടിയ പി യെയും ഈ മണ്ണ് കാടാക്കി അലഞ്ഞ അയ്യപ്പനെയും ആദ്യമേ സ്മരിച്ച പുസ്തകത്തിന്റെ  ഭാഷ കാവ്യം തന്നെ ആകേണ്ടതല്ലേ?

Friday, 21 November 2014

ഒരു ബ്ലോഗറുടെ ആത്മകഥയില്‍ നിന്നൊരേട് അഥവാ സൗഹൃദ ജീവിതം.


                 ഇത് ഒരു ബ്ലോഗ്ഗെറുടെ ആത്മകഥ ആണ്. ആ ബ്ലോഗിനെ നമുക്ക് "അന്‍വരികള്‍" എന്ന് വായിക്കാം. ആത്മ കഥനത്തില്‍ "ഞാന്‍" എന്ന അരോചക പദം  കടന്നു വരും. പക്ഷാ ഭേദവും സ്വത്വവും ഒക്കെ വല്ലാതെ നിറയും. അരോചകമായി മാറാം. അല്ലാതാക്കാൻ ശ്രമിക്കുന്നുണ്ട്.  വിജയിക്കണമെന്നില്ലല്ലൊ? രണ്ടു വയസ്സ് പിച്ച വയ്ക്കുന്ന  പ്രായമാകാം. ഈ കുഞ്ഞിന്റെ പിറവിയും വളര്‍ച്ചയും ഭാവി സ്വപ്നങ്ങളുമൊക്കെ ഈ അവസരത്തില്‍ നിങ്ങള്‍ക്കൊപ്പം പങ്കു വെക്കാം എന്ന് കരുതി. രണ്ടു വര്‍ഷവും ഇതിനെ വളര്‍ത്തിയത്‌ നിങ്ങളാണല്ലോ? അപ്പൊ ഇതും നിങ്ങള്‍ തന്നെ അനുഭവിക്ക!

Wednesday, 1 October 2014

ഗാന്ധി സ്മരണ വീണ്ടും !


                    ഗാന്ധി... ലോകത്തിനു ഭാരതത്തിന്റെ ഏറ്റവും വലിയ സംഭാവന. ഏറെ ആദരിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്ത മഹാത്മാവ്. ജീവിച്ചിരിക്കുമ്പോഴും മരണ ശേഷവും ഏറെ ചര്‍ച്ച  ചെയ്യപ്പെട്ട സിദ്ധാന്തങ്ങളുടെ വക്താവ്. ഏതു ജനതയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ചുവോ, അവരാല്‍ തന്നെ വധിക്കപ്പെട്ട നേതാവ്. ഭൂമിയില്‍ ഇങ്ങനെ ഒരാള്‍   ജീവിച്ചിരുന്നുവോ എന്ന് വരും തലമുറ സംശയിച്ചു പോകും എന്നാണല്ലോ ആ ജീവിതത്തെ പഠിച്ച നൂറ്റാണ്ടിന്റെ ഏറ്റവും വലിയ ശാസ്ത്രകാരന്‍, ഐന്‍സ്റ്റീന്‍, പ്രതികരിച്ചത്. 'മഹാത്മജീ അങ്ങ് ഭാരതത്തിന്റെ തപസ്സിനെ പ്രതിനിധാനം ചെയ്യുന്നു' എന്ന് വിശ്വമഹാകവി ടാഗോര്‍ പറഞ്ഞത് ഏറെ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും  ആ മഹനീയ ജീവിതത്തെ അടുത്തറിഞ്ഞത്  കൊണ്ടാണ്. പുതിയ യുഗത്തില്‍ ഗാന്ധിസത്തിന് എന്ത് പ്രസക്തി എന്ന് ലോകം ഇപ്പോഴും ചര്‍ച്ച  ചെയ്തു കൊണ്ടിരിക്കുന്നു. പുതിയ തലമുറയില്‍ നോട്ടിന്റെ മുദ്രയില്‍ നിറ ചിരി സാന്നിധ്യമായി ഗാന്ധി മാറുമ്പോള്‍, ഈ ചിന്തകള്‍ക്ക് എന്താണ് നല്‍കാനാവുക എന്ന ശങ്കക്കിടയിലും ഗാന്ധി സ്മരണകള്‍ ആവര്‍ത്തിക്കപ്പെടുന്നു.