നിരീശ്വരന്‍
നോവല്‍
വി ജെ ജെയിംസ്
ഡി സി ബുക്‌സ്
നോവല്‍
വി ജെ ജെയിംസ്
ഡി സി ബുക്‌സ്
പേജുകള്‍: 310
വില: 225 രൂപാ
ഓര്‍മ്മയില്‍ മുന്നുര
വില: 225 രൂപാ
ഓര്‍മ്മയില്‍ മുന്നുര
'ആലുമ്മൂട്ടിലെ വേലുശ്ശാരുടെ വാലിന്‍ തുമ്പിലൊ
രാലു മുളച്ചിട്ടാലിന്മേലൊരു മാവ് മുളച്ചി
ട്ടാലും മാവും ചേര്‍ന്നിട്ടങ്ങനെ ആല്‍മാവായി
പിന്നെ പിന്നെ യതാത്മാവായെ
ന്നേതോ നുണയന്‍ ചൊല്ലി നടപ്പതു
നേരായാലും നുണയായാലും
കേട്ടവരെല്ലാം ചെവി പൊത്തിക്കോ ചേട്ടന്മാരെ '
രാലു മുളച്ചിട്ടാലിന്മേലൊരു മാവ് മുളച്ചി
ട്ടാലും മാവും ചേര്‍ന്നിട്ടങ്ങനെ ആല്‍മാവായി
പിന്നെ പിന്നെ യതാത്മാവായെ
ന്നേതോ നുണയന്‍ ചൊല്ലി നടപ്പതു
നേരായാലും നുണയായാലും
കേട്ടവരെല്ലാം ചെവി പൊത്തിക്കോ ചേട്ടന്മാരെ '
ബാല്യത്തില്‍ ബാലരമയില്‍ 'ഒറ്റ ശ്വാസത്തില്‍ പാടാമോ' എന്ന ശീര്‍ഷകത്തില്‍ വായിച്ച, കവിയെ ഓര്‍മ്മയില്ലാത്ത, ഈ വരികള്‍ നിരീശ്വര വായനയില്‍ മനസ്സിലുടക്കി. ആലും മാവും സംക്രമിച്ചു ആത്മാവാകുന്ന മാസ്മരികത ഇതിലുമുണ്ടല്ലൊ? 2014 ലെ ഏറ്റവും നല്ല വായന സമ്മാനിച്ചു എന്ന് പരക്കെ പ്രശസ്തി ലഭിച്ച ഒരു ഉദാത്ത കൃതിക്ക് ആസ്വാദനം എഴുതുന്നത് ഉചിതമല്ലായിരിക്കാം. ചില വിചാരങ്ങള്‍ പങ്കു വയ്ക്കാതെ വയ്യ. ചെവി പൊത്താതെ കേള്‍ക്കുമല്ലോ?
സൃഷ്ടി
ഒന്നാം ദലം : ഗ്രന്ഥ വിചാരം.
ഒരു പുസ്തകത്തിന് അനേക വായനകള്‍ നടക്കുന്നുണ്ട്. വായനക്കാരന്‍ വിവിധ തലങ്ങളില്‍ എഴുത്തിനെ സമീപിക്കുന്നു. ഒരു ഗ്രന്ഥത്തിന്റെ ഔന്നത്യം തന്നെ ഇത്തരം വായനുടെ വൈപുല്യം എത്ര മാത്രം എന്നതിനെ ആശ്രയിക്കുന്നു. മഹാ ഭാരതം ഒരേ സമയം യുദ്ധത്തിന്റെയും സമാധാനത്തിന്റെയും നേരിന്റെയും അസത്യത്തിന്റെയും നന്മയുടെയും തിന്മയുടെയും ഗ്രന്ഥമായി മാറുന്നത് അതു കൊണ്ടാണ്. ഒട്ടേറെ മാനങ്ങളില്‍ ഉള്‍കാഴ്ച്ചയോടെ എഴുതാന്‍ കഴിയുക മഹത്തുക്കള്‍ക്ക് മാത്രമാണ്. അതിനാലാണ് അത്തരം സൃഷ്ടികള്‍ കാലാദിവര്‍ത്തി ആയി നില കൊള്ളുന്നത്. ധാരാളം നോവലുകളുടെ പെരുവെള്ളപാച്ചിലാണ് ഇപ്പോൾ. പക്ഷെ ക്ലാസ്സിക്കുകൾ അധികം ഉണ്ടാവുന്നില്ല. വായിച്ചു പോകാവുന്ന കഥകൾ ഏറെ കാലം ആവർത്തിച്ചു വായിക്കപ്പെടുന്നില്ല. "ഖസാക്കി"നൊക്കെ ഇന്നും പുനർ:വായനകൾ നടക്കുമ്പോൾ ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന, അവാർഡുകൾ വാരി കൂട്ടുന്ന, പല നോവലുകളും പുനർ:വായനക്കായി എടുക്കപ്പെടുന്നില്ല. ചിലവ എങ്കിലും ഉണ്ടാവുക അല്ല, ഉണ്ടാക്കുക ആണ് എന്ന് പറയേണ്ടി വരും. അവാർഡിനെ ലാക്കാക്കി, മികച്ച കൃതികളെ അനുകരിച്ചും അനുഗമിച്ചും പടച്ചുണ്ടാക്കുന്ന, എഴുത്തുകാരന്റെ ഉള്ളിൽ നിന്നും പുറ പ്പെടാത്ത വരികൾ കാലത്തിന്റെ കുത്തൊഴുക്കിനെ അതിജീവിക്കുകയില്ല തന്നെ. വി ജെ ജെയിംസിൽ നിന്ന് ക്ലാസിക് ഉണ്ടാവുക തന്നെ ചെയ്യും എന്ന് പറയാൻ എനിക്ക് മടിയില്ല. അത് നിരീശ്വരൻ ആണോ പുറപ്പാടിന്റെ പുസ്തകം ആണോ ചോരശാസ്ത്രം ആണോ അതോ ഇനി വരാനിരിക്കുന്ന ഏതോ ഒന്നാണോ എന്നെനിക്കു നിശ്ചയം പോരാ.
രണ്ടാം ദലം : രൂപ ഭദ്രത.
നോവലുകളുടെ രൂപത്തെ പറ്റി അനേക സിദ്ധാന്തങ്ങള്‍ രൂപം കൊണ്ടിട്ടുണ്ട്. എഴുത്തുകാരന്‍ ബാഹ്യമായ രൂപം സൃഷ്ടിക്കുമ്പോള്‍ വായനക്കാര്‍ ആന്തരികമായ അനേക അര്‍ത്ഥ തലങ്ങളില്‍ രൂപങ്ങള്‍ മിനഞ്ഞെടുക്കുന്നു. ഓരോ വായനയും വായനക്കാരന് അങ്ങനെയാണ് പുതിയ ഒരു അനുഭവം ആകുന്നതു. "പ്രതി പാത്രം ഭാഷണ ഭേദം" എന്ന ഗ്രന്ഥത്തിൽ സി വി യുടെ ആഖ്യായികകളിലെ രൂപ മെനയലുകളെ പ്രൊഫ. എൻ കൃഷ്ണ പിള്ള വിശദമായി പ്രതിപാദിക്കുന്നു. "അന്ധനായ ദൈവം" എന്ന കൃതിയിൽ പി കെ രാജശേഖരൻ മലയാള നോവലുകളെ വിശദമായി അപഗ്രധിക്കുന്നുണ്ട്. എവിടെയും, വിശാല കാൻവാസിലെഴുതുന്ന കഥാരൂപം എന്ന നിലയിൽ നോവലിന് കയ്യടക്കം വിധിക്കുന്നു. അല്ലാതെ നോവൽ എഴുതുമ്പോ അത് കാക്ക കൊതി വലിച്ചിട്ട പോലെ കുറെ ജീവിതങ്ങളും കഥാപാത്രങ്ങളും ആകുന്നു. അനുവാചകന്റെ മനസ്സിൽ അവ ചിര:സ്ഥായി ആവുന്നില്ല. നിരീശ്വരനിൽ ഈ കയ്യടക്കം പൂർണ്ണമായി പാലിക്കപ്പെട്ടു എന്ന് പറയാനാവില്ല. എന്നാൽ ഒരു പരിധി വരെ വിജയിച്ചു എന്ന് തന്നെ പറയാം.
മൂന്നാം ദലം : പ്രമേയ തെരഞ്ഞെടുപ്പ്.
ഈശ്വര വിശ്വാസത്തെ യോ നിരീശ്വര വാദത്തെയോ താരതമ്യപ്പെടുത്തുന്ന ഒരു പ്രമേയം അല്ല ഇതില്‍. ദൃഡ വിശ്വാസത്തിനു മൂര്‍ത്തി രൂപം നല്‍കല്‍ ആണ് ഈശ്വര സങ്കല്‍പ്പത്തില്‍ സംഭവിക്കുന്നത്. അത് എന്ത് കൊണ്ട് നിരീശ്വരവും ആയിക്കൂടാ എന്നാണ് നോവലിസ്റ്റ് ചോദിക്കുന്നത്. നിരീശ്വര മതം തന്നെ രൂപപ്പെട്ടു കൂടായ്കയില്ല. ചിലര്‍ നിരീശ്വര വാദത്തെ കളിയാക്കുന്ന എഴുതാണിതെന്നും അതിനാല്‍ ഇത് തെറ്റായ സന്ദേശം ആണ് നല്കുന്നതെന്നും വാദിക്കുന്നു. അതിനു നോവലിസ്റ്റ് മറ്റൊരിടത്ത് മറുപടി നല്കുന്നുണ്ട്. 'ഈ പ്രപഞ്ചത്തിന്റെ മുഴുവന്‍ സത്യങ്ങളും എന്റെ മഹാ ബുദ്ധി കൊണ്ട് ഞാനിതാ കണ്ടറി ഞ്ഞിരിക്കുന്നു. മറ്റുള്ളതെല്ലാം വിഡ്ഢിത്തം എന്നന്ത് അറിവല്ല അറിവുകേടാണെന്ന് ' റോബെര്‍ട്ടോയെ കൊണ്ട് നോവലിസ്റ്റ് പറയിപ്പിക്കുന്നത് കൂട്ടി വായിക്കാവുന്നതാണ് നോവലിലെ കഥാപാത്രങ്ങള്‍ അവരവരുടെ ഫിലോസഫി ആണ് പറയുന്നത്. മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങള്‍' യുവാക്കളെ കഞ്ചാവ് വലിപ്പിക്കുന്നു എന്ന് പറയുന്ന പോലെ ആണിത്. സത്യത്തില്‍ ഇതിന്റെ പ്രമേയം അമൂര്‍ത്തമായ ഒരു തലത്തിലാണ്. ദ്വിമാനം, ത്രിമാനം എന്നൊക്കെ പറയുന്നതിനപ്പുറം അതിമാനം എന്ന ഊര്‍ജ്ജതന്ത്ര വീക്ഷണം പോലെ പറഞ്ഞു ഫലിപ്പിക്കാന്‍ പ്രയാസവുമാണത്.
സ്ഥിതി
നാലാം ദലം : പാത്ര സൃഷ്ടി.
ആഭാസന്മാര്‍ എന്ന ആന്റണിഭാസ്‌കരന്‍സഹീര്‍ എന്ന ത്രിമത പ്രതിനിധികളെ അവതരിപ്പിക്കുക വഴി നോവലിസ്റ്റ് മതേതര ക്ലീഷേ ആവര്‍ത്തി ക്കുന്നു എന്ന് തോന്നാം. പക്ഷെ ഇത് നമ്മുടെ വര്‍ത്ത മാന കാല വീക്ഷണമാണ്. അജിത്തേട്ടന്‍ എന്ന ബ്ലോഗ് രംഗത്തെ പ്രിയ മിത്രത്തിന്റെ വീട്ടില്‍ ഞാനും മഹേഷ് കൊട്ടാരത്തിലും ബെഞ്ചി നെല്ലിക്കാലയും കൂടി പോയ പടം കണ്ടു ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ പ്രതിനിധികള്‍ എന്ന കമന്റു എഫ് ബി യിൽ കോറി ഇട്ടപ്പോഴാണ് ആ സത്യം ഞങ്ങൾ പോലും ശ്രദ്ധിക്കുന്നത്. ഓരോ ദിക്കിലും മലയാളിയിൽ ഈ നാടകം അരങ്ങേറുന്നു. അതിനാൽ വേദി അനുസരിച്ച് വെടി പൊട്ടിച്ചു എന്ന് മാത്രം!
ഇന്ദ്രജിത്ത് അടുത്തിടെ മലയാള നോവല്‍ ദര്‍ശിച്ച മികച്ച പാത്രം തന്നെ. ഇന്ദ്രജിത്തിന്റെ മറുപാതി സുധ ഏറെ നൊമ്പരപ്പെടുത്തി നമ്മോടൊപ്പം ജീവിക്കുന്നു. മിത്തായി മാത്രം കരുതുന്ന ചിലവ യാഥാര്‍ത്ഥ്യമായി ജീവിതത്തില്‍ എത്തിപ്പെട്ടാല്‍ സംഭവിക്കുന്നത് എന്താണെന്ന് ഭാവന ചെയ്യാനേ പറ്റൂ.
'മുടി നിറച്ച ചാക്കുകെട്ടില്‍ മറ്റൊരു നിര്‍ജ്ജീവമായ കെട്ട് പോലെ ' നോവലില്‍ അവശേഷിക്കേണ്ട ബാര്‍ബര്‍ മണിയന് ഉദാത്തമായ ഒരു ജന്മ ഗതി നോവലിസ്റ്റ് നല്കിയിരിക്കുന്നു. എമ്പ്രാതിരിയും നോവലിസ്റ്റിന്റെ തന്നെ പ്രതിരൂപമായ റോബെര്‍ട്ടൊയും ഒക്കെ പാത്രസൃഷ്ടിയുടെ അത്ഭുത ലോകം സൃഷ്ടിക്കുന്നു.
സ്ഥിതി
അഞ്ചാം ദലം : ഭാഷാ സംവേദനം.
അന്യാദൃശ്യമായ ഭാഷ കൊണ്ട് സമ്പന്നമാണ് ഈ നോവല്‍ എന്ന് പറയാതെ വയ്യ. രണ്ടാം വായനയില്‍ എടുത്തെഴുതണം എന്ന് രേഖപ്പെടുത്തപ്പെട്ട ഭാഗങ്ങള്‍ മുഴുവന്‍ പകര്‍ത്തുക വയ്യ. ചില വരികള്‍ ധ്യാനം ചെയ്തു കടഞ്ഞെടുത്തിരിക്കുന്നു. 'നാണമെന്നിയെ മുദാ നാവിന മേല്‍ നടനം ചെയ്‌തേ ണാങ്ക കായനേ യഥാ കാനനേ ദിഗംബരന്‍ ' എന്ന് വാഗ്‌ദേവതയോട് പ്രാര്‍ത്ഥിച്ചു കവി നേടിയെടുത്ത വരമാണ് ഈ ഭാഷ. ഇങ്ങനെ എഴുതുമ്പോള്‍ നോവലിസ്റ്റും കവി ആയി മാറുന്നു. എല്ലാ വഴികളുടെയും സംഗമ സ്ഥാനത്തെ, ആല്‍തറയെ, കവി വര്‍ണ്ണിക്കുന്നത് കാണുക..'അപ്പോള്‍ ആളും മാവും ചേര്‍ന്ന് തങ്ങള്‍ക്കു നേരെ നടന്നു വരുന്നവളെ ആകാംക്ഷയോടെ ഉറ്റുനോക്കി. ആലി നെയും മാവിനേയും പോലെ ഒന്നിപ്പ് അനുഭവിച്ചവളെ ആത്മാവ് ആത്മാവിനെ തൊട്ടറിയുന്ന പോലെ അവയ്ക്ക് തിരിച്ചറി യാനാവുന്നുണ്ടായിരുന്നു. പതിവ്രതയുടെ ചൈതന്യം പരിസരത്തില്‍ പ്രസരിക്കുന്നത് വൃക്ഷങ്ങള്‍ കണ്ടറിഞ്ഞു. മുളച്ച കാലം തൊട്ടേ കാത്ത സമാഗമത്തിനായി ഒന്നായി നിന്ന് അവ തയ്യാറെടുക്കുമ്പോള്‍ വൃക്ഷത്തിന് മീതെ നിന്ന് ആണ്‍മയില്‍ നീട്ടി വിളിച്ചു..' സുധയെ അപ്പോള്‍ ഉപഗുപ്ത സമാഗമത്തിനായി കാത്തിരിക്കുന്ന നായികയെ ഓര്‍മ്മിപ്പിച്ചു. വാസവദത്ത സ്വഭാവ സവിശേഷതകളില്‍ സുധ ആവില്ല എന്നിട്ടും 'അന്തിമമാം മലരര്‍പ്പിച്ചടിയാന്‍ മലര്‍ കാക്കില്ലേ, ഗന്ധ വാഹകനെ, രഹസ്യ മാര്‍ക്കറിയാവൂ!' ആശാന്റെ വരികള്‍!
ആറാം ദലം : ഗന്ധമാം ഇന്ദ്രിയം.
ഗോപാലുകുട്ടിയാശാനിലൂടെ,, ജാനകിയിലൂടെ ഗന്ധം എന്ന വിശേഷപ്പെട്ട പഞ്ചേ ന്ദ്രിയത്തില്‍ ശക്തമാം ഒന്നിനെ അവതരിപ്പിക്കുകയാണ് ഈ നോവലില്‍. എന്റെ വായനാ പരിമിതി ആണോ എന്നറിയില്ല; ഗന്ധം ഇത്ര മാത്രം ഉപയോഗപ്പെടുത്തുന്ന ഒരു നോവല്‍ അടുത്തിടെ വായിച്ചിട്ടില്ല. റോബെര്‍ട്ടോ ജാനകിയില്‍ ഒരു ശാസ്ത്രജ്ഞയെ കാണുന്നത് വെറുതെയല്ല. ഗന്ധം ഉപയോഗിപ്പെടേണ്ട മേഖലകളുടെ ഗവേഷണം തന്നെ ഇതിൽ നിർവ്വഹിക്കപ്പെട്ടു.
ഏഴാം ദലം : ചലനം, ചലനം സര്‍വത്ര.
ശാസ്ത്രം എഴുത്തില്‍ ചാലിച്ച് ഒരുപാട് കൃതികള്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ല. സി രാധാകൃഷ്ണന്‍ 'ഉള്ളില്‍ ഉള്ളത്' പോലെ ചില മികച്ച നോവലുകളില്‍ ശാ സ്ത്രാംശം നന്നായി ഇഴ ചേര്‍ത്തു. ഒട്ടേറെ യുവ കഥാ കൃത്തുക്കള്‍ ജനിറ്റിക്‌സും നാനോ ടെക്‌നോളജി യും ഒക്കെ തന്റെ കഥകളില്‍ സന്നിവേശിപ്പിക്കുമ്പോഴും അപൂര്‍വ്വം ചിലതിലൊ ഴികെ അത് മോരും മുതിരയും ആകുന്നു. ഇവിടെ സൂക്ഷ്മ ഗന്ധത്തിന്റെ വിനിമയവും അതിന്റെ ഭാവി സാധ്യതയും പല ഇടങ്ങ ളിലും നോവലിസ്റ്റ് വരച്ചു കാട്ടുന്നു. വിചാരത്തിന്റെ ഫ്രീക്വന്‍സി റെസനന്‍സ് വരും കാല സ്‌കാനിംഗ് ടെക്‌നോളജി ആകുമെങ്കില്‍ അത് പ്രവചിച്ചത് വി ജെ ജെയിംസ് ആകും. 'ബ്രഹ്മ സത്യം ജഗത്മിധ്യ എന്ന വാക്യത്തെ ഊര്‍ജ്ജ സത്യം വസ്തു മിഥ്യ എന്ന ശാസ്ത്രവാക്യം ആക്കിയാല്‍ രണ്ടും ഒന്നാകാതെ വയ്യ' എന്ന് റോബര്‍ട്ടോയിലൂടെ നോവലിസ്റ്റ് പറയുന്നു. ഇത് ഗ്രഹിച്ചാല്‍ 'നേതി നേതി' എന്ന് പറയുന്ന ബ്രഹ്മ വിദ്യയിലെത്താം. അപ്പോള്‍ ഉത്തമമായ ഒരു സന്ദേശവുമായി. ചലന നിയമം എന്ന ദലം ഒരു പക്ഷെ ഈ നോവലിന്റെ ഏറ്റവും സൂക്ഷാംശമുള്ള ഭാഗം ആയി മാറുന്നു.
സംഹാര ശേഷം
എട്ടാം ദലം : സൗഹൃദം.
വി ജെ ജെയിംസ് എഴുതുമ്പോഴൊക്കെ സൗഹൃദം അതില്‍ മായാതെ മറയാതെ ഉണ്ടാകും. ഇവിടെ സൌഹൃദവും ശത്രുതയും ആഴത്തില്‍ വിശകലനം ചെയ്യുന്നു. ശത്രുത എന്ന തരം താണ അന്ധത മണിയന്‍ തിരിച്ചറിയുന്നു. അന്നാമ്മയുടെ അടുപ്പില്‍ പുന്നെല്ലിന്റെ ചോറ് വെന്തത് സ്‌ന്ഹത്തിന്റെ തീനാളം കൊണ്ടാണ്. അകന്നു പോകുന്ന സൌഹൃദങ്ങളെ കണ്ടു, ദേഹത്തേക്കാള്‍ മനസ്സ് നൊന്തു ഭാസ്‌കരന്‍ ഇരുന്നു പോകുന്നു മറ്റൊരിടത്ത്. മനുഷ്യ ബന്ധങ്ങളുടെ കാമ്പുള്ള വിലയിരുത്തലായി നോവല്‍ മാറുന്നു.
ഒന്‍പതാം ദലം : ലയം.
നിരീശ്വരനിലൂടെ കടന്നു പോയ ശേഷം എന്താണ് അവശേഷിക്കുന്നത്? ഇതൊരു സിദ്ധാന്തങ്ങളുടെ താരതമ്യ കഥയാണോ? സ്‌നേഹത്തിന്റെ പരീക്ഷണ കഥകളുടെ സമാഹാരം ആണോ? മനുഷ്യന്റെ അന്ത: സംഘര്‍ഷങ്ങളുടെ കാവ്യമാണോ? സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളുടെ വിശകലന ശ്രമം ആണോ? ശാസ്ത്ര തത്വ സംഹിതകളുടെ കഥകളിലെ സന്നിവേശമാണോ? മിത്തും യാഥാര്‍ത്ഥ്യവും കൂട്ടു ചേര്‍ക്കാനുള്ള ശ്രമം ആണോ? ഇതിനൊക്കെ അപ്പുറം ഏതോ അസാധാരണ തലങ്ങളില്‍ നടക്കുന്ന മനസ്സുകളുടെ വിഭ്രാന്തികളുടെ ആത്മ്മാവിഷ്‌കാരമാണോ? എന്തായാലും, ഡോ. എസ് എസ് ശ്രീകുമാര്‍ പഠനത്തില്‍ എഴുതിയപോലെ മലയാള നോവലിന്റെ വളര്‍ച്ചയെ നിസ്സംശയമായും ഈ രചന അടയാളപ്പെടുത്തുന്നുണ്ട്. വായനക്കാരാ, താങ്കളും ഇത് തല കുലുക്കി സമ്മതിക്കും.
'ഓം നിരീശ്വരായ നമ:'
നല്ല വിലയിരുത്തൽ, നിർഭാഗ്യവശാൽ ഈ നോവൽ എനിക്ക് വായിക്കാൻ കഴിഞ്ഞിട്ടില്ലാ.... അൻ വറിന്റെ അവലോകനം കണ്ടപ്പോൾ വായിക്കാനുള്ള ആഗ്രഹം കൂടുതലാകുന്നു, ഉടനേ വായിക്കാൻ പ്രേരിപ്പിക്കുന്നൂ..നോവലിസ്റ്റ് വി ജെ ജെയിംസ് , അനവർ ഹുസൈൻ....ആശംസകൾ ..
ReplyDeleteവായിക്കൂ സർ
Deletegood review......congrats
ReplyDeleteThnx
Deleteനല്ല അവലോകനം .......പുസ്തകം വായിക്കാനുള്ള പ്രചോദനത്തിനു നന്ദി
ReplyDeleteThank u My classmate
Deleteമാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്ന ചോരശാസ്ത്രമാണ് നിരീശ്വരസൃഷ്ടാവിൻറേതായി ആദ്യമായി വായിച്ച കൃതി. അസാധാരണമായ നോവലായിരുന്നു അത്. അതിലളിതമായ വളച്ചുകെട്ടലുകളില്ലാത്ത ഭാഷ. ഗഹനമായ ആഴങ്ങൾ. അതിലും അസാധാരണമാണ് നിരീശ്വരൻ. ഈശ്വരനെ നിരാകരിക്കുന്ന ആഭാസന്മാർ ആലുംമാവും ചേർന്ന മരത്തിനെ ആത്മാവെന്ന് വിളിക്കുന്നു. ആത്മാവിൻറെ ചോട്ടിൽ ഭഗ്നരൂപനായ ഒരു പ്രതിമയെ പ്രതിഷ്ഠിക്കുന്നു. നിരീശ്വരൻ. നിരീശ്വരനോട് പ്രാർത്ഥനയും നിവേദ്യവുമായി നടപ്പുകാലത്തെ കീഴ്മേൽ മറിക്കാൻ ശ്രമിക്കുന്നു. ഈശ്വരനോട് പറഞ്ഞ് നടത്തിക്കുന്നുണ്ടായിരുന്നതിലും ഫലപ്രദമായി നിരീശ്വരൻ കൃപചൊരിയാൻ തുടങ്ങുമ്പോൾ കഥാസ്ഥലം, മാക്കൊണ്ടപോലെ വിർച്ച്വൽ റിയാലിറ്റിയുടെ തലത്തിലേക്കുയരുന്നു. ചൊവ്വാഴ്ചയാകാൻ കാത്തിരുന്ന്, മാതൃഭൂമി ആഴ്ചപ്പതിപ്പുവാങ്ങി ആകാംക്ഷയോടെയാണ് വായിച്ചിരുന്നത്. പുസ്തകരൂപത്തിൽ എഴുത്തുകാരൻറെ കൈയ്യൊപ്പോടുകൂടി നിരീശ്വരനെ വാങ്ങാനായപ്പോൾ എന്തെന്നില്ലാത്ത അഭിമാനം തോന്നി. ഒരു കുറിപ്പെഴുതണമെന്ന് കരുതിയിരുന്നതാണ്. മടിമൂലമുള്ള സമയക്കുറവുകൊണ്ട് നടന്നില്ല. അൻവർക്കയുടെ അവലോകനം ഗംഭീരമായി.
ReplyDeleteസന്തോഷം വൈശാഖ്
Delete"നിരീശ്വരന്‍" ശ്രദ്ധാപൂര്‍വ്വം വായിച്ചിരുന്നു.
ReplyDeleteഅവലോകനം വളരെ നന്നായിട്ടുണ്ട് അന്‍വര്‍ സാര്‍.
'ദേവത്തെരുവ്' 'ആഭാസ'ത്തെരുവാക്കാന്‍ കാരണഭൂതരായ ആന്‍റണി ഭാസ്കരന്‍ സഹീര്‍ എന്നീ ത്രിമൂര്‍ത്തികളും,ആലും,മാവും ചേര്‍ന്ന ആത്മാവും ആത്മാവില്‍ കുടിയേറിയാത്മാവായി മാറിയ വേടനും,'പോയ' ഇരുപത്തിയഞ്ചുവര്‍ഷം കൈമോശംവന്ന് "യുവാവാ"യി ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഇന്ദ്രജിത്തും,കൂട്ടുക്കാരായിരുന്ന അര്‍ണ്ണോസ്,സെയ്ത്,ഈശ്വരന്‍ എമ്പ്രാന്തിരി എന്ന സഖ്യവും,ശാസ്ത്രജ്ഞനായ റോബര്‍ട്ടിന്‍റെ നിരീക്ഷണങ്ങളും ജാനകിയുടെ മനംമാറ്റവും,ഘോഷയാത്ര അന്നമ്മ,മക്കള്‍,ബാര്‍ബര്‍ മണിയന്‍,,മന്ദബുദ്ധി സുമിത്രന്‍,നിരീശ്വരകാര്യദര്‍ശി സുധര്‍മ്മന്‍ പരമേശ്വരന്‍,മേഘ എന്തിനേറെ ചിത്രത്തില്‍ വരാത്ത ജാനകിയുടെ ദാമു പോലും വായനയ്ക്കൊടുവില്‍ നമ്മുടെ മനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്നു.
വിശ്വാസം മനുഷ്യമനസ്സുകളില്‍ ചെലുത്തുന്ന സ്വാധീനം!!!
തന്ത്രപരമായ നീക്കങ്ങള്‍...
വിശ്വാസമല്ലേ എല്ലാം!
"കണ്ണുള്ളവര്‍ കാണട്ടെ
ചെവിയുള്ളവര്‍ കേള്‍ക്കട്ടെ
ജീവിച്ചിരിക്കെത്തന്നെ അവര്‍ വീണ്ടും ജനിക്കും
ഓം നിരീശ്വരായ നമഃ"
വിശ്വാസമല്ലേ എല്ലാം!
Deleteനിരീശ്വരന്‍ വായിച്ചിട്ടില്ല..അന്‍വറിന്റെ അവലോകനം വായിക്കാന്‍ പ്രേരിപ്പിക്കുന്നു.
ReplyDeleteവായിക്കൂ..
Deletegood
ReplyDeleteThnks
Deleteഅടുത്ത് തന്നെ കൈയില്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ്....
ReplyDeleteകിട്ടിയോ?
Deleteകാലാദിവര്‍ത്തി?? Pls correct. :)
ReplyDeleteok
Deleteവായിച്ചിട്ട് വിശദമായി ഇത് വായിക്കാം :) നിരീശ്വരായ നമ:
ReplyDeleteഇടയ്ക്കു കണ്ടൊരു വാചകം കണ്ണില്‍ കുടുങ്ങി - മറ്റു പലതും വായിച്ചിട്ട് വായിക്കാന്‍ പറയുന്നു ,അല്ലെങ്കില്‍ എവിടെയൊക്കെയോ മുന്‍വിധികള്‍ ഉണ്ടായാലോ!
നന്ദി അന്വരിക്കാ
വായിക്കൂ..
Deleteനല്ല ലയത്തോടെ ഓരോ ചലനങ്ങളും
ReplyDeleteഎടുത്ത് കാട്ടിയുള്ള , ഈ ‘നിരീശ്വരന്റെ‘ രൂപ ഭദ്രതയിലൂടെ
സഞ്ചാരം നടത്തി , സൗഹൃദമായ ഭാഷാ സംവേദനത്തിലൂടെയുള്ള
ഈ ഗ്രന്ഥ വിചാരം അസ്സലായിരുക്കുന്നു കേട്ടൊ ഭായ്
നല്ല അഭിപ്രായത്തിനു നന്ദി മുരളിയേട്ടാ
Deleteനിരീശ്വരായ നമ:
ReplyDeleteഎന്നാപിന്നേയിനി നിരീശ്വരന്‍ വാങ്ങി വായിച്ചിട്ട് തന്നെ കാര്യം.... ങ്ങാഹാ....
.... ങ്ങാഹാ....
Deleteനിരീശ്വരൻ വായിക്കാൻ പ്രേരിപ്പിചച്ചതിനു നന്ദി.
ReplyDeleteനന്ദി.
DeleteThis comment has been removed by the author.
ReplyDeleteഒരു പുസ്തകം വാങ്ങി വായിക്കുന്നതിൽ ഒരവലോകനത്തിനുള്ള പ്രസക്തി എന്താണെന്നറിയാൻ അൻവർ മാഷിന്റെ ഈ അവലോകനകുറിപ്പെടുത്തൊന്നു മറിച്ചു നോക്കിയാൽ മതി...
ReplyDeleteഅതിമനോഹരം... ഇനി ഈയുള്ളവനും അങ്ങയുടെ കാലടികൾ പിന്തുടരുകയായി...
അയ്യോ..അത്രയ്ക്ക് വേണോ?
Deleteഏറെ കേട്ട പുസ്തകമാണ്.. ഈ അവലോകനം വായിക്കണമെന്ന തീരുമാനത്തെ കൂടുതൽ ശക്തമാക്കുന്നു. ഇത് വായിച്ചപ്പോൾ ചർച് ഓഫ് ദി ഫ്ലൈയിംഗ് സ്പഗട്ടി മോൻസ്ടർ എന്ന മതം (?) ഓർമ വന്നു
ReplyDeleteവായിച്ചോ..?
ReplyDeleteഇല്ല വായിക്കണം.. വായിക്കാത്ത പുസ്തകങ്ങൾ ഷെൽഫിൽ ഏറെ ആയതിനാൽ അത് തീർത്തിട്ട് വാങ്ങാമെന്നു കരുതി
Delete