Saturday 29 December 2012

വേറിട്ട ഒരു വില്‍പത്രം !

            

         മരണാനന്തരം എന്താണ് ഒരാള്‍ക്ക് ബാക്കി? മതങ്ങള്‍ മറ്റൊരു ജീവിതത്തെ പറ്റി പറയുന്നു. അതല്ല ഇവിടെ ചര്‍ച്ച ചെയ്യുന്നത്; മരിച്ചു ഒരു വ്യക്തിയുടെ മരണശേഷം ഇവിടെ, ഈ ഭൂമിയില്‍, എന്താണ് ബാക്കി എന്നതാണ്.  മരിച്ചയാളുടെ നന്മകളെ നാം വാഴ്ത്തുന്നു. തിന്മകളെ കഴിവതും മറക്കുന്നു. ഒപ്പം പ്രതാപവും ധന ശേഷിയും അനുസരിച്ച് (പലപ്പോഴും അതിനപ്പുറവും) 'ചടങ്ങുകള്‍' നടത്തുന്നു. സഞ്ചയനം ആയാലും ഖതം അടിയന്തിരം ആയാലും ശുശ്രൂഷ ആയാലും വിഭവ സമൃദ്ധം. 

        മരണാനന്തര ജീവിതത്തെ പറ്റി മാത്രമല്ല, ഇഹലോകത്തെ അവശേഷിപ്പുകളെ പറ്റിയും മതങ്ങള്‍ പറയുന്നുണ്ട്. അയാള്‍ ചെയ്തു വച്ച നന്മയും തിന്മയും അയാള്‍ക്കൊപ്പം മരിക്കുന്നില്ല എന്നത്രെ അത്. യുക്തി വാദികളും മത രഹിതരും ഉള്‍പ്പെടെ എല്ലാവരും ഇത് അംഗീകരിചെക്കാം.    മരണാനന്തര ചടങ്ങിലെ ഭക്ഷണ വൈവിധ്യം അയാളുടെ മരണാനന്തര ജീവിതത്തെയോ അവശേഷിക്കുന്നവരുടെ ഇഹലോക ജീവിതത്തെയോ സ്വാധീനിക്കുന്നില്ല എന്നും രണ്ടിനും ഒരു ഗുണവും ചെയ്യില്ലെന്നും ആരും സമ്മതിക്കും. 'നാട്ടു നടപ്പിനു' എന്നൊരു ന്യായം (?) മാത്രമാണ് ഈ ചടങ്ങുകളുടെ ഒക്കെ ആധാരം. ഒഴുക്കിനെതിരെ നീന്താന്‍ പൊതുവെ തയ്യാറല്ല ആരും. അതിനു സന്നദ്ധനായ ഒരു സാധാരണക്കാരനെ പറ്റിയാണ് ഈ കുറിപ്പ്. 

       സുകുമാര പണിക്കര്‍ എന്ന നാട്ടിന്‍ പുറത്തുകാരന്‍ എഴുപതോളം വര്‍ഷങ്ങള്‍ ജീവിച്ചു
രോഗാതുരനായി മരിച്ചു. ഏക മകന്‍ വായിക്കുവാനായി ഒരു വില്‍പത്രം എഴുതി വച്ചിരുന്നു. തന്റെ ശവം കുളിപ്പിക്കരുതെന്നും നേരത്തെ ദഹിപ്പിക്കണമെന്നും  തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ എഴുതപ്പെട്ടിരുന്നു. ഏറ്റവും പ്രധാന നിര്‍ദേശം താഴെ പറയുന്നു..

         "........ എന്റെ മരണാനന്തരം സഞ്ചയനം നടത്തരുത്. അതിനു കാപ്പി, ഭക്ഷണം തുടങ്ങിയവയ്ക്ക് എന്ത് തുക ചിലവാക്കാന്‍ ഉദ്ദേശിക്കുന്നുവോ, ആ തുകക്ക് പുസ്തകങ്ങള്‍ വാങ്ങി ദേശായി ഗ്രന്ഥശാലയ്ക്ക്   നല്‍കുക.
മോനേ, നിനക്കതു സന്തോഷം നല്‍കുന്ന കാര്യമാണല്ലോ? ............."

      
വായനാപ്രിയനും എന്റെ ബാല്യകാല സുഹൃത്തുമായ മകന്‍ അതിനു തയ്യാറായി പുസ്തകങ്ങളും അത് സൂക്ഷിക്കാന്‍ അലമാരയും നല്‍കി. പിതാവിന് ഇഷ്ടമാവില്ല എന്ന കാരണത്താല്‍, അദേഹത്തിന്റെ ഫോട്ടോ പോലും ഈ അലമാരക്കൊപ്പം പ്രദര്‍ശിപ്പിക്കാന്‍ മകന്‍ അനുവദിച്ചുമില്ല. ഒരു പക്ഷെ, ഈ കുറിപ്പ് പോലും പിതാവിനും മകനും ഇഷ്ടമായില്ല എന്ന് വരും. കാരണം, പ്രചാരണം അവര്‍ ഉദ്ദേശിച്ചിട്ടില്ല. എങ്കിലും, ഈ സന്ദേശം പ്രചരിക്കേണ്ടത് തന്നെ എന്ന   സദുദ്ദേശമാണ് ഇതിനാധാരം. 

        അക്ഷരം എന്നാല്‍ തന്നെ ക്ഷരം അഥവാ നാശം ഇല്ലാത്തതു എന്നാണ്.
അക്ഷരപ്പുരകള്‍ ആള്‍ ശേഷിയും ധന ശേഷിയും കുറഞ്ഞ ഇടങ്ങളാണ്. 'സപ്താഹത്തിനു' വാരി കോരി നല്‍കുന്നവര്‍ ഗ്രന്ഥ ശാലകളെ അത്ര പരിഗണിക്കാറില്ല. ആയതിനാലും ഇത്തരം അപൂര്‍വതകള്‍ ഉയര്‍ത്തി കാട്ടേണ്ടതുണ്ട്. ഇത് ആര്‍ക്കെങ്കിലും മാതൃക ആയെങ്കില്‍!

Monday 17 December 2012

വായിച്ചതിനെ പറ്റി (2010 ) - രണ്ടു - പാര്‍ട്ട്‌ ഒന്ന് - അറിവ് തേടി (വൈജ്ഞാനിക സാഹിത്യം)



(വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പുകള്‍ എഴുതി സൂക്ഷിക്കുന്ന പതിവ് പണ്ടെപ്പോഴോ ഉണ്ടായിരുന്നു..ക്രമേണ അത് നഷ്ടമായി ..പിന്നെ അത് മടക്കി കൊണ്ടുവന്നത് 2010  ല്‍ ആണ്. ഇപ്പോഴും തുടരുന്നു..ഓരോ വര്‍ഷത്തെയും വായനയുടെയും ആവര്‍ത്തന വായനയുടെയും കുറിപ്പുകള്‍ ബ്ലോഗില്‍ എഴുതാന്‍ ശ്രമിക്കുന്നു. നോവല്‍, കഥ, കവിത,  വൈജ്ഞാനിക  സാഹിത്യം എന്നിങ്ങനെ  വ്യത്യസ്ത തലക്കെട്ടുകളില്‍. 2012 വരെയുള്ള കുറിപ്പുകള്‍ ഘട്ടം ഘട്ടമായി ബ്ലോഗ്ഗിക്കൊണ്ട് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തുടരാം എന്ന പ്രതീക്ഷയാണ്..)

                ആത്മ കഥ / ജീവ ചരിത്രം / ജീവിത രേഖകള്‍

1. ബഷീര്‍ - കിളിരൂര്‍ രാധാകൃഷ്ണന്‍
  ബഷീരിനെപറ്റി സഹോദരന്‍ അബൂബക്കര്‍ ഓര്‍മ്മിക്കുന്നു. ആഖ്യാനത്തിന് വല്ലാത്ത 'ബഷീറിയന്‍' ടച്ച്‌. നാം കുറെ നേരത്തേക്ക് ബേപ്പൂര്‍ സുല്‍ത്താനൊപ്പം. വര്‍ഷങ്ങള്‍ക്കു മുന്‍പ് അദേഹത്തെ കാണാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയത് ഓര്‍മയില്‍ വീണ്ടും എത്തി. ബഷീറിനെ അറിയുന്നവരൊക്കെ വായിക്കേണ്ട പുസ്തകം. 

2. വിസ്മയാനുഭൂതികളുടെ പുര വൃത്തം - ജോണ്‍സന്‍
 ചലത് ചിത്ര രംഗത്തെ വ്യക്തിക ളോ  ടോതുള്ള അനുഭവ കുറിപ്പുകള്‍. ക്രിക്കറ്റ്‌ ഭ്രാന്തനായ   നാഗേഷ് നെടുമുടി വേണുവേ കാണാനെത്തുന്നത് പോലെ രസകരമായ അനുഭവങ്ങള്‍.
3. ആമേന്‍ - സിസ്റ്റര്‍ ജെസ്മി
 വെറുതെ പ്രശസ്തിക്കു വേണ്ടി എഴുതി എന്നല്ലാതെ, ഒന്നും ഇതില്‍ നിന്ന് ലഭിക്കില്ല. അടിചെല്പിക്കപ്പെട്ട സന്യാസം അതല്ല എന്നാര്‍ക്കും അറിയാം.
4. ഈ ജീവിതം കൊണ്ട് ഇത്ര മാത്രം - മാധവി കുട്ടി ( കമല സുരയ്യ) 

 തനതു ശൈലിയില്‍ കുറെ ലേഖനങ്ങള്‍. ഒപ്പം കഥ എന്നോ കവിത എന്നോ പറയാന്‍ പറ്റാത്ത ചില ശീലുകള്‍. ഇസ്ലാം ആശ്ലേഷ ശേഷം എഴുതപ്പെട്ടവ ആണ് ഏറെയും.
5. മാനത്തിന്റെ പേരില്‍ - മുഫ്തര്‍ മയി
  ഗോത്ര ഭരണവും പ്രാകൃത അനാചാരങ്ങളും നടമാടുന്ന പാകിസ്ഥാന്‍ പ്രവിശ്യയില്‍ ഒരു വനിത അനുഭവിച്ച ത്യാഗങ്ങള്‍. ഇതും ഇസ്ലാമിന്റെ പേരില്‍ ന്യായീകരിക്കാന്‍ ശ്രമം നടക്കുനതാണ് വിചിത്രം. കൂട്ട ബലാല്‍ സംഗ ശേഷം ഉണതപ്പെട്ട ഉയര്തപെട്ട സ്ത്രീത്വത്തിന്റെ അപൂര്‍വ   വാങ്ങ്മായ ചിത്രം. മാനവ കുലത്തില്‍ ഇങ്ങനെയും അക്രമികളോ   എന്ന അവിശ്വസനീയമായ ദുഖകരമായ ചിന്തയും.
6. മാഡം  ക്യൂറി - ശാസ്ത്ര ലോകത്തെ അത്ഭുത വനിത - സിന്ധു എസ നായര്‍
  ഒരു ജീവിതം ശാസ്ത്രതിനായി സമര്‍പ്പിച്ച ദമ്പതികളുടെ ഹൃദ്യമായ ജീവിത കഥ ഉള്ളില്‍ തട്ടും വിധം വരച്ചു കാട്ടുന്നു. പരിശ്രമത്തിന്റെയും ധിഷണയുടെയും ഉദാത്തമായ സമ്മേളനം ഇങ്ങനെ വല്ലപ്പോഴും മാത്രം ലോകത്ത് സമ്മേളിക്കുന്നു. സമര്‍പ്പണത്തിന് ഇത്ര പക്വമായ ഉദാഹരണങ്ങള്‍ ഉണ്ടോ എന്ന് അതിശയിപ്പിക്കുന്ന അത്ഭുത  കഥ!
7. ജീവിതം / കോഴിക്കോട് - മാമു കോയ - താഹ മടായി
  കൊഴികോടിന്റെ, വിശേഷിച്ചു, കുറ്റിചിരയുടെ    ഗ്രാമ്യ ഭാവം മുറ്റി നില്‍ക്കുന്ന ചിത്രങ്ങള്‍ സുന്ദരമായി അവതരിപ്പിച്ചിരിക്കുന്നു.
8. മൂന്നു കമ്മ്യൂണിസ്റ്റ്‌  ജീവിതങ്ങള്‍ - ഒരു പുനര്‍ വായന - ബാബു ഭാരത്വജ് 

വീ എസ, പി കൃഷ്ണ പിള്ള, ഈ എം എസ ഇവരാണ് മൂന്നു ജീവിതങ്ങള്‍. ഇടയ്ക്കു എ കെ ജി യും കടന്നു വരുന്നു. ഇത്തരം ജീവിതങ്ങള്‍ ഇപ്പോള്‍ ആവര്‍ത്തിച്ചു വയിക്കപെടെണ്ടത് തന്നെ.
9. ഡാര്‍വിന്റെ ആത്മ കഥ - പരിഷത്ത്
  സൈന്ധാന്ധികന്റെ ജീവിത കഥ. ശാസ്ത്രകാരന്‍ എന്നതിലുപരി ഡാര്‍വിന്‍ അതാണല്ലോ? നന്നായി എഴുതപ്പെട്ടിരിക്കുന്നു.
10. ഇന്ദ്ര ധനുസ്സിന്റെ തീരത്ത് - ഭാരതി തമ്പുരാട്ടി
  മലയാളിയെ പാടി ഉണര്‍ത്തിയ പ്രിയ വയലാറിനെ പറ്റി ഭാര്യ ഭാരതി തമ്പുരാട്ടി ഓര്‍മിപ്പിക്കുന്നു. ഇതിലെ ഗാന ഗന്ധര്‍വന്‍ യേശുദാസിനെപ്പറ്റി വന്ന പരാമര്‍ശം വിവാദമായി. വയലാര്‍ ജീവിതത്തിലെ അപൂര്‍വ രംഗങ്ങള്‍, അമ്മയുമായി ഉള്ള ആത്മ ബന്ധം, സിനിമയുടെ മാസ്മര ലോകത്തേക്കുള്ള കയറ്റം അങ്ങിനെ ഒട്ടേറെ ഹൃദയ ഹാരിയായി പറഞ്ഞിരിക്കുന്നു.
11. ഓര്‍മകളില്‍ ഒരു വസന്ത കാലം - ബി ഹൃദയ കുമാരി
  കലാലയ ഓര്‍മകളെ പറ്റിയുള്ള സുന്ദരമായ ചെപ്പുകള്‍. ഇത് വായിക്കേ, വീണ്ടും കലാലയത്തില്‍ എത്തിയത് പോലെ. പഠിച്ച കലാലയത്തിലേക്ക് ഒന്ന് കൂടി എത്താന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്‌?
12. കാലം മായ്ക്കാത്ത പാദ മുദ്രകള്‍ - രാജീവ്‌ ഗോപാലകൃഷ്ണന്‍
  മുപ്പത്തി രണ്ടു മഹാരധന്മാരെ പറ്റി ഉപന്യാസങ്ങള്‍.
13. ആദ്ധ്യാത്മ പിതാവും മഹാത്മാവും നേര്‍ക്ക്‌ നേര്‍ - കൊട്ടൂക്കര ശ്രീധരന്‍
 ഗാന്ധിയും നാരായണ ഗുരുവും കണ്ടു മുട്ടുന്ന രംഗം വിവരിക്കുന്നു. പ്രതിപാദ്യം അത്ര രസകരമല്ല.
14. BA and BAPU - Mukul Bhai
 Some glimpses of life of mahatma Gandhi and Kasthoorba. The extra ordinary couple; unusual relation; so ...

                              ശാസ്ത്രം / സാങ്കേതികം

15. മനുഷ്യന്റെ പുസ്തകം - എം ശിവ ശങ്കരന്‍
 ജനിതക എഞ്ചിനീയറിംഗ് തുടങ്ങി, ജീനോം പരീക്ഷണം വരെ പ്രതിപാദ്യം. ഒപ്പം ധാര്‍മികതയെ കൂടി പരിഗണിച്ചിരിക്കുന്നു എന്നത് ഒരു സവിശേഷത.
16. ഈ പ്രപഞ്ചത്തില്‍ നാം തനിച്ചല്ല - ഹമീദ് ഖാന്‍
  നാസ്ഥികതയില്‍ ഊന്നി ആണ് അവതരണം എങ്കിലും ജനിതക ശാസ്ത്രം ഒക്കെ ഭംഗിയായി വിവരിക്കുന്നു.
17. നാനോ ടെക്നോളജി -
ഡോ.  സാബു
 വിഷയത്തെ പറ്റി നല്ല ഒരു ആമുഖം. ഇന്ത്യ യുടെ നേട്ടങ്ങള്‍ കുറെ കൂടി എടുത്തു പറയേണ്ടതുണ്ട്.  


                                        വിമര്‍ശന പഠനം

18. ഓ വി വിജയന്‍ - ഇതിഹാസത്തിന്റെ കയ്യൊപ്പ് - ഹരി കൃഷ്ണന്‍
  ഖസാക്കിന്റെ ഇതിഹാസകാരനെ പറ്റി പടിചെഴുതിയ നിരവധി പുസ്തകങ്ങളില്‍ നന്നായി വായിക്കപെടെണ്ട ഒരു കൃതി.
19. മലയാള നോവലിന്റെ നൂറു വര്‍ഷങ്ങള്‍ - അന്ധനായ ദൈവം -
ഡോ.  പി കെ രാജ ശേഖരന്‍
 ചന്തു മേനോനില്‍ തുടങ്ങി, തകഴി, ദേവ്, ബഷീര്‍, ഓ വി വിജയന്‍, ആനന്ദ്, വി കെ എന്‍, മലയാറ്റൂര്‍ ഇവരുടെ സംഭാവനകളെ വിലയിരുത്തുന്ന ശ്രദ്ധേയ പഠനം. (സി രാധാകൃഷ്ണനെ കണ്ടില്ല) നോവലുകളുടെ ഭൂമിക നന്നായി പഠിച്ചു കൊണ്ട് തന്നെ എഴുതപ്പെട്ടു.
20. അഴീകോട് വിമര്‍ശിക്കപ്പെടുന്നു - ആര്‍ പവിത്രന്‍
 സുകുമാര്‍ അഴീകൊടിനെ ശക്തിയുക്തം വിമര്‍ശിക്കുന്ന ഈ കൃതിയില്‍ ജീവിതവും പ്രണയവും ഒക്കെ കടന്നു വരുന്നു. വ്യക്തി വിരോധം ഇതിന്റെ പിന്നില്‍ നമുക്ക് കാണാന്‍ കഴിയും.
21. സ്വപ്ന കുംബ സാരം - യു എ ഖാദര്‍
  ഖാദറിന്റെ കഥകളും അവയെ ആധാരമാക്കി നിരീക്ഷണങ്ങളും പഠനങ്ങളും.
22. നഗരത്തില്‍ പറഞ്ഞ സുവിശേഷം -
ഡോ.  കെ വി തോമസ്‌
  മലയാള നോവലിലെ നഗരങ്ങളുടെ പരാമര്‍ശങ്ങളെ പറ്റി പഠനം. ഒട്ടേറെ നോവല്‍ ഭൂമികയിലൂടെ നമുക്ക് കടന്നു പോകുവാന്‍ കഴിയുന്നു. 


                                  ആരോഗ്യം

23. ഭാരതീയ മന ശാസ്ത്രത്തിനു ഒരു ആമുഖം - നിത്യ ചൈതന്യ യതി
 യതി മന ശ്സ്ത്രത്തിന്റെ ഭാരതീയ ദര്‍ശനങ്ങളെ പറ്റിയും സംഭാവനകളെ പറ്റിയും പരാമര്‍ശിക്കുന്നു. ഈ മഹത്തായ പാരമ്പര്യത്തില്‍ ഇത്തരം സംഭാവനയും ഉണ്ടെന്ന അറിവ് നമ്മെ ഉണര്‍ത്തുന്നു. 
24. ജീവിത ശൈലീ രോഗങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും -
ഡോ. പദ്മ കുമാര്‍
 രോഗത്തെ പറ്റിയും ആരോഗ്യ വ്യവസ്ഥയെ പറ്റിയും  statistical അവലൊകനതൊ ടെയുള്ള  പഠനം.
25. മനശാസ്ത്രം - മനസ്സിന്റെ കാണാപ്പുറം -
ഡോ. എന്‍ എം മുഹമ്മദ്‌ അലി
 ഫ്രോയിഡ് ഉള്‍പ്പെടെ വിവിധ മന ശാസ്ത്ര കാരന്മാരെ വിശകലനം ചെയ്യുന്നു. നോം ചോസ്കി യെയും രംഗത്ത്‌ ഇറക്കിയിട്ടുണ്ട്. ഇടതു പക്ഷമാക്കാനുള്ള ശ്രമം പുസ്തകത്തിന്റെ അന്ത സത്ത തകര്‍ത്തോ എന്ന് സംശയം.
26. ശസ്ത്ര ക്രിയ ശാസ്ത്രം സാധാരണക്കാര്‍ക്ക് വേണ്ടി -
ഡോ.   ദയാനന്ദന്‍
 വിവിധ തരം ശസ്ത്രക്രിയാ രീതികളെ പറ്റി സാധാരണക്കാരന് വേണ്ടി ഇറക്കപ്പെട്ട പുസ്തകം. വളരെ അഭിനന്ദനം അര്‍ഹിക്കുന്നു. ഇത്തരം പുസ്തകം മലയാളത്തില്‍ വേറെ ഇല്ലെന്നു തോന്നുന്നു. 



                                      സാമൂഹ്യ വിമര്‍ശനം

27. കോടതികള്‍  ക്ഷോഭിക്കുന്നതാര്‍ക്ക് വേണ്ടി - ഡോ. എന്‍ കെ ജയ കുമാര്‍
 അന്ന് നടന്ന സംഭവ വികാസങ്ങളില്‍ കോടതി ഇടപെടല്‍ ശരിയോ; പക്ഷ പാത  പൂര്‍ണമോ എന്നൊക്കെ അന്വേഷിക്കുന്ന ഇടതു പക്ഷ കൃതി. താത്കാലിക പ്രസക്തിയെ ഉള്ളൂ..
28. സമരോല്സുകമായ മതേതരത്വം - കെ ഈ എന്‍
 തീവ്ര ഹിന്ദുത്വം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ പ്രതിപാദിക്കുന്നു. കഷ്ടം എന്താണെന്നു വച്ചാല്‍, തികച്ചു 'മതേതര' ജീവിതം നയിച്ചിട്ടും, കെ ഈ എന്‍ 'മുസ്ലിം' കളിക്കുന്നു എന്ന ആരോപണത്തിന് ഈ പുസ്തകം ഇട വരുത്തി.
29. കളിക്കളത്തിലെ സ്ത്രീ യുടെ മതം - മഹ്മൂദ്
 പര്‍ദ്ദ വിവാദവുമായി ബന്ധപ്പെട്ട കൃതി. മുസ്ലിം തീവ്രത ഇവിടെ പരാമര്‍ശം. സാനിയ മിര്‍സ പര്‍ദ്ദ ധരിക്കണം എന്ന മട്ടില്‍ ചില വിവാദങ്ങള്‍ ഓര്‍ക്കുമല്ലോ?  


                               (30-63 അടുത്ത പോസ്റ്റില്‍)

Saturday 8 December 2012

ബ്ലോഗെഴുത്തിനെ വിലയിരുത്തുമ്പോള്‍ - ഭാഗം രണ്ട്

                   

         ആശയങ്ങള്‍ വായനക്കാരില്‍ എത്തിക്കുക എന്നതാണ് എതോരു എഴുത്തുകാരന്റെയും ധര്‍മം. ജീവിതത്തിന്റെ സന്ദേശങ്ങള്‍ പഠനങ്ങളിലും ലേഖനങ്ങളിലും നേരിട്ടവതരിപ്പിക്കുമ്പോള്‍ കവിതയിലും കഥയിലും ഒക്കെ സംഭവങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും അവതരിപ്പിക്കപ്പെടും. അവിടെ ഭാഷ ഹൃദ്യമാവണം; വികാരങ്ങള്‍ വായനക്കാരനിലേക്ക് സന്നിവേശിപ്പിക്കണം എന്നൊക്കെയുള്ള കടമ്പകള്‍ ഉണ്ട്. ഇത് അച്ചടിയില്‍ ആയാലും ബ്ലോഗിലായാലും ഒരു പോലെ തന്നെ. അത് കൊണ്ട് തന്നെ, ഒരു കഥ അവതരിപ്പിക്കുന്ന മാധ്യമം ബ്ലോഗ്‌ ആണോ അച്ചടി ആണോ എന്ന് മാത്രം നോക്കി ഇന്നത്‌ വില കുറഞ്ഞത്‌ ഇന്നത്‌ കൂടിയത് എന്ന് വിലയിരുത്തുന്നത് മൌഡ്യം തന്നെ. ഉത്കൃഷ്ട സാഹിത്യം ഏതു മാധ്യമം വഴിയും എത്തേണ്ടിടത് എത്തുക തന്നെ ചെയ്യും 

           ബ്ലോഗ്‌ സാഹിത്യത്തില്‍ ഏറെയും ആത്മാംശം ഉലക്കൊല്ലുന്നവയാണ്. അതിനാല്‍ ഇത് ഏറെകുറെ ആത്മാര്തവുമാണ് എന്ന് കരുതാനാണ്‌ എനിക്കിഷ്ടം. സ്യ്ബെര്‍ സ്പേസില്‍ ദുഷ്ടലാക്കോടെ ചില വിദ്വാന്മാര്‍ ഒളിഞ്ഞിരിപ്പുണ്ടാകും. എന്ന് കരുതി അത് മൊത്തം ഒളിപ്പോരാണ് എന്ന് കരുതുക വയ്യ. പലപ്പോഴും പ്രവാസി പ്രയാസത്തിനിടയില്‍ എഴുത്തുന്ന കുറിപ്പുകള്‍ ബ്ലോഗില്‍ ധാരാളം ഉണ്ട്. എന്നെ സംബന്ധിച്ച്, ഏതു ബ്ലോഗ്‌ വായിച്ചാലും മനസ്സിനെ സ്പര്‍ശിക്കുന്ന ഏതെങ്കിലും അതിലുണ്ടാവും. അച്ചടി  പുസ്തകങ്ങള്‍ വായിക്കുമ്പോഴും 'ചവറു ' എന്ന് പറഞ്ഞു ഒന്നിനെയും തളളാന്‍ കഴിയാറില്ല. ചിലപ്പോ അതെന്റെ പരിമിതി ആവാം. പക്ഷെ മലയാളി പൊതുവേ 'യേശുദാസും ഒരു മാതിരി പാടും' ഇത്ര വരെയേ അംഗീകാരം കൊടുക്കൂ. അതിനാല്‍ ഓരോ അവലോകനത്തിനും  തെരഞ്ഞെടുപ്പു ദുഷ്കരം തന്നെ. അതിനു ഒരു 'മാനദണ്ഡം ' ഇല്ല. ഒരു "random picking" ഇതില്‍ പ്രശസ്തരും അപ്രശസ്തരും ഉണ്ടാവാം (അങ്ങനെ ഒന്നില്ലെന്നു നിസാരന്‍; അത് ശരി തന്നെ) Hit, Page Viewers, Followers, Subscribers  ഇതിന്റെ ഒന്നും എണ്ണം ആധാരമല്ല. 
          എന്ത് കൊണ്ടോ സമയം തൂക്കി  വിറ്റു  ഏറ്റവും കൂടുതല്‍ കാശുണ്ടാക്കുന്നവര്‍ ഭിഷഗ്വരന്മാര്‍ ആണ്. അവരില്‍ പെട്ട രണ്ടു പേര്‍ അബ്സറും മനോജും ഇത്തവണത്തെ ഇരകളില്‍ പെടും. നഷ്ടപ്പെട്ട ബ്ലോഗിനെ പുനര്‍ ജീവിപ്പിച്ച മൊഹിയുദീന്‍,  ഇതിനകം കഥാകാരന്‍ എന്ന് പേരെടുത്ത സുസ്മേഷ് ചന്ദ്രോത്  ഇവരാണ്  മറ്റു രണ്ടു പേര്‍.

കാഴ്ച പാടുകള്‍ പാറി പറക്കുന്ന അബസ്വരങ്ങള്‍   

ബു ജി നാട്യങ്ങലോടുള്ള ശക്തമായ എതിര്‍പ്പാണ് അബസ്വരങ്ങളുടെ അടിസ്ഥാനം. സാഹിത്യം എന്നത് ഏതോ വരേണ്യ വര്‍ഗ സംസ്കൃതി യുടെ സ്വന്തം എന്ന മട്ട്  ഇന്ന്  വേണ്ടെന്നു അബസ്വരന്‍ കരുതുന്നു. ആയതിനാല്‍, 'ഇങ്ങോട്ട് കടക്കരുത്' എന്നാരെങ്കിലും സാഹിത്യ തറവാട്ടിന്റെ തിരുമുറ്റത്തിരുന്നു പറഞ്ഞാല്‍ ആ കാരണവരുടെ ചാര് കസേര മറിച്ചിടുന്ന കുസൃതി കുട്ടി ആവാന്‍ അബ്സരിനു മടിയില്ല. കവിതക്കും കഥയ്ക്കും നോവലിനുമൊക്കെ ലക്ഷണ ശാസ്ത്രം ഉറപ്പിച്ചവരുണ്ട്. എന്നാല്‍ അതിനെ ഒക്കെ കടത്തി വെട്ടി ബഷീറും വീ കെ എന്നും ഒക്കെ പുതിയ പാതകള്‍ വെട്ടിയിട്ടുണ്ട്. അവരെ പോലെ എന്ന് പറയുക അതി ഭാവുകത്വം ആണെങ്കിലും ഒരു തനതു ശൈലി ഈ 'ലാക്കിട്ടരി'ല്‍ കാണുന്നു എന്ന് പറയാതെ വയ്യ.

        അബ്സരിന്റെ ബ്ലോഗില്‍ ഉടനീളം ലിങ്കുകളാണ്. ചങ്ങമ്പുഴ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ എഴുതിയേനെ

"എവിടെ തിരിഞ്ഞൊന്നു നോക്കിയലെന്ത്-
അവിടെല്ലാം നിറയെ ലിങ്ക് കാണാം
ഒരു കൊച്ചു ലിങ്കെങ്ങാന്‍ ക്ലിക്കിയാലോ
 

തെരു തെരെ ലിങ്കുകള്‍ ആണ് പിന്നെ"         
  
                മത മൈത്രി യുടെ തേര് തെളിക്കുന്നു എന്നവകാശപ്പെടുന്ന നമുക്ക് പലപ്പോഴും കാലിടറി വീഴാറുണ്ട്‌. മതം രാഷ്ട്രീയം ഇവയൊക്കെ അബ്സര്‍ അബസ്വരം അയക്കുന്ന വിഷയങ്ങള്‍ അത്രേ. അതിലൊന്നും അപസ്വരം ഇല്ല താനും.

         ആര്‍ എസ എസും എന്‍ ഡി എഫും ഒക്കെ നമ്മുടെ ചര്‍ച്ച ആവാതെ വയ്യല്ലോ? അറിവില്ലായ്മ ആണ് പല വിവാദങ്ങള്‍ക്കും ആധാരം. അത്തരം വിഷയങ്ങളില്‍ അറിവ് പകരുക എന്നതാണ് അബ്സര്‍ ദൌത്യവും. അതില്‍ പറയേണ്ടത് ഭംഗിയായി പറയുന്നു ഇവിടെ. കേള്‍ക്കേണ്ടവര്‍ കേള്‍ക്കുമോ എന്നത് മറ്റൊരു വിഷയം.

          V S അഥവാ വാക്ക്മാറി സഖാവ് അത്യാവശ്യം പ്രതികരിക്കേണ്ട ഒന്ന് തന്നെ. പരിവേഷങ്ങളുടെ പിന്നാലെ കേരളം പായുകയാണ്. മൊത്ത കബളിക്കലിന്റെ ഇടയില്‍ ഒരു ആശ്വാസം കാണുമ്പോള്‍ പറ്റുന്നതാണ്.    സെല്‍വ രാജു പോലെ രാഷ്ട്രീയ  നപുംസകങ്ങളെ കണക്കിന് പരിഹസിക്കാന്‍ അബസ്വരക്കാരന് മടിയില്ല എന്നത് ഇതൊരു പക്ഷം ചേരല്‍ അല്ല എന്നതിന് തെളിവത്രേ.

         മലബാറുകാര്‍ എന്ന പാവം നിഷ്കളങ്കര്‍ക്കിടയില്‍ മുനീറിനും ലീഗിനും കണക്കിന് കിട്ടാത്തതിന്റെ കുറവ് അബ്സര്‍ പരിഹരിക്കുന്നുണ്ട്

     എപ്പൊഴും വിഹരിക്കുന്ന ബൂ ലോകം അവിടത്തെ കള്ളന്മാര്‍ ഇവയൊക്കെ അബ്സര പ്രഹര വശം വദര്‍ ആകുന്നു. അവരെ പേടിച്ചു ജാവ സ്ക്രിപ്റ്റ്  പൂട്ടിട്ടു മുറുക്കിയ അബ്സര പോസ്റ്റുകളില്‍ ചില വരികള്‍ ഇവിടെ ഉധരിക്കണമെങ്കില്‍ എനിക്ക് വീണ്ടും ടൈപ്പ് ചെയ്യേണ്ടി വരുന്നു! കഴുതയെ അലങ്കരിച്ചു അവര്‍ കുതിര ആക്കാന്‍ അവര്‍ ശ്രമിക്കുന്നത്രേ! നടക്കട്ടെ..കഴിയില്ലല്ലോ? ബൂ ലോകക്കാരും ഈ സമൂഹത്തിന്റെ ഭാഗമല്ലേ? അപ്പോള്‍ ഇവിടത്തെ പുഴു കുത്തുകള്‍ കുറെ അവിടെയും എത്തി പ്പെടും.

     ചോവയിലേക്ക്  വാണം വിടുന്നതിനെ പറ്റിയും അഭിപ്രയ പ്രകടനം ചിന്തിപ്പിക്കുന്നത് തന്നെ.  

            കഥ എഴുത്ത് അബ്സര്‍ സ്വയം വിലയിരുത്തുന്നത് കാണാമല്ലോ!

        ലാക്കിട്ട്ര്‍ക്ക് കഥ പറച്ചിലും അറിയാം എന്ന് പല കഥകളും തെളിയിക്കുന്നു. കുഞ്ഞു പ്രണയങ്ങള്‍ ഒളിഞ്ഞിരിക്കുന്ന ഒരു മനസ്സ്! ഒന്നും മറക്കില്ലെന്നറിയാം .. പോലുള്ള കഥകള്‍ ഇതാണ് പറയുന്നത്. പേരിടാന്‍ ഇദേഹം മിടുക്കന്‍ തന്നെ..

        ആരോഗ്യ വിഷയങ്ങള്‍ നന്നായി പ്രതിപാദിക്കുന്നു. ഒക്കെ വിസ്തരിക്കാന്‍ സ്ഥല പരിമിതി..പിന്നെ ഒക്കെ വായിച്ചു എന്റെ പുറം പെരുക്കുന്നു..മരുന്നുണ്ടോ ഡോക്ടറെ?

(രണ്ടു വര്ഷം കൊണ്ട് ഈ പഹയന്‍ ഒത്തിരി എഴുതി കൂട്ടിയിരിക്കുന്നു. വയലാര്‍ പാടിയ പോലെ  "ഒക്കെ പകര്‍ത്താന്‍ കഴിഞ്ഞിരി ക്കില്ലെനിക്ക് .. 

                              ആ   ഗതി  കേടിനു  മാപ്പ്  ചോദിപ്പു ഞാന്‍ " )

          പരിണാമം കൂടി ഒന്ന് കണ്ടു നോക്കൂ!

 വേട്ടക്കാരന്‍റെ കത്തിമുനയില്‍ നിന്നും രക്ഷപ്പെട്ട ചില താളുകള്‍.. വെള്ളനാടന്‍ ഡയറി..
         എഴുത്ത്കാരന് ആത്യന്തികമായി വേണ്ടത് മനുഷ്യത്വമാണ്‌. 'മാനിഷാദ' എന്ന് പറഞ്ഞാണ് ആദി കവി രൂപപ്പെട്ടത്. ഒരു ഭാഗത്ത് ഘോരാന്ധകാരവും മറു ഭാഗത്ത് ആഘോഷ ചഷകവും ആയ ജീവിതത്തെ നോക്കി മാക്സിം ഗോര്‍ക്കി 'അമ്മ'യില്‍ നമ്മെ ചിന്തിപ്പിക്കുന്നു. കാന്‍സര്‍ എന്ന കഥയില്‍ കാന്‍സര്‍ എന്നതിന്റെ വ്യതസ്ത നിരീക്ഷണങ്ങള്‍ കാണാം. രണ്ടു കാന്സരും രോഗം തന്നെ; ചികിത്സ ക്രമം വ്യത്യസ്തം എന്ന് മാത്രം. "ശരീരത്തില്‍ വന്ന കാന്‍സര്‍ അവര്‍ സധൈര്യം നേരിട്ടൂ.. പക്ഷെ സമൂഹത്തില്‍ പടരുന്ന ഇത്തരം കാന്‍സെറുകളെ നേരിടാന്‍ അവര്‍ക്കായില്ലല്ലോ.. ഞാന്‍ ഓര്‍ത്തു,  അത്യാഹിതമായി ചികിത്സിക്കപ്പെടേണ്ട  കാന്‍സര്‍ ഇതിലേതാണ്?"   
           മദ്യസക്തിയും   മറ്റൊരു   കാന്‍സര്‍ ആണ്. അതാണ്  'അച്ഛന്‍ മരിച്ചെങ്കില്‍...എന്ന കവിതയില്‍   നാം  കാണുന്നത്. 
" മദ്യം വിഷമെങ്കിലച്ഛന്‍ മരിക്കില്ലേ?
അച്ഛന്‍ മരിച്ചാലെന്‍ ദുഃഖം ശമിക്കില്ലേ..
അച്ഛന്‍ മരിച്ചിട്ടെന്നമ്മയെ പോറ്റണം,
അച്ഛന്‍ മരിച്ചിട്ടെന്‍ പെങ്ങളെ കാക്കണം.."
        കോളാമ്പി യില്‍ ദാമ്പത്യത്തിന്റെ  സ്വരചേര്‍ച്ച ഇല്ലായ്മയും വൃദ്ധ സദനവും വിഷയം . കഥയുടെ  സങ്കേതത്തിന്റെ  തലത്തില്‍  ഈ  കഥകളില്‍  നൂനതകള്‍  ദര്‍ശിക്കാം, എങ്കിലും ഇവയൊക്കെ നമ്മെ സ്പര്‍ശിക്കും എന്നതില്‍ എനിക്ക് സംശയം ഇല്ല. 
          അജ്മല്‍ കസബിനെ (ഞാന്‍ അജ്മല്‍ കസബ്) വ്യത്യസ്തമായി ദര്ശിച്ചതും കവി മനസ്സിന്റെ ദൃഷ്ടാന്തമാണ്. 
നാളെപ്പുലര്‍ച്ചയെന്‍ മരണമാണെങ്കി-
ലുമോര്‍ക്കാതെ വയ്യന്റെ അന്ത്യകാലം..
നല്ല പാനീയങ്ങള്‍,നല്ല പദാര്‍ഥങ്ങളാ-
വോളം  തന്നതീ  ഭാരതീയര്‍...

      വിശ്വ മലയാളം പഴയ പദ്യങ്ങളുടെ രീതിയില്‍ എഴുതപ്പെട്ടു കണ്ടത്തില്‍ സന്തോഷം. കവികള്‍ ഉപയോഗിക്കുന്ന പല വാക്കുകളും പുതു തലമുറ അറിയുന്നില്ലെന്ന് അതിലെ കമന്റ്‌ സാക്ഷ്യപ്പെടുത്തുന്നു. ഭാഷ മരിക്കുന്നതിന്റെ ആദ്യ പടി ആണ് വാക്കുകള്‍ മറക്കുക എന്നത്. ചില വികാരങ്ങളെ ദ്യോതിപ്പിക്കണമെങ്കില്‍ പ്രത്യേക വാക്ക് വേണം എന്നത് ശരി തന്നെ. പക്ഷെ ബ്ലോഗ്‌ രചനകള്‍ ലളിതം ആയതേ ആളുകള്‍ വായിക്കൂ എന്ന പേരില്‍ ലാളിത്യവും നര്‍മവും മേല്‍കൈ നേടുമ്പോള്‍ നഷ്ടമാവുന്നത് വികാരങ്ങളുടെ ശരി പകര്ച്ചയാണ്. തോല്‍വി, അഭയവത്മീകം , കുടിയിരുത്തല്‍ എന്ന കവിതകളിലോക്കെ അമ്മയുടെ അഥവാ പെണ്ണിന്റെ നൊമ്പരങ്ങള്‍ അറിയുന്ന മനസ്സുണ്ട്. ആദ്യാനുരാഗം-ഒരു സ്വപ്നം, ഊര്‍ജപ്രതിസ്സന്ധി  ആദ്യകാല കവിതകള്‍ ആണെന്ന് തോന്നുന്നു. അതില്‍ ഭാഷ മെച്ചപ്പെടാനുണ്ട്. അനാവൃതം എന്ന കഥ നമ്മെ മനമുരുക്കാതെ ഇരിക്കില്ല. ബാല്യത്തെ അതിന്റെ നിഷ്കളങ്കതയില്‍ തലോടാന്‍ മറക്കുന്ന ഒരു കാലതാനല്ലോ നാം ജീവിക്കുക.
    ലേഖനങ്ങളില്‍ ശബരിമ സ്ത്രീ പ്രവേശനം ഒക്കെ ഒത്തിരി ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ തന്നെ..കിം ഫലം എന്നല്ലാതെ എന്ത് പറയാന്‍? പി എസ സി യെ പറ്റി ഉള്ള ലേഖനത്തില്‍ ചില വസ്തുതകള്‍ അറിയാത്തതിന്റെ പ്രശ്നം ഉണ്ട്. മറ്റു ലേഖനങ്ങള്‍ ഒക്കെ ചുറ്റുപാടും നോക്കി നടക്കുന്ന ആളാണ് താന്‍ എന്ന് നമ്മെ ഉണര്‍ത്തുന്നു. അത്തരക്കാര്‍ കുറഞ്ഞു വരുന്ന കാലത്ത് അതും ഒരു കാര്യം തന്നെ. ആരോഗ്യ രംഗത്തെ പറ്റി കുറെ കൂടി എഴുതാം പിന്നെ Lay Out  ഉം നിറങ്ങളുടെ തെരഞ്ഞെടുപ്പും ഒക്കെ മെച്ചപ്പെടുത്തിയാല്‍ നന്ന്.

ഞാന്‍ നിങ്ങളിലൊരുവന്‍ ! - പാവം പ്രവാസി 

        ഉള്ള ബന്ധങ്ങളെ ഒക്കെ കളഞ്ഞിട്ടു പുതിയ കൌതുക സുഹൃത്ത്‌ (?) ക്കളെ തേടി പായുന്ന ഒരു കഥ ഞാന്‍ ഈ പ്രവസിയുടെതായി കണ്ടു. ആഖ്യാന ഭംഗിയെക്കള്‍ പ്രമേയം ആകര്‍ഷിച്ചു.  

     "ഉച്ചത്തില്‍ വീണ്‌ടും കാറിക്കഞ്ഞ്‌ കൊണ്‌ടായിരുന്നു ആ ചോദ്യത്തോടുള്ള അവന്റപ്രതികരണം. അയാളുടെ ചെവികള്‍ വേദനിച്ചു...ചാറ്റിംഗിണ്റ്റെ രസച്ചരട്‌ പൊട്ടിച്ചതിലും ചെവി വേദനിച്ചതിലും അയാള്‍ക്ക്‌ ദേഷ്യം വന്നു. മുഖം കോപത്താല്‍ ചുവന്നു, അവന്‍ ഉപ്പയുടെ മുഖം കണ്ട്‌ പേടിച്ച്‌ കരച്ചിലിന്റ  ശബ്ദം മെല്ലെ കുറച്ചു, അയാള്‍ അടുക്കളയില്‍ പോയി ചട്ടുകം എടുത്ത്‌ കൊണ്‌ട്‌ വന്നു. അവന്‌റെ ചന്തിയില്‍ ശക്തിയായി അടിച്ചു... ആദ്യത്തെ അടിയില്‍ അവന്‌റെ മുഖം മെല്ലെ ഒരു വശത്തേക്ക്‌ കോടുന്നത്‌ കണ്‌ടു. ഉപ്പ പിന്നേയും അടിക്കുകയാണെന്ന്‌ മനസ്സിലായപ്പോള്‍ അവന്‍ ഉച്ചത്തില്‍ കരഞ്ഞു,. പതിവ്‌ പോലെ അവന്‍ കൂവി കാറി കരഞ്ഞില്ല. വേദന കൊണ്‌ടുള്ള ദയനീയ വിലാപം! കണ്ണുനീര്‍ കവിളിലൂടെ ഒലിച്ചിറങ്ങി."    

               ആ കുഞ്ഞിനൊപ്പം നമ്മളും വേദനിക്കുന്നു 

കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ കോര്‍ത്തിണക്കിയ കഥയും ഇഷ്ടമാവതിരുന്നില്ല. "ഞാനിവിടെ കഷ്ടപ്പെടുമ്പോള്‍ സ്വന്തം ഭാര്യ കോളേജ്‌ കുമാരിയായി വിലസുന്നതിലെ അസഹ്യത, അതാണ്‌ സത്യത്തില്‍ എന്‌റെ രോഗം ! " നല്ല കണ്ടു പിടിത്തം അല്ലെ?  

         സദാചാര പോലീസിനെ പറ്റിയൊക്കെ ഈ ബ്ലോഗ്ഗര്‍ അനുഭവങ്ങള്‍ വിവരിക്കുന്നുണ്ട്.  "പുഴ കരകവിഞ്ഞൊഴുകയാണ്‌. കുറച്ച്‌ നേരം കൂടി കഴിഞ്ഞാല്‍ കടവത്ത്‌ പെണ്ണുങ്ങള്‍ കുളിക്കാന്‍ വരും. മോട്ടോര്‍ ഷെഡിന്‌റെ മറവിലിരുന്ന്‌ ചില കാഴ്ചകളെല്ലാം വേണമെങ്കില്‍ കാണാം..." എന്ന  മട്ടില്‍ കഥയുടെ ഭാഷയില്‍ തന്നെ അനുഭവ വിവരണം.

ലെസ്ബിയന്‍ പശുവിന്റെ കൃമി കടിയും മാന്താന്‍ കുറെ കപട സദാചാരവാദികളും... !!!!

        കുറെയൊക്കെ ചിന്തിപ്പിച്ചു. ബൂ ലോകത്തും വഴക്കും വക്കാണവും.. അതിന്റെ പരിണതി ആയി ബ്ലോഗ്‌ നഷ്ടമാവലും. അതിന്റെ വിശകലം ധാരാളം നടന്നതിനാല്‍ ഒഴിവാക്കുന്നു.

                              സുസ്‌മേഷ്‌ ചന്ത്രോത്ത്‌

  അറിയപ്പെടുന്ന  കഥാകാരന്‍  ആണെങ്കിലും സുസ്മേഷിന്റെ ബ്ലോഗില്‍ കഥകളല്ല കാണാന്‍ കഴിയുക; അനുഭവ കുറിപ്പുകള്‍ എന്നോ പറയാവുന്ന പല വകകള്‍; കൂടാതെ ഓരോ പുസ്തകം ഇറക്കുമ്പോള്‍ അതിനെപ്പറ്റി ഒന്ന് പറഞ്ഞിട്ട്, ഒരു വായനാ ക്ഷണവും. ആധുനിക കഥ കാരന് ചില കഥകള്‍ എങ്കിലും ഉള്‍പ്പെടുത്താം എന്നാണ് എന്റെ പക്ഷം. അത് ബുക്ക്‌ 'കച്ചോട' ത്തെ ബാധിക്കിലാ എന്നൊരു പക്ഷവും.

അധ്യാപകവിദ്യാര്‍ത്ഥികളുടെ പഠനത്തിലെ പൂപ്പല്‍ബാധ 

ദ്വിദിന ദേശീയ നോവല്‍ പഠനാസ്വാദന ശില്‌പശാലയില്‍ ഉണ്ടായ അനുഭവങ്ങളിലൂടെ സഞ്ചരിക്കുന്നു. എന്ത് കൊണ്ടോ, നമ്മുടെ നാട്ടില്‍, വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പാളിച്ച ആവാം, വ്യക്തികളുടെ കഴിവ് അനുസരിച്ചല്ല, അവര്‍ ഓരോ മേഖലയില്‍ എത്തിപ്പെടുന്നത്. അതിനാല്‍ പലപ്പോഴും തികഞ്ഞ സാഹിത്യ ആസ്വാദകര്‍ അല്ല ഭാഷ അധ്യാപകര്‍ ആകുന്നതു. എത്രയോ ഗുമസ്തന്മാരുമായി സംവദിച്ചു കഴിഞ്ഞപ്പോ എനിക്ക് തോന്നിയിട്ടുണ്ട്, ഇവര്‍ കലാശാല അധ്യാപകര്‍ ആയിരുന്നെങ്കില്‍ എന്ന്. എന്നാല്‍ ആ വര്‍ഗത്തെ അടച്ചു തള്ളാനും കഴിയില്ല;  ചിലരെ കാണുമ്പോള്‍ ഇവര്‍ അധ്യാപകര്‍ തന്നെ എന്നും തോന്നിയിട്ടുണ്ട്. 

"വേഷ മേനിക്കെന്തെന്നു വിധിപ്പതു വിഭോ ഭവ ചിത്തം 

വിശ്വ പ്രിയമായി നടനം ചെയ്വത് വിധേയന്നേന്‍ കൃത്യം" 

എന്ന് ഉള്ളൂര്‍ പാടിയത് ഓര്‍ക്കാറുണ്ട്.

കുട്ടോത്തെ ജനങ്ങളും ചില നന്മകളും 

ചെറുകാട് അവാര്‍ഡ്‌ സ്വീകരണ വേളയിലെ അനുഭവങ്ങള്‍ പറയുന്നു.നന്മകളാല്‍ സമൃദ്ധമായ ആ നാട്ടിന്‍ പുറത്തെ പറ്റി പറക തന്നെ വേണം. നാം പലപ്പോഴും കുറ്റപ്പെടുത്താന്‍ വാ തുറക്കും; അഭിനന്ദിക്കാന്‍ പിശുക്കും. ഈ പൊതു സമീപനത്തില്‍ നിന്നും സുസ്മേഷ് വ്യത്യസ്തനകുന്നതില്‍ സന്തോഷം. പ്രസംഗം കേള്‍ക്കാന്‍ ആളില്ലത്തതില്‍ ഒരു പ്രധാന ഘടകം പ്രസംഗകരുടെ ആത്മാര്തയില്ലായ്മ അല്ലെ? സമ്മോഹനമായ കാരുണ്യത്തെ പ്രസംഗത്തിലും എഴുത്തിലും പുകഴ്ത്തി പാടുന്ന കവി നിഷ്കരുണം ജീവിതത്തില്‍ പെരുമാറുന്നത് നാമറിയുമ്പോള്‍ എന്താവും പ്രതികരണം?

അനിതാതമ്പിയുടെ `മൊഹീതൊ പാട്ട്‌' 

ആധുനികത യോടുള്ള പ്രതിപത്തി സുസ്മേഷ് കഥകളില്‍ നമുക്ക് കാണാമല്ലോ? ആ സമീപനം അനിതാ തമ്പി യുടെ കാവ്യാ സ്വാദ നത്തിലും കാണാം. ലഹരി യെപ്പറ്റി അനിത എഴുതുകയോ എന്ന് നെറ്റി ച്ചുളിക്കുന്നോരെ നോക്കി മറുപടി പറയുന്നു ഇതില്‍.

ചെരാതുറങ്ങുന്ന വീട്‌


ലോഹിതദാസിന്റെ മരണ ശേഷം ആ വീട് സന്ദര്‍ശിക്കുന്ന വേളയില്‍ വീട് അന്വേഷണ ശേഷം "ആ നിമിഷം മുതല്‍ അകലൂരിലെ വീട്ടില്‍ ഞങ്ങളെ കാത്ത്‌ ലോഹിതതദാസ്‌ എന്ന തിരക്കഥാകൃത്ത്‌ കാത്തിരിക്കുന്നുണ്ടെന്ന്‌ വിശ്വസിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി" എന്ന് തുടങ്ങി ഹൃദ്യമായ വാക്കുകളിലൂടെ നമ്മെയും ലോഹി ഭവനത്തില്‍ എത്തിക്കുന്നു.

ഒരുകൂട്ടം കല്ലുകളിലൊളിപ്പിച്ച കൗശലത്തെ തിരയുന്നൊരാള്‍



ഹുവാന്‍ റൂള്‍ഫോയും ദസ്‌തയേവ്‌സ്‌കിയും പൗലോ കോയ്‌ലോ യും ഭംഗിയായി അവതരിപ്പിക്കപ്പെട്ട പോസ്റ്റ്‌ ആണ്. കഥാ കാരന്‍ കഥാ കാരെ പറ്റി പറഞ്ഞു കേള്‍ക്കുക ഒരു കഥ വായിക്കും പോലെ സുന്ദരമാണ്. അതാണല്ലോ, പെരുമ്പടവത്തിന്റെ 'ഒരു സംകീര്‍ത്തനം പോലെ' ക്ലാസ്സിക്‌ ആയതു.

തിലകം,     സമസ്‌തദേശം.കോം

ഇവയിലൊക്കെ നാടിന്റെ നന്മയും പച്ചപ്പും തിരിച്ചറിയുകയും "അടിയനിനിയുമൊരു ജന്മ മുണ്ടയാല തെല്ലാം 

അടി മുതല്‍ മുടിയോളം നിന്നിലാകട്ടെ തായേ " 

എന്ന് കവിക്കൊപ്പം പ്രാര്‍ത്ഥിക്കുകയും ചെയ്യും. പ്രദീപെന്ന കഥാ കൃത്തിന്റെ വീട്ടില്‍ പോകുന്ന കഥ പറയുമ്പോഴും ഇത് നാം അനുഭവിക്കുന്നു. എങ്കിലും പോസ്റ്റുകള്‍ തിരയാനൊന്നും പറ്റിയ സൌകര്യങ്ങള്‍ ഇല്ല എന്ന ന്യൂ നതയും പൊതുവില്‍ കാണുന്നു.

Sunday 2 December 2012

പുസ്തകാവലോകനം - നെഹ്‌റു ഇന്ത്യയുടെ കണ്ടെത്തല്‍ - ഡോ ശശി തരൂര്‍



നെഹ്‌റു ഇന്ത്യയുടെ കണ്ടെത്തല്‍ - ഡോ ശശി തരൂര്‍ - 
പരിഭാഷ: ഷാജി ജേക്കബ്‌ 

പെന്‍ഗ്വിന്‍ / മനോരമ - 160  രൂപ - പേജുകള്‍: 245 

               ഭാരതത്തിന്റെ തപോ ശക്തി ആയ മഹാത്മജി കഴിഞ്ഞാല്‍ ഏറ്റവും വിസ്മയിപ്പിച്ച നേതാവാണ്‌ ജവഹര്‍ ലാല്‍ നെഹ്‌റു. സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തിന്റെ മുന്നണി പോരാളിയും, സ്വതന്ത്ര ഇന്ത്യ യുടെ ആദ്യ പ്രധാന മന്ത്രിയും ഇന്ത്യക്കാരായ ഇംഗ്ലീഷ് എഴുത്തുകാരില്‍ ഏറ്റവും സൂക്ഷ്മവും വശ്യവുമായ ഭാഷയുടെ ഉടമയും ആയ നെഹ്‌റു എക്കാലവും ഇന്ത്യയുടെ യശസ്സ് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഉയര്‍ത്തി പിടിച്ചു. കുട്ടികളുടെ ചാച്ചാജിയായി അവരോടൊപ്പം കളിച്ച നെഹ്‌റു, പാശ്ചാത്യ വസ്ത്ര ധാരിയായി ആഗോള വേദികളില്‍ പ്രത്യക്ഷപ്പെട്ടു. അസാധാരണ ധിഷണയും കരുത്തുറ്റ വായനയും മികവാര്‍ന്ന വാഗ്മികതയും ചേര്‍ന്ന വ്യക്തിത്വം, തികഞ്ഞ യുക്തി ചിന്തയുടെ ധാരയില്‍ ഉറച്ചു നിന്ന നെഹ്‌റു എങ്ങനെ ഗീതയുടെ വക്താവായ ബാപ്പുവിന്റെ മനസപുത്രനായി എന്നത് അത്ഭുതപ്പെടുത്തുന്നു. നെഹ്‌റു വിനെയും നെഹ്‌റു കൂടി സൃഷ്ടിച്ചെടുത്ത ഇന്ത്യയെയും അടുത്തറിയാനുള്ള ശ്രമമാണ് തരൂര്‍ ഈ രചനയിലൂടെ നിരവഹിക്കുന്നത്.
               അവതാരികയില്‍ പി ജി  പറയുന്നത് പോലെ വസ്തുതകളും വിമര്‍ശങ്ങളും കൊണ്ട് നിര്ഭരമാണ് ഈ കൃതി. നെഹ്‌റു എന്ന നേതാവിന്റെ, മനുഷ്യന്റെ, വിശ്വ പൌരന്റെ, ഭരണാധികാരിയുടെ, ഒക്കെ സവിശേഷതകള്‍ തരൂര്‍ വരച്ചു കാട്ടുന്നു.

ജവഹരി ലാല്‍ എന്ന മോത്തിലാല്‍ പുത്രന്‍
            പിതാവും പുത്രനും തമ്മിലുള്ള വൈകാരിക ബന്ധത്തെയും മോത്തിലാലിന്റെ പുത്രാ വല്സല്യതെയും തരൂര്‍ ഹൃദ്യമായി വരച്ചു കാട്ടുന്നു. ബാല്യം മുതല്‍ ഈ പിതാവ് വല്ലാതെ പുത്രന് പിന്നാലെ പായുന്നു. ജയിലില്‍ കഴിയുമ്പോള്‍ പിതാവ് പുത്രനെ കത്തിലൂടെ സ്വാധീനിക്കുന്നു. മോത്തിലാലിന്റെ വത്സല പുത്രന്‍ എങ്ങനെ നേതാവായി വളര്‍ന്നു എന്ന് ഭംഗിയായി പറഞ്ഞിരിക്കുന്നു.

നെഹ്‌റു എന്ന വ്യക്തി
            സുഖലോലുപതയുടെ മടിത്തട്ടില്‍ നിന്നും ഉയര്‍ന്ന നേതാവ് ത്യാഗം സഹിക്കാന്‍ മടിക്കെണ്ടതാണ്. എന്നാല്‍ നെഹ്‌റു പ്രക്ഷോഭങ്ങളില്‍ അക്ഷോഭ്യനായി നില കൊണ്ടു. ഇന്ദിരയ്ക്കു ദാര്‍ശനികനായ പിതാവായും എട്വിനു സുഹൃത്തും ഒരു വേള കാമുകന്‍ ആയും  ഗാന്ധിക്ക് പ്രിയങ്കര ശിഷ്യന്‍ ആയും മാറുന്ന നെഹ്‌റു കമലയ്ക്കു സ്നേഹ സമ്പന്നനായ ഭാര്തവകുന്നില്ല എന്നത് ഇവിടെ അവതരിപ്പിക്കുന്നു. ഏകാധിപത്യത്തെ ശക്തമായി എതിര്‍ക്കുന്ന ഈ ജനാധിപത്യ വടി, മുതലാളിത്തത്തിന്റെ അപകടങ്ങള്‍ പലപ്പോഴും ചൂണ്ടി കാട്ടുന്നു. താഴെ ഉള്ള ഉദ്യോഗസ്ഥരോട് ഇടയ്ക്കു പരുഷവും എന്നാല്‍ സ്നേഹ പൂര്ണ്ണവുമായി  പെരുമാറുന്നു.

കുടുംബാധിപത്യത്തെ എതിര്‍ത്ത്
             ഞാനൊരു രാജവംശം സ്ഥാപിക്കനില്ലെന്നും പിന്‍ഗാമിയെ നിശ്ചയിക്കുന്നത് ജനാധിപത്യ രാഷ്ട്രത്തിന്  ഭൂഷണം  അല്ലെന്നും അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ച നെഹ്‌റു 'രാജാവിനെക്കാള്‍ വലിയ രാജ ഭക്തി' കാണിച്ച നമ്മെയോര്‍ത്തു നമുക്കന്യമായ ദേശത്തിരുന്നു വിതുംബിയെക്കാം! സ്വയം ഒരു ഘട്ടത്തില്‍ പ്രധാന മന്ത്രി പദം വിട്ടൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച നെഹ്‌റു വിനെയും തരൂര്‍ ഉയര്‍ത്തി കാട്ടുന്നു.
                ഇന്ദിരയെ കത്തുകളിലൂടെ ഉണര്തിയെങ്കിലും ആ ധിഷണ പകരാന്‍ സാധിച്ചില്ലെന്നും തരൂര്‍ നിര്‍ഭയം സമര്‍ഥിക്കുന്നു. അഭ്യന്തര അടിയന്തരാവസ്ഥ പോലെ ഉള്ള നടപടികള്‍ ഒരിക്കലും നെഹ്രുവിന്റെ കഴ്ച്ചപ്പാടല്ലെന്നും പറയുന്നു.

ഗാന്ധിയും നെഹ്രുവും
             മഹാത്മാവായി തന്നെ ഗാന്ധിയെ   ദര്‍ശിച്ചു എങ്കിലും ഇടക്കൊക്കെ താത്വികമായ ഉരസല്‍ അവര്‍ക്കിടയില്‍ പ്രകടമായിരുന്നു. പലപ്പോഴും ക്ഷുഭിതനായ ഗാന്ധി ക്ക് മുന്നില്‍ നെഹ്‌റു എപ്പോഴും  കീഴടങ്ങിയിരുന്നു. അതിനാല്‍ നേതാജി നെഹ്‌റു വിനെ പൈങ്കിളി നേതാവ് എന്ന് വിശേഷിപ്പിച്ചതായി ഇവിടെ പരാമര്‍ശിക്കുന്നു. ഗാന്ധിയന്‍ 'മേല്ലെപോക്കി'നോട് ശക്തമായി പ്രതികരിച്ച നെഹ്‌റു വിനോട് "നാം തമ്മില്‍ ഒരിക്കലും പൊരുത പെട്ട് പോകില്‍'" എന്ന് തന്നെ ഗാന്ധി പറഞ്ഞു.  നെഹ്‌റു എഴുതി "അലസനും തെറ്റ് കാരനും ആണെങ്കിലും ടാഷ്ട്രീയത്തില്‍ ഞാന്‍ അങ്ങയുടെ കുട്ടി അല്ലെ?" ഇത്തരം സന്ദര്‍ഭങ്ങള്‍ ഇടയ്ക്കിടെ നമുക്ക് കാണാം. 'രാമ രാജ്യം' പോലെ മതാധിഷ്ടിതം എന്ന് കരുതപ്പെടുന്ന സങ്കല്‍പ്പങ്ങള്‍ യുക്തി വാദി ആയ നെഹ്രുവിനു   എങ്ങനെ ഉള്കൊള്ളാനാവും ?

ജിന്നയും ലീഗും
        വിഭജനത്തോളം എത്തിയ ഹിന്ദു മുസ്ലിം സ്പര്‍ധയെ പരാമര്‍ശിക്കാതെ ഒരിക്കലും ഇന്ത്യ ചരിത്രം പൂര്തിയാവില്ലല്ലോ? തികഞ്ഞ മത ഭക്തരായ മൌലാന അബ്ദുല്‍ കലം ആസാദും  മൌലാന മുഹമ്മദ്‌ അലിയും ഷോവ്കത് അലിയും ഒക്കെ കോണ്‍ഗ്രസില്‍ ഉറച്ചു നിന്നപ്പോള്‍ അത്ര മത നിലപാടുകളില്‍ ഉറപ്പോ പ്രവൃത്തിയില്‍ നിഷ്ടയോ ഇല്ലാതിരുന്ന ജിന്ന ലീഗ് നേതാവായി എന്നത് ശ്രദ്ധേയം തന്നെ. മുസ്ലിംങ്ങള്‍   മുഴുവന്‍ പേരുടെയും   വക്താക്കള്‍ ലീഗനന്നുള്ള ഹുങ്ക് അംഗീകരിക്കാന്‍ നെഹ്‌റു ഒരു ഘട്ടത്തിലും തയാറായില്ല. (ഇതേ ലീഗ് ഇന്ന് നെഹ്രുവിന്റെ പാര്‍ട്ടിക്കാര്‍ക്ക് സഖ്യ കക്ഷിയാണെന്നു തരൂര്‍ ഓര്‍മിപിക്കുന്നു. അതേ  തരൂരിന്റെ മന്ത്രിസഭാ സഹ പ്രവര്‍ത്തകന്‍ ആണ് ഈ. അഹമ്മദ്‌ എന്നതും ഒരു തമാശ!) ജിന്ന അന്ന് നെഹ്രുവിനോട് താങ്കള്‍   താങ്കളുടെ ആളുകളുടെ (അതായതു ഹിന്ദുക്കളുടെ) കാര്യം നോക്കൂ, ഞങ്ങള്‍ മുസ്ലിങ്ങളുടെ നോക്കാം എന്ന മട്ടില്‍ പറഞ്ഞത് ഇന്നും പലരും പല മട്ടില്‍ ആവര്ത്തിക്കുന്നുണ്ടല്ലോ? നമ്മെ ഇത് ലജ്ജിപ്പിക്കെണ്ടതല്ലേ?

വാഗ്മിയായ നെഹ്‌റു
            ഇന്ത്യ സ്വതന്ത്രമായ ഘട്ടത്തിലും ഗാന്ധിവധ ശേഷവും നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രസംഗങ്ങള്‍ തരൂര്‍ ഇവിടെ പകര്‍ത്തിയത് വായിക്കുമ്പോള്‍ നാം അവാച്യമായ ഒരു തലത്തില്‍ എത്തി ചേരും. ഇന്ത്യക്കും ഇന്ത്യന്‍ ജനതക്കും വേണ്ടി സമര്‍പ്പിക്കുന്ന ആത്മാര്‍ത്ഥമായ വാക്കുകള്‍ നമുക്കു കേള്‍ക്കാം ( ഇന്ന് ഇതേ പാര്‍ട്ടി ഉള്‍പ്പെടെ നേതാക്കന്മാര്‍ ആര്‍ക്കു വേണ്ടിയാണു സമര്‍പ്പിക്കുന്നത്!) നവഖലിയില്‍ ഉപവസിക്കുന്ന ഗാന്ധിയെ നെഹ്‌റു സ്മരിക്കുന്നത് തികച്ചും ആത്മാര്‍ഥമായി തന്നെ എന്ന് തരൂര്‍ കരുതുന്നു. എനിക്കും അങ്ങനെ വിശ്വസിക്കാനാണ് ഇഷ്ടം. ചര്‍ച്ചില്‍ ഒരിക്കല്‍ "തങ്ങളെ വെറുക്കരുത്" എന്ന് പറഞ്ഞപ്പോള്‍, "ആരെയും വെറുക്കാനും ഭയക്കാനും പാടില്ലെന്ന് പഠിപ്പിച്ച ഒരു മനുഷ്യനാണ് എന്റെ ഗുരു " എന്ന് നഹ്രു പറഞ്ഞത്രേ! നമുക്ക് ഇത് ഉരുവിടാന്‍ കഴിയുമോ?


അന്ത്യവും സവിശേഷതകളും
The Woods are lovely, dark and deep
But I have promises to keep
and Miles to go before I sleep
and Miles to go before I sleep

          എക്കാലവും തന്നെ നയിച്ച ഈ വരികള്‍ കിടക്കക്കരുകില്‍..ഒസ്യത്തില്‍ ചിതാഭസ്മം ഗംഗയില്‍ നിമഞ്ജനം എന്നതിന്റെ യുക്തിയില്‍ ചിലര്‍ക്ക് സംശയം..അതും ഒരു യുക്തി വാദിയുടെ..നെഹ്‌റു പക്ഷെ ഗംഗയെ കണ്ടത് മറ്റൊരര്‍ത്ഥത്തില്‍. ആ ഭസ്മം ഇന്ത്യയിലെ കര്‍ഷകരുടെ പാടങ്ങളില്‍ വീഴാനും അഭിലഷിച്ചു നെഹ്‌റു. പില്‍കാലത്ത് അടല്‍ ബീഹാറി ബജ്പെയി പ്രധാന മന്ത്രി ആയപ്പോള്‍ നെഹ്രുവിന്റെ ചിത്രം, അദേഹത്തെ സന്തോഷിപ്പിക്കാന്‍, ഹാളില്‍   നിന്നും എടുത്തു മാറ്റിയ ഉദ്യോഗസ്ഥരെ ബജ്പെയി ശാസിച്ച വിവരം ഇതില്‍ പറയുന്നു.
           നെഹ്‌റു കുടുംബ   വാഴ്ചയില്‍ നാം അവരോധിച്ച ഇന്ദിര രാജീവുമാരെയും അവരുടെ ചെയ്തികളെയും വിമര്‍ശിച്ച തരൂരിനെ കോണ്‍ഗ്രസ്‌ ഇപ്പോഴും മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തിയത് ആ പ്രസ്ഥാനത്തിന്റെ വിശാലതയോ അതോ അഴീക്കോട്‌   പറഞ്ഞത് പോലെ നെഹ്രുവിനു ശേഷം കോണ്‍ഗ്രസുകാര്‍   പുസ്തകം വായിക്കാതതിനാല്‍ ഈ വിവരങ്ങള്‍ അറിയായ്ക മൂലമോ എന്ന ചര്‍ച്ച വായനക്കാര്‍ക്ക്‌ വിടുന്നു.