നെഹ്‌റു ഇന്ത്യയുടെ കണ്ടെത്തല്‍ - ഡോ ശശി തരൂര്‍ -
പരിഭാഷ: ഷാജി ജേക്കബ്
പെന്‍ഗ്വിന്‍ / മനോരമ - 160 രൂപ - പേജുകള്‍: 245
ഭാരതത്തിന്റെ തപോ ശക്തി ആയ മഹാത്മജി കഴിഞ്ഞാല്‍ ഏറ്റവും വിസ്മയിപ്പിച്ച
നേതാവാണ് ജവഹര്‍ ലാല്‍ നെഹ്‌റു. സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തിന്റെ
മുന്നണി പോരാളിയും, സ്വതന്ത്ര ഇന്ത്യ യുടെ ആദ്യ പ്രധാന മന്ത്രിയും
ഇന്ത്യക്കാരായ ഇംഗ്ലീഷ് എഴുത്തുകാരില്‍ ഏറ്റവും സൂക്ഷ്മവും വശ്യവുമായ
ഭാഷയുടെ ഉടമയും ആയ നെഹ്‌റു എക്കാലവും ഇന്ത്യയുടെ യശസ്സ് ലോക
രാഷ്ട്രങ്ങള്‍ക്കിടയില്‍ ഉയര്‍ത്തി പിടിച്ചു. കുട്ടികളുടെ ചാച്ചാജിയായി
അവരോടൊപ്പം കളിച്ച നെഹ്‌റു, പാശ്ചാത്യ വസ്ത്ര ധാരിയായി ആഗോള വേദികളില്‍
പ്രത്യക്ഷപ്പെട്ടു. അസാധാരണ ധിഷണയും കരുത്തുറ്റ വായനയും മികവാര്‍ന്ന
വാഗ്മികതയും ചേര്‍ന്ന വ്യക്തിത്വം, തികഞ്ഞ യുക്തി ചിന്തയുടെ ധാരയില്‍
ഉറച്ചു നിന്ന നെഹ്‌റു എങ്ങനെ ഗീതയുടെ വക്താവായ ബാപ്പുവിന്റെ മനസപുത്രനായി
എന്നത് അത്ഭുതപ്പെടുത്തുന്നു. നെഹ്‌റു വിനെയും നെഹ്‌റു കൂടി
സൃഷ്ടിച്ചെടുത്ത ഇന്ത്യയെയും അടുത്തറിയാനുള്ള ശ്രമമാണ് തരൂര്‍ ഈ രചനയിലൂടെ
നിരവഹിക്കുന്നത്.
അവതാരികയില്‍ പി ജി പറയുന്നത് പോലെ വസ്തുതകളും വിമര്‍ശങ്ങളും കൊണ്ട്
നിര്ഭരമാണ് ഈ കൃതി. നെഹ്‌റു എന്ന നേതാവിന്റെ, മനുഷ്യന്റെ, വിശ്വ പൌരന്റെ,
ഭരണാധികാരിയുടെ, ഒക്കെ സവിശേഷതകള്‍ തരൂര്‍ വരച്ചു കാട്ടുന്നു.
ജവഹരി ലാല്‍ എന്ന മോത്തിലാല്‍ പുത്രന്‍
പിതാവും പുത്രനും തമ്മിലുള്ള വൈകാരിക ബന്ധത്തെയും മോത്തിലാലിന്റെ പുത്രാ
വല്സല്യതെയും തരൂര്‍ ഹൃദ്യമായി വരച്ചു കാട്ടുന്നു. ബാല്യം മുതല്‍ ഈ പിതാവ്
വല്ലാതെ പുത്രന് പിന്നാലെ പായുന്നു. ജയിലില്‍ കഴിയുമ്പോള്‍ പിതാവ് പുത്രനെ
കത്തിലൂടെ സ്വാധീനിക്കുന്നു. മോത്തിലാലിന്റെ വത്സല പുത്രന്‍ എങ്ങനെ
നേതാവായി വളര്‍ന്നു എന്ന് ഭംഗിയായി പറഞ്ഞിരിക്കുന്നു.
നെഹ്‌റു എന്ന വ്യക്തി
സുഖലോലുപതയുടെ മടിത്തട്ടില്‍ നിന്നും ഉയര്‍ന്ന
നേതാവ് ത്യാഗം സഹിക്കാന്‍ മടിക്കെണ്ടതാണ്. എന്നാല്‍ നെഹ്‌റു
പ്രക്ഷോഭങ്ങളില്‍ അക്ഷോഭ്യനായി നില കൊണ്ടു. ഇന്ദിരയ്ക്കു ദാര്‍ശനികനായ
പിതാവായും എട്വിനു സുഹൃത്തും ഒരു വേള കാമുകന്‍ ആയും ഗാന്ധിക്ക് പ്രിയങ്കര
ശിഷ്യന്‍ ആയും മാറുന്ന നെഹ്‌റു കമലയ്ക്കു സ്നേഹ സമ്പന്നനായ ഭാര്തവകുന്നില്ല
എന്നത് ഇവിടെ അവതരിപ്പിക്കുന്നു. ഏകാധിപത്യത്തെ ശക്തമായി എതിര്‍ക്കുന്ന ഈ
ജനാധിപത്യ വടി, മുതലാളിത്തത്തിന്റെ അപകടങ്ങള്‍ പലപ്പോഴും ചൂണ്ടി
കാട്ടുന്നു. താഴെ ഉള്ള ഉദ്യോഗസ്ഥരോട് ഇടയ്ക്കു പരുഷവും എന്നാല്‍ സ്നേഹ
പൂര്ണ്ണവുമായി പെരുമാറുന്നു.
കുടുംബാധിപത്യത്തെ എതിര്‍ത്ത്
ഞാനൊരു രാജവംശം സ്ഥാപിക്കനില്ലെന്നും
പിന്‍ഗാമിയെ നിശ്ചയിക്കുന്നത് ജനാധിപത്യ രാഷ്ട്രത്തിന് ഭൂഷണം അല്ലെന്നും
അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ച നെഹ്‌റു 'രാജാവിനെക്കാള്‍ വലിയ രാജ ഭക്തി' കാണിച്ച നമ്മെയോര്‍ത്തു നമുക്കന്യമായ ദേശത്തിരുന്നു വിതുംബിയെക്കാം! സ്വയം
ഒരു ഘട്ടത്തില്‍ പ്രധാന മന്ത്രി പദം വിട്ടൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച
നെഹ്‌റു വിനെയും തരൂര്‍ ഉയര്‍ത്തി കാട്ടുന്നു.
ഇന്ദിരയെ കത്തുകളിലൂടെ ഉണര്തിയെങ്കിലും ആ ധിഷണ പകരാന്‍ സാധിച്ചില്ലെന്നും
തരൂര്‍ നിര്‍ഭയം സമര്‍ഥിക്കുന്നു. അഭ്യന്തര അടിയന്തരാവസ്ഥ പോലെ ഉള്ള
നടപടികള്‍ ഒരിക്കലും നെഹ്രുവിന്റെ കഴ്ച്ചപ്പാടല്ലെന്നും പറയുന്നു.
ഗാന്ധിയും നെഹ്രുവും
മഹാത്മാവായി തന്നെ ഗാന്ധിയെ
ദര്‍ശിച്ചു എങ്കിലും ഇടക്കൊക്കെ താത്വികമായ ഉരസല്‍ അവര്‍ക്കിടയില്‍
പ്രകടമായിരുന്നു. പലപ്പോഴും ക്ഷുഭിതനായ ഗാന്ധി ക്ക് മുന്നില്‍ നെഹ്‌റു
എപ്പോഴും കീഴടങ്ങിയിരുന്നു. അതിനാല്‍ നേതാജി നെഹ്‌റു വിനെ പൈങ്കിളി നേതാവ്
എന്ന് വിശേഷിപ്പിച്ചതായി ഇവിടെ പരാമര്‍ശിക്കുന്നു. ഗാന്ധിയന്‍
'മേല്ലെപോക്കി'നോട് ശക്തമായി പ്രതികരിച്ച നെഹ്‌റു വിനോട് "നാം തമ്മില്‍
ഒരിക്കലും പൊരുത പെട്ട് പോകില്‍'" എന്ന് തന്നെ ഗാന്ധി പറഞ്ഞു. നെഹ്‌റു
എഴുതി "അലസനും തെറ്റ് കാരനും ആണെങ്കിലും ടാഷ്ട്രീയത്തില്‍ ഞാന്‍ അങ്ങയുടെ
കുട്ടി അല്ലെ?" ഇത്തരം സന്ദര്‍ഭങ്ങള്‍ ഇടയ്ക്കിടെ നമുക്ക് കാണാം. 'രാമ
രാജ്യം' പോലെ മതാധിഷ്ടിതം എന്ന് കരുതപ്പെടുന്ന സങ്കല്‍പ്പങ്ങള്‍ യുക്തി
വാദി ആയ നെഹ്രുവിനു എങ്ങനെ ഉള്കൊള്ളാനാവും ?
ജിന്നയും ലീഗും
വിഭജനത്തോളം
എത്തിയ ഹിന്ദു മുസ്ലിം സ്പര്‍ധയെ പരാമര്‍ശിക്കാതെ ഒരിക്കലും ഇന്ത്യ
ചരിത്രം പൂര്തിയാവില്ലല്ലോ? തികഞ്ഞ മത ഭക്തരായ മൌലാന അബ്ദുല്‍ കലം ആസാദും
മൌലാന മുഹമ്മദ് അലിയും ഷോവ്കത് അലിയും ഒക്കെ കോണ്‍ഗ്രസില്‍ ഉറച്ചു
നിന്നപ്പോള്‍ അത്ര മത നിലപാടുകളില്‍ ഉറപ്പോ പ്രവൃത്തിയില്‍ നിഷ്ടയോ
ഇല്ലാതിരുന്ന ജിന്ന ലീഗ് നേതാവായി എന്നത് ശ്രദ്ധേയം തന്നെ. മുസ്ലിംങ്ങള്‍ മുഴുവന്‍ പേരുടെയും
വക്താക്കള്‍ ലീഗനന്നുള്ള ഹുങ്ക് അംഗീകരിക്കാന്‍ നെഹ്‌റു ഒരു ഘട്ടത്തിലും
തയാറായില്ല. (ഇതേ ലീഗ് ഇന്ന് നെഹ്രുവിന്റെ പാര്‍ട്ടിക്കാര്‍ക്ക് സഖ്യ
കക്ഷിയാണെന്നു തരൂര്‍ ഓര്‍മിപിക്കുന്നു. അതേ തരൂരിന്റെ മന്ത്രിസഭാ സഹ
പ്രവര്‍ത്തകന്‍ ആണ് ഈ. അഹമ്മദ് എന്നതും ഒരു തമാശ!) ജിന്ന അന്ന്
നെഹ്രുവിനോട് താങ്കള്‍ താങ്കളുടെ ആളുകളുടെ (അതായതു
ഹിന്ദുക്കളുടെ) കാര്യം നോക്കൂ, ഞങ്ങള്‍ മുസ്ലിങ്ങളുടെ നോക്കാം എന്ന
മട്ടില്‍ പറഞ്ഞത് ഇന്നും പലരും പല മട്ടില്‍ ആവര്ത്തിക്കുന്നുണ്ടല്ലോ? നമ്മെ
ഇത് ലജ്ജിപ്പിക്കെണ്ടതല്ലേ?
വാഗ്മിയായ നെഹ്‌റു
ഇന്ത്യ സ്വതന്ത്രമായ ഘട്ടത്തിലും ഗാന്ധിവധ ശേഷവും നടത്തിയ ചരിത്ര
പ്രസിദ്ധമായ പ്രസംഗങ്ങള്‍ തരൂര്‍ ഇവിടെ പകര്‍ത്തിയത് വായിക്കുമ്പോള്‍ നാം
അവാച്യമായ ഒരു തലത്തില്‍ എത്തി ചേരും. ഇന്ത്യക്കും ഇന്ത്യന്‍ ജനതക്കും
വേണ്ടി സമര്‍പ്പിക്കുന്ന ആത്മാര്‍ത്ഥമായ വാക്കുകള്‍ നമുക്കു കേള്‍ക്കാം (
ഇന്ന് ഇതേ പാര്‍ട്ടി ഉള്‍പ്പെടെ നേതാക്കന്മാര്‍ ആര്‍ക്കു വേണ്ടിയാണു
സമര്‍പ്പിക്കുന്നത്!) നവഖലിയില്‍ ഉപവസിക്കുന്ന ഗാന്ധിയെ നെഹ്‌റു
സ്മരിക്കുന്നത് തികച്ചും ആത്മാര്‍ഥമായി തന്നെ എന്ന് തരൂര്‍ കരുതുന്നു.
എനിക്കും അങ്ങനെ വിശ്വസിക്കാനാണ് ഇഷ്ടം. ചര്‍ച്ചില്‍ ഒരിക്കല്‍ "തങ്ങളെ
വെറുക്കരുത്" എന്ന് പറഞ്ഞപ്പോള്‍, "ആരെയും വെറുക്കാനും ഭയക്കാനും
പാടില്ലെന്ന് പഠിപ്പിച്ച ഒരു മനുഷ്യനാണ് എന്റെ ഗുരു " എന്ന് നഹ്രു
പറഞ്ഞത്രേ! നമുക്ക് ഇത് ഉരുവിടാന്‍ കഴിയുമോ?
അന്ത്യവും സവിശേഷതകളും
The Woods are lovely, dark and deep
But I have promises to keep
and Miles to go before I sleep
and Miles to go before I sleep
എക്കാലവും തന്നെ നയിച്ച ഈ വരികള്‍ കിടക്കക്കരുകില്‍..ഒസ്യത്തില്‍ ചിതാഭസ്മം ഗംഗയില്‍ നിമഞ്ജനം എന്നതിന്റെ യുക്തിയില്‍ ചിലര്‍ക്ക്
സംശയം..അതും ഒരു യുക്തി വാദിയുടെ..നെഹ്‌റു പക്ഷെ ഗംഗയെ കണ്ടത്
മറ്റൊരര്‍ത്ഥത്തില്‍. ആ ഭസ്മം ഇന്ത്യയിലെ കര്‍ഷകരുടെ പാടങ്ങളില്‍ വീഴാനും
അഭിലഷിച്ചു നെഹ്‌റു. പില്‍കാലത്ത് അടല്‍ ബീഹാറി ബജ്പെയി പ്രധാന മന്ത്രി
ആയപ്പോള്‍ നെഹ്രുവിന്റെ ചിത്രം, അദേഹത്തെ സന്തോഷിപ്പിക്കാന്‍, ഹാളില്‍ നിന്നും എടുത്തു മാറ്റിയ ഉദ്യോഗസ്ഥരെ ബജ്പെയി ശാസിച്ച വിവരം ഇതില്‍ പറയുന്നു.
നെഹ്‌റു കുടുംബ വാഴ്ചയില്‍ നാം അവരോധിച്ച ഇന്ദിര
രാജീവുമാരെയും അവരുടെ ചെയ്തികളെയും വിമര്‍ശിച്ച തരൂരിനെ കോണ്‍ഗ്രസ്
ഇപ്പോഴും മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തിയത് ആ പ്രസ്ഥാനത്തിന്റെ വിശാലതയോ
അതോ അഴീക്കോട് പറഞ്ഞത് പോലെ നെഹ്രുവിനു ശേഷം കോണ്‍ഗ്രസുകാര്‍ പുസ്തകം വായിക്കാതതിനാല്‍ ഈ വിവരങ്ങള്‍ അറിയായ്ക മൂലമോ എന്ന ചര്‍ച്ച വായനക്കാര്‍ക്ക് വിടുന്നു.