Tuesday 21 May 2013

നോവിന്റെയും നേരിന്റെയും അത്ഭുത ജീവിതത്തിലൂടെ

 

 

(പുസ്തക പരിചയം: - ജീവിതമെന്ന അത്ഭുതം - 

ഡോ വി പി ഗംഗാധരൻ, കെ എസ്  അനിയൻ - 

ഡി സി ബുക്സ് 212 പേജുകൾ വില 125 രൂപ )

               ക്രൂരവും ദീനവുമായ ജീവിത കാഴ്ചകൾ നേർക്ക്‌ നേരെ പാഞ്ഞടുക്കുന്ന ഘട്ടങ്ങൾ ഒത്തിരി കണ്ടു തഴമ്പിച്ച ഒരു ഭിഷഗ്വരൻ മുരടനായി മാറേണ്ടതാണ്.  എന്നാൽ ഗംഗാധരൻ ഡോക്ടർ അങ്ങനെ ആയില്ലെന്ന് ആ സാന്ത്വന സ്പർശം ഏറ്റ ഓരോ രോഗിയും കൂട്ടിരുപ്പുകാരനും പറയുന്നു. ഈ പുസ്തകവും അതേറ്റു ചൊല്ലുന്നു.

       ഡോക്ടർ പറയുന്ന പോലെ മൂന്നിലോന്നാളുകൾ സുഖപ്പെടുന്ന ഈ രോഗത്തെ എന്തെ ഇത്ര വെറുക്കുന്നു? രോഗികളിൽ ചിരിച്ച മുഖം കാണാൻ കൊതിച്ച ഡോക്ടർ കണ്ട മുഖങ്ങളിൽ  പ്രത്യാശയുടെ തീനാളങ്ങൾ ജ്വലിക്കുന്നു.  ഇങ്ങനെ മരണത്തെ തോല്പിച്ചവരെ മാറോട് ചേർത്ത് പിടിച്ചു ഡോക്ടർ തരുന്ന സന്ദേശം സ്നേഹത്തിന്റെ ഉജ്ജ്വല സന്ദേശമാണ്. കാരുണ്യത്തിന്റെ വറ്റാത്ത ഉറവയായി നമ്മുടെ മനസ്സുകൾ മാറ്റണം എന്നാണ്. എങ്കിലും ഈ ദീനം മരണത്തിനും ജീവിതതിനുമിടെയിലെ നൂൽപാലത്തെ  ഓർമ്മിപ്പിക്കുന്നു.  അതിലൂടെ കടന്നു പോയവരും ഒപ്പം ഉള്ളവരും നമ്മുടെ ഹൃദയത്തെ തോട്ടുണർത്തുന്നു.  മാതൃത്വം എന്ന മഹനീയ പദവി വഹിക്കുന്നവരും സ്വാർത്ഥരാവുന്ന അപൂർവ കാഴ്ചകളും   നാം കാണുന്നു. അതെ സമയം സ്വന്തം ദുഖത്തെ പാടെ മറന്നു അന്യരുടെ കണ്ണീരൊപ്പുന്ന കഥാപാത്രങ്ങളെയും ഇതിൽ നാം കണ്ടു മുട്ടുന്നു. 

           നെഞ്ചിടിപ്പിന്റെ പിന്നണിതാളത്തോടെയല്ലാതെ ഈ പുസ്തകം വായിച്ചു തീർക്കുക സാധ്യമല്ല.  നെഞ്ചകം കൊളുത്തി വലിക്കുന്ന ഭാഷയിലാണ് കെ എസ് അനിയൻ ഇത് എഴുതി പിടിപ്പിച്ചിരിക്കുന്നത് . ഇതിലെ പരാമർശിതർ നമ്മുടെ ആരോ ഒക്കെയായി മാറുന്നത് ഭാഷയുടെ മാന്ത്രിക സ്പർശം ഒന്ന് കൊണ്ട് തന്നെ ആണ്.  ജീവിതം ഗ്രന്ഥ നാമം സൂചിപ്പിക്കുന്നത് പോലെ ഒരു അത്ഭുതം തന്നെ എന്ന് ഈ പുസ്തകം വായിക്കും തോറും നാം ബോധ്യപ്പെട്ടു തന്നെ ഇരിക്കും.  മകളുടെ രോഗ കിടക്കയിൽ കാത്തു നിന്ന അച്ഛൻ മരണം വന്നു മാടി വിളിച്ചപ്പോൾ പോവുകയും, രോഗം സുഖപ്പെട്ട മകളോട് അത് ചൊല്ലാൻ ഡോക്ടർ തന്നെ നിയോഗിതനായതും ഈറൻ മിഴിയോടല്ലാതെ ആർക്ക് വായിച്ചു പോകാൻ കഴിയും? രണ്ടു നാൾ മാത്രം ഒപ്പം കഴിഞ്ഞ പത്നിക്കു വേണ്ടി ത്യാഗം ചെയ്ത പ്രവാസി യുവാവിനെ മനസ്സാ നമിക്കാതെ ആർക്ക് ഈ പുസ്തകം താഴെ വക്കാൻ കഴിയും? ഭിക്ഷയെടുത്തു കുടുംബം പോറ്റുമ്പോഴും 'മറ്റുള്ളവർക്കായി സ്വയം കത്തി എരിയുന്ന സു സനേഹ മൂർത്തിയെ' ആർക്ക് വിസ്മരിക്കാൻ കഴിയും? രോഗം തന്റെ കൂട് വിട്ടകന്നപ്പോൾ രോഗികൾക്കായി ചെയ്യുന്ന സേവനം പ്രതിഫലത്തിന്റെ തോതനുസരിച്ചെന്നു തീരുമാനിക്കപ്പെടുമ്പോൾ അതോർത്ത്  വ്യാകുലപ്പെടാതിരിക്കാൻ ആർക്ക് സാധിക്കും? ഉദാത്ത ദാമ്പത്യത്തിന്റെ മാതൃകകളും വാശിയുടെയും വൈരാഗ്യത്തിന്റെ പ്രതീകങ്ങളും രോഗികൾക്കിടയിൽ കാണുമ്പോൾ മനുഷ്യ മനസ്സ് എത്ര ദുരൂഹം എന്ന് ചിന്തിക്കാതിരിക്കാൻ ആർക്കും പറ്റില്ലല്ലോ?  

                ഭിഷഗ്വരന്മാരുടെ സാമ്പത്തിക അവസ്ഥയെ പറ്റി നമ്മുടെ മുന്നില് ഉള്ള പൊതു ചിത്രം, പള പള പ്പിന്റെതും ആർഭാടത്തിന്റെതും ആണ്. എന്നാൽ ഡോക്ടറുടെയും അദേഹത്തിന്റെ ഗുരുക്കന്മാരുടെയും , രോഗികളായി മാറിയ ഈ പുസ്തകത്തിൽ പരിചയപ്പെടുത്തുന്ന ഡോക്ടർമാരുടെയും സ്ഥിതി ഇതല്ല. ഇതൊരു കാലഘട്ടത്തെ അടയാളപ്പെടുത്തുക കൂടിയാവാം. ഇതിനിടെ എത്തുന്ന ഡോക്ടറുടെ സ്കൂട്ടർ, കാർ എന്നീ  കഥാപാത്രങ്ങളും നമ്മെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ഈയിടെ വായിച്ച ഡോ പി കെ ആർ വാര്യർ എന്ന ജനകീയ ഡോക്ടറുടെ ആത്മകഥ ഓർമ്മ വരുന്ന.

                രോഗിയുടെ കൂട്ടിരിപ്പുകാർ അനുഭവിക്കുന്ന ആത്മ സംഘർഷം ചിലപ്പോഴെങ്കിലും നേരിട്ട് കണ്ടിട്ടുണ്ട്.  പ്രായമേറിയ ഒരു അച്ഛൻ മകനൊപ്പം ആർ  സി സി യിൽ ദീർഘ നാൾ കഴിഞ്ഞതും, ഒടുവിൽ മകന്റെ ചിത എരിഞ്ഞടങ്ങി, അതിനു സമീപം ഉറക്കം വരാതെ ചെസ്സ് കളിയിൽ മുഴുകി 'ആശ്വസിച്ച' ദൃശ്യം ഇന്നും നേർ മുന്നിലുണ്ട്.  ആ യുവാവിന്റെ ശോഷിച്ച ശരീരം ഒട്ടേറെ നാൾ കണ്ടു 'ആകവേ രക്ത നാഡീ സ്തോമം സ്തംഭിച്ച' അവസ്ഥ ആകാം അത്.  ഇവിടെയും രോഗിയായ മക്കളെ അവഗണിച്ചു ആരോഗ ദൃഡ ഗാത്രരായ മക്കളെ പോറ്റി മുന്നോട്ടു നീങ്ങുന്ന പ്രായോഗിക ബുദ്ധിയും (?!?) ചിലരിൽ കാണുന്നു. 

               ഈ രോഗത്തെ പറ്റിയുള്ള അന്ധ വിശ്വാസങ്ങളും തെറ്റി ധാരണകളും ഒക്കെ ഇതിൽ ഇടയ്ക്കു പ്രതിപാദിച്ചു പോകുന്നു.  പ്രമുഖ ബ്ലോഗ്ഗർ നിരക്ഷരൻ എഴുതിയ പുസ്തക പരിചയത്തിൽ പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുന്നില്ല.  

               രോഗത്തെ പറ്റി  എന്റെ പുസ്തക ശേഖരത്തിൽ ഉള്ള ഗ്രന്ഥങ്ങളെ കൂടി പരിചയപ്പെടുത്തുന്നു 

1. CANCER - S M BOSE - NATIONAL BOOK TRUST INDIA 

2. PAIN & ITS MANAGEMENT - SUGANDHA A KARAPURKAR - 
NATIONAL BOOK TRUST INDIA

3. ALL ABOUT PROSTATE CANCER - THE WEEK

4.  കാൻസർ ബയോളജി - ഡോ മാത്യൂസ് ഗ്ലോറി - ഡി സി

18 comments:

  1. ക്രൂരവും ദീനവുമായ ജീവിത കാഴ്ചകൾ നേർക്ക്‌ നേരെ പാഞ്ഞടുക്കുന്ന ഘട്ടങ്ങൾ ഒത്തിരി കണ്ടു തഴമ്പിച്ച ഒരു ഭിഷഗ്വരൻ മുരടനായി മാറേണ്ടതാണ് . എന്നാൽ ഗംഗാധരൻ ഡോക്ടര് അങ്ങനെ ആയില്ലെന്ന് ആ സാന്ത്വന സ്പർശം ഏറ്റ ഓരോ രോഗിയും കൂട്ടിരുപ്പുകാരനും പറയുന്നു. ഈ പുസ്തകവും അതേറ്റു ചൊല്ലുന്നു. .....

    ReplyDelete
  2. നല്ല പരിചയപ്പെടുത്തൽ

    ReplyDelete
  3. പരിചയപ്പെട്ടിടത്തോളം ഹൃദയ സ്പർശിയായ സൃഷ്ടിയാണെന്നു മനസ്സിലാക്കുന്നു. കൃത്രിമത്വം അനുഭവപ്പെടാത്ത രചനകൾ അപൂർവ്വമാണ്. ഈ പുസ്തകം വായിച്ചതിനു ശേഷം അഭിപ്ർആയം പറയാം.

    ReplyDelete
  4. അതിശയിപ്പിക്കുന്ന ഡോക്ടര്‍
    അതിശയിപ്പിക്കുന്ന പുസ്തകം

    അവശ്യം വായിച്ചിരിയ്ക്കേണ്ട പുസ്തകങ്ങളില്‍ ഒന്നെന്ന് നിസ്സംശയം പറയാം

    ReplyDelete
  5. ഒരു ഡോക്ടറാണ് ഇതെനിക്ക് വായിക്കാന്‍ തന്നത്. അജിത്തേട്ടന്റെ അഭിപ്രായത്തോട് യോജിക്കുന്നു.

    നല്ല പരിചയപ്പെടുത്തല്‍..

    ReplyDelete
  6. വായിച്ചിട്ടില്ല ഈ പരിചയ പെടുത്തലിനു നന്ദി

    ReplyDelete
  7. മൂന്ന് മാസങ്ങൾക്ക് മുന്പ് വായിച്ചിരുന്നു . ഒന്നല്ല ഒരുപാട് തവണ കരയിപ്പിച്ചു ; ആ ഡോക്ടര്ക്ക് ദീർഘായുസ് നല്കണേ ...

    ReplyDelete
  8. പരിചയപ്പെടുത്തല്‍ നന്നായിട്ടുണ്ട്

    ReplyDelete
  9. ഡോ:ഗംഗാധരനോട് യോജിക്കാത്തവരും ഉണ്ട്. രോഗം ഭേദമാക്കാൻ മിക്കപ്പോഴും അദ്ദേഹം ഏതറ്റം വരെയും പോയെന്നിരിക്കാം. എന്നിട്ടും രോഗി രക്ഷപ്പെട്ടില്ലെങ്കിൽ രോഗിയുടെ ബന്ധുക്കൾക്ക് ഡോൿടറോട് ബഹുമാനവും ആദരവും യോജിപ്പും ഒക്കെ ഉണ്ടാകണമെന്നില്ലല്ലോ ?

    ഞാൻ എനിക്കറിയുന്ന ഒരു മറുവശം കൂടെ പറഞ്ഞെന്ന് മാത്രം. എനിക്ക് അദ്ദേഹത്തിനോട് അളവറ്റ ആദരവും ബഹുമാനവും മാത്രമാണുള്ളത്.

    ReplyDelete
  10. നല്ല പരിചയപ്പെടുത്തല്‍ !!!

    ReplyDelete
  11. പുസ്തകം വായിച്ചിട്ടില്ല, അന്‍വര്‍! വായിക്കണം..

    പരിചയപ്പെടുത്തലിന് നന്ദി!

    ReplyDelete
  12. പരിചയപ്പെടുത്തലിനു നന്ദി.., പുസ്തകം ഇത്തവണ നാട്ടിൽ ചെന്നിട്ട് വാങ്ങി വായിക്കണം..

    ReplyDelete
  13. ഡോക്ടര്‍ പി വി ഗംഗാധരന്‍ എന്നാ വ്യക്തിയെ അതിലുപരി ഒരു മനുഷ്യ സ്നേഹിയെ നന്നായി പരിചയപ്പെടുത്തി.

    ReplyDelete
  14. വി പി എന്ന് ഇനീഷ്യല്‍ തിരുത്തി വായിക്കാന്‍ അപേക്ഷ

    ReplyDelete
  15. നല്ല അറിവ് ഇക്ക

    ReplyDelete
  16. പരിചയപ്പടുത്തലിന് നന്ദി അന്‍വര്‍ ഇക്കാ.

    ReplyDelete
  17. അന്വര്‍ക്ക എന്റെ ബ്ലോഗില്‍ വന്നു ഈ പുസ്തകത്തെ കുറിച്ച് പറഞ്ഞപ്പോഴാണ് ചേട്ടന്‍ ഈ പുസ്തകത്തെ കുറിച്ച് മുന്‍പേ തന്നെ വിലയിരുത്തിയ വിവരം അറിഞ്ഞത്.ഓരോ ആളും വായികേണ്ട ഒരു പുസ്തകം എന്ന് തോന്നിയതിനാലാണ് ഈ പുസ്തകത്തെ പരിചയപെടുത്തിയത്.ആ പോസ്റ്റ്‌ വായിച്ചു കുറേപേര്‍ ഈ പുസ്തകം വായിച്ചു എന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി....ആശംസകള്‍

    ReplyDelete