Sunday 24 November 2013

പുസ്തക പരിചയം - ദേഹാന്തര യാത്രകള്‍



ദേഹാന്തര യാത്രകള്‍  

വിഡ്ഢിമാന്‍  

കൃതി ബുക്സ്  

പേജുകള്‍ 118  

വില 95

 

            ജീവിതം ഒരു യാത്ര ആണല്ലോ? നാടകം എന്നും മായ എന്നും പ്രഹേളിക എന്നും മിഥ്യ എന്നും ഒക്കെ വിലയിരുത്തപ്പെട്ടിട്ടുണ്ടെങ്കിലും യാത്ര എന്നതാണ്  ജീവിതത്തെ ശരിയായി അടയാളപ്പെടുത്താന്‍ കൂടുതല്‍ യോജിച്ചത് എന്നാണ് എന്റെ പക്ഷം. ജീവിത യാത്രയില്‍ നാം കണ്ടു മുട്ടുന്നവരും അതില്‍ നമ്മോടു ചേരുന്നവരും ഒക്കെ ജീവിത സംതൃപ്തിയും അതൃപ്തിയും നമുക്ക് നല്‍കുന്നവരാണ്. സുഖ ദുഃഖ സമ്മിശ്രമായ ഈ ജീവിതം തന്നെയാണ് കഥ എഴുതുന്നവരുടെ ഭൂമിക. പച്ചയായ ജീവിതത്തിന്റെ ഏടുകള്‍ കഥാകാരന്‍ പറയുമ്പോള്‍ ആസ്വാദകനും ആ യാത്രയില്‍ പങ്കെടുക്കുന്നു. കഥാപാത്രങ്ങളുടെ വികാര വിചാരങ്ങള്‍ വായനക്കാരനില്‍ എന്തെങ്കിലും അവശേഷിപ്പിച്ചാല്‍ എഴുത്തുകാരന്‍ വിജയിച്ചു എന്ന് സാമാന്യ അര്‍ഥത്തില്‍ പറയാം. ദേഹാന്തര യാത്രകള്‍ എന്റെ സ്ഥിര യാത്രക്കിടയില്‍ വായിച്ചു തീര്‍ത്തപ്പോള്‍ എഴുത്തുകാരന്‍ വിജയിച്ചേ എന്ന് വിളിച്ചു കൂവാനാണ് ഈ കുറിപ്പ്
 
         ‘ഇന്ദുലേഖ’ മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ എന്ന് പറയുമ്പോള്‍ തന്നെ നോവലിന് ഏതോ ലക്ഷണം ചമച്ചും കല്‍പ്പിച്ചും കൂട്ടി എന്ന് പറയേണ്ടി വരും. അത് കൊണ്ടാന്നല്ലോ ‘കുന്തലത’ ലക്ഷണമൊത്ത ആദ്യ നോവല്‍ അല്ല എന്ന് പറയേണ്ടി വന്നത്. ഈ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് കുറെ ഏറെ നോവലുകള്‍ വായിച്ചു കൂട്ടിയിട്ടും എനിക്ക് വലിയ നിശ്ചയമില്ല. സി വി രാമന്‍ പിള്ളയുടെ പാത്ര സൃഷ്ടിയെ പറ്റി പ്രൊഫ. എന്‍ കൃഷ്ണപിള്ള എഴുതിയ “പ്രതിപാത്രം ഭാഷണ ഭേദം” എന്ന ഗ്രന്ഥത്തില്‍ ഈ ലക്ഷണങ്ങള്‍ കുറെയൊക്കെ വിസ്തരിക്കുന്നുണ്ട്. ഡോ. പി കെ രാജശേഖരന്‍ “അന്ധനായ ദൈവം – മലയാള നോവലിന്റെ നൂറു വര്‍ഷങ്ങള്‍” എന്ന പുസ്തകത്തില്‍ നോവലിന്റെ ഭൂമികയെ പറ്റി സോദാഹരണം വിലയിരുത്തുന്നുണ്ട്. എങ്കിലും, എന്താണ് നോവല്‍, എന്തല്ല നോവല്‍ എന്ന് തീരുമാനിക്കുക വായനക്കാരന്‍ തന്നെയാണ്. പറഞ്ഞു വരുന്നത്, ഒരു കേന്ദ്ര കഥാപാത്രവും അയാളെ ചുറ്റി പറ്റി കുറെ ജീവിതങ്ങളും പല പ്രദേശങ്ങളും കാട്ടി തരികയും അതിലൂടെ ജീവിതത്തെ കോറിയിടുകയും ചെയ്യുന്ന ഈ ഗ്രന്ഥം നോവുണര്‍ത്തുന്ന ഒരു നോവല്‍ തന്നെ എന്നാണ്. ജീവിതയാത്ര ദേഹാന്തര യാത്ര മാത്രമല്ല; അത് മാനസാന്തര യാത്ര കൂടിയാണ്. പ്രണയം, സൗഹൃദം ഇവയോടൊപ്പം സാമൂഹിക ചലനങ്ങള്‍ ഉയര്‍ത്തി വിടുന്ന വികാരങ്ങളുടെ പ്രതിഫലനവും യാത്രയില്‍ നമുക്കൊപ്പം ഉണ്ട്. അത് കൊണ്ട്, ഈ യാത്ര വൈയക്തിക ജീവിതങ്ങളുടെ പരിഛെദനം മാത്രമല്ല വരച്ചു കാട്ടുക; പൊള്ളുന്ന സാമൂഹിക യാഥാര്‍ ത്ഥ്യങ്ങളും കൂടി ആണ്
 
              പേര് സൂചിപ്പിക്കുന്ന പോലെ, ദേഹങ്ങള്‍ ആണ് ഈ യാത്രാ പുസ്തകത്തിന്റെ പാത. ദേഹങ്ങളുടെ വര്‍ണ്ണനയും ദേഹത്തിനായുള്ള മോഹങ്ങളുടെ പരക്കം പാച്ചിലും കഥാ വിഷയം ആകുമ്പോള്‍ സദാചാര ചോദ്യങ്ങള്‍ ആ കൃതിക്ക് നേരെ ഉയരും. പുസ്തക വില്പനയ്ക്ക് പ്രേരകമായി പേരും മുഖ ചിത്രവും ഒക്കെ ആകര്‍ഷകമായി പ്രത്യക്ഷപ്പെടും. പരോക്ഷ കാമ സംതൃപ്തി തേടുന്ന വായനക്കാര്‍ അത് തേടി പിടിക്കും. സെക്സ് പുനത്തിലും ഓ വി വിജയനും പമ്മനും എഴുതിയപ്പോള്‍ വ്യത്യസ്ത നിലയിലാണ് അത് വിലയിരുത്തപ്പെട്ടത്. പമ്മന്റെ എഴുത്തുകള്‍ പലപ്പോഴും ഇത് എഴുതാനായി മാത്രം എന്ന് തോന്നിപ്പിച്ചപ്പോള്‍, വിജയന്‍റെ എഴുത്തില്‍ ജീവിതത്തിന്റെ ഭാഗം എന്ന മട്ടില്‍ ഇത് വന്നു ഭവിച്ചതാണ് എന്ന് കാണാം. ഇവിടെയും, ദേഹത്തോട് ഒട്ടി നിന്നല്ല കഥാകാരന്‍ കഥ പറയാന്‍ ശ്രമിക്കുക; മറിച്ച് ദേഹത്തോട് ചേര്‍ത്ത് പറയണ്ടവ മാത്രം അങ്ങനെ പറയുക എന്ന രീതിയാണ് സ്വീകരിചിരിക്കുക. ദേഹം പറകയേ വേണ്ട എന്നത് കപട സദാചാരം ആണെന്നതില്‍ തര്‍ക്കമില്ല
 
          അമ്മ എന്ന സത്യത്തില്‍ ബന്ധിച്ചാണ് കഥ വികസിക്കുന്നത്. രമേഷിന്റെ അമ്മ തന്നെയാണോ കേന്ദ്ര കഥാപാത്രം എന്ന് ദ്യോതിപ്പിക്കുന്നത്ര പ്രാധാന്യം അമ്മക്ക് കൊടുക്കുന്നു
മനോജ്. ഓരോ ദേഹാന്തര യാത്രയും അമ്മയെ ഓര്‍മ്മിപ്പിക്കുന്നു. അമ്മയെ തെറ്റിലേക്ക് നയിച്ച ശരിയുടെ ആഴം മകന് മനസ്സിലാക്കാനായത് കാലത്തിന്റെ വികൃതിയിലൂടെ മാത്രം. ബന്ധങ്ങളുടെ ആഴങ്ങളെകൂടി വിശകലനം ചെയ്യുന്നു പലപ്പോഴും ഈ നോവലില്‍. അവിശുദ്ധ ബന്ധങ്ങളുടെ അകങ്ങളില്‍ അറിയാതെ പോകുന്ന ഉത്കൃഷ്ട സ്നേഹം ‘അന്ന കരിനീന’ യുടെ വിഷയമാണ്‌. ഷോളോഖോവിന്റെ ‘ഡോണ്‍ ശാന്തമായൊഴുകുന്നു’ എന്ന ക്ലാസ്സിക്കിലും സ്നേഹത്തിന്റെയും കാമത്തിന്റെയും ഇഴ ചേര്‍ക്കല്‍ കാണാം. മനോജ്‌ എന്ന വിഡ്ഢിമാനും തന്നാലാവും വിധം ഈ ഇഴയടുപ്പും വൈരുധ്യവും വരച്ചു കാട്ടുന്നു.

              യാത്രയില്‍ കാണുന്നവരൊക്കെ നമ്മെ സ്പര്‍ശിക്കുന്നു എന്നത് പാത്ര സൃഷ്ടിയുടെ നല്ല ഉദാഹരണങ്ങള്‍ ആണ്. ഒറ്റ നോട്ടത്തില്‍ മുരടനായ മാത്യൂസ്‌ ഏട്ടന്‍ പോലും നമ്മിലേക്ക്‌ ആഴത്തില്‍ ഇറങ്ങുന്നു. പാഠം ആറു - സൗഹൃദം ചതിയുടെ പറഞ്ഞു കേട്ട കഥയെങ്കിലും അവതരണത്തില്‍ പുതുമ ഉണ്ടാക്കുന്നു. പക്ഷെ കിഷന്‍ലാലിന്റെ ഗൃഹ സന്ദര്‍ശനത്തില്‍, ദേവദാസിയുടെ പ്രസംഗം അല്പം കടന്നു പോയില്ലേ എന്ന് സംശയിക്കുന്നു. അത്ര വിദുഷിയോ ഈ ദേവദാസി! മനോജ്‌ പറയാനുദ്ദേശിച്ചത് അവരിലൂടെ തന്നെ പറയെണ്ടിയിരുന്നോ എന്നൊരു സംശയം! ഒരു പക്ഷെ പ്രാന്തി പപ്പിയെ പോലെ രഹസ്യമായി ഈ ദേവദാസിയും വായന ഉപാസന ആക്കിയിരിക്കാം
 
                കഥാകാരന്‍ അധികം ദേശാന്തരം നടത്താതെ “ഭാവനാ വാഹനത്തില്‍ പറന്നു പറന്നത്രേ” ഈ ഭാരത ഭൂമി ചുറ്റി കണ്ടത്! ഈ നാടിന്റെ വൈവിധ്യം വരികളില്‍ ആവാഹിക്കാന്‍ എന്നിട്ടും കഴിഞ്ഞു. വര്‍ഗീയത മൂടിയ മനസ്സുകളെ തുറന്നു കാട്ടാനും. അവ ബന്ധങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് കാട്ടുവാനും ചേതന്‍ ഭഗത്തിനെ പോലെ വിഡ്ഢിമാനുമായി
 
           മധു എന്ന ഹിജഡയാണ് നേരിട്ട് പ്രത്യക്ഷപ്പെടാതെ നമ്മെ നൊമ്പരപ്പെടുത്തുന്ന കഥാപാത്രം. കേരളത്തില്‍ തുടങ്ങിയ യാത്ര ഇവിടെ അവസാനിപ്പിക്കണം എന്ന് നിരബന്ധമുള്ളതിനാലാവാം രമണിയില്‍ കഥ എത്തിയത്. രമണിയില്‍ അവസാനിപ്പിക്കാതെ അമ്മയിലും പ്രാന്തി പപ്പിയിലും എത്താന്‍ വിഡ്ഢിമാന്‍ വെമ്പല്‍ കൊണ്ടത്‌ കാണാം. കൃത്യമായ അവസാനം തന്നെ നോവലിന്. അത് വായിച്ചു മടക്കുമ്പോഴും അവരൊക്കെ നമുക്കൊപ്പം ഉണ്ട്. ഒരു നൊമ്പരമായി, വേദനയായി.

      ഭാഷ നന്നായി വഴങ്ങിക്കൊടുത്തു ഈ വിഡ്ഢിമാന്. അതുകൊണ്ടാണല്ലോ കഥാപാത്രങ്ങള്‍ക്കൊപ്പം വാചകങ്ങള്‍ നമ്മില്‍ കൊളുത്തി നില്‍ക്കുന്നത്. “സന്ധ്യാ നേരത്ത് അവള്‍ വന്നു; മറ്റൊരു സന്ധ്യ പോലെ” എന്ന് ഷോളോഖോവ് ഗദ്യത്തില്‍ എഴുതിയതും “വരുമോ കുങ്കുമം തൊട്ട സാന്ധ്യ ശോഭ കണക്കവള്‍” എന്ന് പി കുഞ്ഞിരാമന്‍ നായര്‍ പദ്യത്തില്‍ എഴുതിയതും കാല്‍ നൂറ്റാണ്ടു മുന്നേ വായിച്ചത് ഓര്‍മ്മയില്‍ വരുന്നത് ആ പ്രയോഗങ്ങളുടെ ഭംഗിയാലല്ലേ
 

                   “അവള്‍ ആലസ്യത്തോടെ തലയുയര്‍ത്തി. ആഹ്ലാദവും ലജ്ജയും കടപ്പാടുമെല്ലാം നിറഞ്ഞു തുളുമ്പുന്ന ഒരു ചിരി എനിക്ക് സമ്മാനിച്ചു. സത്യം പറയട്ടെ, അതിനു മുന്‍പോ അതിനു ശേഷമോ അത് പോലൊരു സമ്മാനം എനിക്കൊരിക്കലും കിട്ടിയിട്ടില്ല.”

                   ഈ നോവല്‍ വായിച്ചു അവസാനിപ്പിച്ചപ്പോള്‍ ഉള്ളില്‍ വിഷാദമൊളിപ്പിച്ച, തെല്ലു അഭിമാനം നിറച്ച, വായനയുടെ ആഹ്ലാദം തുളുമ്പിയ ഒരു പുഞ്ചിരി എന്റെ മുഖത്തുണ്ടായിരുന്നു. പ്രിയ വായനക്കാരാ, അത്തരമൊരു പുഞ്ചിരി താങ്കള്‍ക്കും അനുഭവവേദ്യമാകും.

30 comments:

  1. ഹ.. ഹ.. ദേഹാന്തരയാത്രയുടെ മറ്റൊരു വ്യത്യസ്തമായ വായന.. ഓരോ വായനയെ വായിക്കുമ്പോഴും ഞാനും ഇങ്ങനെയൊക്കെ തന്നെയാണല്ലോ വായിക്കുന്നത് എന്നൊരു സന്തോഷം..

    രണ്ടു ബുദ്ധിമാന്‍മാര്‍ക്കും അഭിനന്ദനങ്ങള്‍....

    ReplyDelete
    Replies
    1. ആരാപ്പാ ഈ ബുദ്ധി മാന്മാര്‍ ?

      Delete
  2. കൃതിക്ക് ചേര്‍ന്ന വായന , ആസ്വാദനം , വിലയിരുത്തല്‍ !

    ReplyDelete
    Replies
    1. ചേര്‍ന്ന് വന്നതില്‍ സന്തോഷം ഭ്രാന്താ (ഭ്രാന്തന്‍ ബു ജീ )

      Delete
  3. എന്റെ വായനാനുഭവം വിസ്തരിച്ചു തന്നെ പറഞ്ഞിട്ടുള്ളതിനാല്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല... ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ എനിക്ക് തോന്നിയ ഒരു കാര്യം - ഒരു കഥാകാരന്‍ ഒരു കഥാപാത്രത്തെ അല്ലെങ്കില്‍ കഥയെ വിത്തിട്ടു മുളപ്പിക്കുന്നതെയുള്ളൂ - അതിനെ വളര്‍ത്തുന്നതും വലുതാക്കുന്നതുമൊക്കെ വായനക്കാരനാണ്. വായനക്കാരന്റെ മനസ്സില്‍ അതെത്ര കണ്ട് പടര്‍ന്നു പന്തലിക്കുന്നുവോ, അത്രയും വലിയ വിജയം കഥാകാരനുള്ളതാണ്‌.
    വിഡ്ഢിമാന്‍ എന്ന കഥാകാരന്‍ വലിയ ഒരു വിജയം കൈവരിക്കും എന്നതില്‍ സംശയമില്ല...

    എന്തുകൊണ്ടും നല്ല പരിചയപ്പെടുത്തലായി ഇത് അന്‍വറിക്കാ...

    ReplyDelete
    Replies
    1. അതെ വിഡ്ഢിമാന്‍ എന്ന കഥാകാരന്‍ വലിയ ഒരു വിജയം കൈവരിക്കും എന്നതില്‍ സംശയമില്ല...

      Delete
  4. ഈ പുസ്തകത്തിനെ കുറിച്ച് വായിക്കുന്ന രണ്ടാമത്തെ വായനാനുഭവം ആണ് ഇത് അന്വ്ര്ജി
    ശരിക്കും ഈ പുസ്തകം കയ്യില് കിട്ടത്തവരോട് നിങ്ങൾ കാണിക്കുന്ന ക്രൂരത ആണ് ഈ അനുഭവക്കുറി

    (ആർക്കാണെങ്കിലും അസൂയ ഉണ്ടാവും )

    ReplyDelete
    Replies
    1. അസൂയ നന്നല്ല.. കൈവശം ആക്കി അഭിമാനിക്കൂ

      Delete
  5. പുസ്തകപരിചയം നന്നായിരിക്കുന്നു,,

    ReplyDelete
  6. ദേഹാന്തര യാത്രകളിൽ
    എഴുത്തുകാരൻ വിജയം കൈവരിച്ച വഴികൾ...

    ReplyDelete
    Replies
    1. അതെ വഴികളില്‍ വിജയം

      Delete
  7. രണ്ടാമത്തെ പുസ്തക പരിചയവും വായിച്ചു.
    നന്നായിരിക്കുന്നു അന്‍വര്‍ജി

    ReplyDelete
  8. പഴിപറയുവാന്
    വഴികളില്ലല്ലോ
    പിഴച്ചതില്ല്ല്ലോ
    വരികളൊന്നുമേ
    വഴികള് താങ്കളെ
    വിളിച്ചു കാക്കുന്നു
    വഴുതി മാറുവാന്
    തുനിഞ്ഞിടേണ്ടടോ......

    ReplyDelete
  9. നല്ല "യാത്രാ വിവരണം" ഇക്കാ :)

    ReplyDelete
    Replies
    1. ജീവിത യാത്ര കഥ അല്ലെ? ആര്ഷാ

      Delete
  10. ങേ....... നിങ്ങളെല്ലാം കൂടെ മാര്‍ക്കറ്റിംഗ് ഏറ്റെടുത്തോ? :D

    ReplyDelete
    Replies
    1. പൊത്തകം പിന്നെ വില്‍ക്കണ്ടേ ?

      Delete
  11. good book review... baakki njan book vaayichitt parayaam! ;) :)

    ReplyDelete
  12. നല്ല അവലോകനം

    ReplyDelete
  13. നാട്ടില്‍ നിന്നും എത്തിക്കാനുള്ള പാടാണ്...എന്നായാലും വാങ്ങണം വായിക്കണം..അന്‍വര്‍ ക്ക

    ReplyDelete
    Replies
    1. ദ്വീപിലും എത്തട്ടെ വേഗം വായന

      Delete
  14. നല്ല നിരൂപണം.. ഈ പുസ്തകത്തെ പറ്റി പല നിരൂപണങ്ങള്‍ വായിച്ചു,പക്ഷെ പുസ്തകം ഇത് വരെ വായിക്കാനായില്ല.. ഒപ്പം ഇത് വായിച്ചപ്പോള്‍ അന്‍വര്‍ജി പറഞ്ഞ ഒരു സന്ദേഹം വീണ്ടു മനസില്‍

    "ഇന്ദുലേഖ’ മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ എന്ന് പറയുമ്പോള്‍ തന്നെ നോവലിന് ഏതോ ലക്ഷണം ചമച്ചും കല്‍പ്പിച്ചും കൂട്ടി എന്ന് പറയേണ്ടി വരും. അത് കൊണ്ടാന്നല്ലോ ‘കുന്തലത’ ലക്ഷണമൊത്ത ആദ്യ നോവല്‍ അല്ല എന്ന് പറയേണ്ടി വന്നത്. ഈ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് കുറെ ഏറെ നോവലുകള്‍ വായിച്ചു കൂട്ടിയിട്ടും എനിക്ക് വലിയ നിശ്ചയമില്ല."

    ReplyDelete
    Replies
    1. ആ സന്ദേഹം അങ്ങനെ തന്നെ നില നില്‍ക്കട്ടെ..കുറെ സന്ദേഹങ്ങളും വേണമല്ലോ ജീവിതത്തില്‍

      Delete
  15. നല്ല ഭാഷ നല്ല നിരൂപണം

    ReplyDelete
  16. നല്ല പുസ്തകം എന്നതാണ് പ്രധാനം

    ReplyDelete